/indian-express-malayalam/media/media_files/uploads/2017/06/arun-jaitly-jaitley7592.jpg)
ന്യൂഡൽഹി: ചരക്കുസേവന നികുതി ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ വ്യാപാര മേഖലയ്ക്ക് ആശ്വാസം നല്‍കി പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ന് ചേര്‍ന്ന 22ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. രണ്ട് ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ നിയന്ത്രണമൊഴിവാക്കി. 50,000 മുതല്‍ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് വേണ്ട.
നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.എടി 28 ശതമാനത്തിൽ നിന്ന് കുറവ് വരുത്തും. ഗ്യാസ് സ്റ്റൗ, നൂൽ, ഹെയർ ക്ലിപ്, സേഫ്റ്റി പിൻ എന്നിവയുടെ വില കുറയുമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾ പ്രതിമാസ റിട്ടേൺസ് സമർപ്പിക്കേണ്ടെന്ന് ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഒരു കോടി വരെ വിറ്റുവരവുള്ളവർ ത്രൈമാസ റിട്ടേൺ സമർപ്പിച്ചാൽ മതി. കോംപസിഷൻ സ്കീം പ്രകാരം അഞ്ച് ശതമാനം നികുതി നൽകിയാൽ മതി. ചെറുകിട വ്യാപാര മേഖലക്ക് ഇത് ആശ്വാസകരമാണ്.
കയറ്റുമതി മേഖലയ്ക്കും ഇളവുകൾ ഏർപ്പെടുത്താൻ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധാരണയായി. കയറ്റുമതിക്കാർക്ക് നികുതി തിരിച്ചു കിട്ടുന്നത് വേഗത്തിലാക്കാനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനുമാണ് നടപടി സ്വീകരിക്കും. ഉത്പന്നങ്ങൾ സംഭരിക്കുമ്പോൾ തന്നെ നികുതി ഒഴിവാക്കി നൽകുമെന്നും ധാരണയായി. കരകൗശല ഉത്പന്നങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. ഭക്ഷണശാലകളിലെ നികുതി സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. എന്നാല്‍ എ.സി റസ്റ്റാറന്‍റുകളുടെ ജി.എസ്.ടി കുറക്കാനും യോഗം തീരുമാനിച്ചു. 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് കുറക്കുക. ഇത് ഭക്ഷണങ്ങളുടെ വില കുറയുന്നതിന് വഴിവെക്കും.
ഇക്കാര്യം ഉടൻ തന്നെ ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ റെവന്യു സെക്രട്ടറി ഹസ്മുഖ് ആദിയയുടെ നേതൃത്വത്തിലുളള കമ്മറ്റിയെ നിയമിച്ചിരുന്നു. കമ്മറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിവരം.
പുതിയ നികുതി ഘടനയെ സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്നുള്ള പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ച് ആവശ്യമെങ്കിൽ ജി.എസ്.ടിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമോയെന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകുമെന്നും കരുതിയിരുന്നു. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.