/indian-express-malayalam/media/media_files/2025/12/03/jyothranditya-sindya-2025-12-03-15-49-38.jpg)
ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: സ്മാർട്ട്ഫോണുകളിൽ സഞ്ചാർ സാഥി ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കിയ ഉത്തരവിൽ ഭേദഗതി വരുത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. സ്വകാര്യത, നിരീക്ഷണം എന്നിവ സംബന്ധിച്ച ആശങ്കകളെത്തുടർന്ന് വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണിത്. ഉപയോക്താക്കൾ, പ്രതിപക്ഷ നേതാക്കൾ, സിവിൽ സമൂഹം, മൊബൈൽ കമ്പനികൾ എന്നിവർ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, ലഭിക്കുന്ന അഭിപ്രായങ്ങൾക്കനുസരിച്ച് ഉത്തരവിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ വ്യക്തമാക്കി. "നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ഉത്തരവിൽ ഒരു മാറ്റം വരുത്തണമെങ്കിൽ സർക്കാർ അതിന് തയ്യാറാണ്.- മന്ത്രി വ്യക്തമാക്കി. ആപ്പിനെപ്പറ്റിയുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ മന്ത്രി ചാരപ്രവർത്തി സാധ്യമല്ല, അത് ചെയ്യില്ലെന്നും ഉറപ്പ് നൽകി.
എന്താണ് സഞ്ചാർ സാഥി?
തട്ടിപ്പ് കോളുകൾ, സന്ദേശങ്ങൾ, മോഷണം പോയ മൊബൈൽ ഫോണുകൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി സർക്കാർ വികസിപ്പിച്ച ഒരു സൈബർ സുരക്ഷാ ആപ്ലിക്കേഷനാണ് സഞ്ചാർ സാഥി.
Also Read:'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമല്ല; വേണ്ടെങ്കിൽ ഡിലീറ്റു ചെയ്യാമെന്ന് കേന്ദ്രം
നവംബർ 28-നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇറക്കുമതി ചെയ്യുന്നവരും പുതിയ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുകയും, പഴയ ഫോണുകളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴി ലഭ്യമാക്കുകയും ചെയ്യണമായിരുന്നു. ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങൾ നിർത്തലാക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ആശങ്കകളും വിമർശനങ്ങളും
ഉത്തരവ് പുറത്തുവന്നതോടെ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനും സാധ്യമായ നിരീക്ഷണത്തിനും വഴിവെക്കുമെന്ന ആശങ്കകൾ ശക്തമായി. ആപ്പിൾ (, ഗൂഗിൾ തുടങ്ങിയ പ്രമുഖ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മാതാക്കൾ അടക്കമുള്ള കമ്പനികൾ സ്വകാര്യമായി സർക്കാരിന് മുന്നിൽ തങ്ങളുടെ എതിർപ്പ് അറിയിച്ചു. രാജ്യത്തെ നിയമപരമായ ആവശ്യങ്ങൾക്കുവേണ്ടി പോലും ഒരു സർക്കാർ ആപ്പ് ലോകത്തെവിടെയും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ചരിത്രം തങ്ങൾക്കില്ലെന്നും, ഈ മാറ്റം സാങ്കേതികമായി വെല്ലുവിളിയാണെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി.
ആപ്പ് നിർബന്ധമാക്കുന്നത് തിരഞ്ഞെടുപ്പിന്റെയും സമ്മതത്തിന്റെയും തത്വങ്ങളെ ലംഘിക്കുമെന്നും, ഭാവിയിൽ ആപ്പിന്റെ യഥാർത്ഥ ഉപയോഗത്തിൽ നിന്ന് വ്യതിചലിച്ച് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സിവിൽ സമൂഹവും ആശങ്ക പ്രകടിപ്പിച്ചു. ഇതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ ഭാഗത്ത് നിന്ന് പുതിയ തീരുമാനം ഉണ്ടായത്.
Read More:ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ട്: സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us