ന്യൂഡല്‍ഹി: ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ജാഗ്രത പുലർത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ. കൊറോണ വൈറസിന്റെ പുതിയ ജനിതക വ്യതിയാനം ആഗോളതലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടനിൽ നിന്നുള്ള വിമാനസർവീസുകൾ പല രാജ്യങ്ങളും റദ്ദാക്കുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്തു.
“നിലവിൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സര്‍ക്കാര്‍ പൂര്‍ണ ജാഗ്രതയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ എല്ലാവരും കണ്ടിട്ടുളളതാണ്, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യ മുന്‍കരുതലുകളും എട്ടുത്തിട്ടുണ്ട്. പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല.”
ബ്രിട്ടനിൽ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടതിന് പിറകേയാണ് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു.
പുതിയ വൈറസ് ബാധയെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത ഉപദേശക സമിതി ഇന്ന് യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. എയിംസിൽ നിന്നുള്ള വിദഗ്ധരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.