ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളന് ഒരുമാസം പരോള്‍ അനുവദിച്ചു. അമ്മ അര്‍പ്പുതമ്മാള്‍ നല്കിയ അപേക്ഷയിലാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണവും കാത്ത് 26 വര്‍ഷമായി ജയിലില്‍ കിടക്കുകയായിരുന്ന പേരറിവാളന് ജീവന് തിരിച്ചുകിട്ടാനുള്ള ഏറ്റവും വലിയ കാരണം അമ്മ അര്‍പ്പുതമ്മാള്‍ നടത്തിയ നിയമപ്പോരാട്ടമാണ്. 19 വയസ്സുള്ള പേരറിവാളനെ ചോദ്യം ചെയ്യാനാണെന്ന് പറഞ്ഞ് 26 വര്‍ഷം മുന്‍പ് സിബിഐ കൊണ്ടുപോകുന്പോള്‍ അമ്മ അര്‍പ്പുതമ്മാളിന് 41 വയസ്സായിരുന്നു.
ചോദ്യം ചെയ്യാന്‍ പിടിച്ചുകൊണ്ടുപോയ മകനെ വധശിക്ഷയ്ക്ക് വിധിച്ച് 26 വര്‍ഷം ജയിലിലിട്ട ഈ നാളുകളിലൊക്കെയും രാവും പകലും മഴയും വെയിലുമെല്ലാം കൊണ്ട് ഈ അമ്മ രാജ്യം മുഴുവന്‍ നീതി തേടി അലയുകയായിരുന്നു.
പിന്നീട് വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തതോടെ ഇതിനകംതന്നെ 26 വര്‍ഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞ പേരറിവാളന് ജീവപര്യന്തം ശിക്ഷയും അനുഭവിച്ചുകഴിഞ്ഞുവെന്നും മോചനം തന്നെയാണ് വേണ്ടതെന്നുമുള്ള വാദവും ഇപ്പോള്‍ സജീവമാകുന്നുണ്ട്. കാലങ്ങളായി മകന് പരോള്‍ തേടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയും രാഷ്ട്രീയ നേതാക്കളെ കണ്ടും അര്‍പ്പുതമ്മാള്‍ ശ്രമം നടത്തുകയായിരുന്നു. ഇതിനിടെയാണ് പേരറിവാളന് പരോള്‍ കിട്ടിയത്.