ന്യൂഡൽഹി: 1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്, (ഫെമ), 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) എന്നിവ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ വർധനവ്. ബിജെപി നേതൃത്വത്തിലുള്ള ഒന്നാം എൻഡിഎ സർക്കാരിന്റെ (2014-15 മുതൽ 2016-17 വരെ) ആദ്യ മൂന്ന് വർഷത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ മൂന്നിരട്ടി കേസുകളാണ് രണ്ടാം എൻഡിഎ സർക്കാരിന്റെ (2019-20 മുതൽ 2021-22 വരെ) ആദ്യ മൂന്ന് വർഷങ്ങളിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഫെമ, പിഎംഎൽഎ എന്നിവയ്ക്ക് കീഴിൽ 2019-20 നും 2021-22 നും ഇടയിൽ 14,143 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2014-15 മുതൽ 2016-17 രജിസ്റ്റർ ചെയ്ത 4,913 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 187 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ലോക്‌സഭയിൽ ജെഡിയുവിന്റെ ലാലൻ സിംഗിന്റെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ കണക്ക്.
ഒന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ 4,424 ഫെമ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ രണ്ടാം സർക്കാരിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ ഇത് 11,420 കേസുകളാണ്. 158 ശതമാനത്തിൽ അധികമാണ് വർധനവ്. പിഎംഎൽഎയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഈ കാലയളവിൽ അഞ്ച് മടങ്ങ് വർദ്ധിച്ചു. 2014-15 മുതൽ 2016-17 വരെ 489 ആയിരുന്നത്. 2019-20 ൽ 2,723 മുതൽ 2021-22 വരെ 2,723 ആയി. 456 ശതമാനത്തിലധികമാണ് വർധന.
വർഷാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം, മോദി സർക്കാരിന്റെ കഴിഞ്ഞ എട്ട് വർഷത്തിനിടെ 2021-22 ലാണ് ഏറ്റവും കൂടുതൽ കള്ളപ്പണം വെളുപ്പിക്കലും വിദേശനാണ്യ ലംഘന കേസുകളും നടന്നത്. 2020-21ൽ, ഫെമയ്ക്ക് കീഴിൽ ഇഡി 5,313 കേസുകൾ രജിസ്റ്റർ ചെയ്തു (2017-18 ൽ 3,627 കേസുകളായിരുന്നു മുമ്പത്തെ ഉയർന്ന നിരക്ക്), അതേസമയം പിഎംഎൽഎയ്ക്ക് കീഴിൽ 1,180 കേസുകളാണ് രജിസ്റ്റർ ചെയ്തത്. (2020-21ൽ 981ൽ നിന്ന് ഉയർന്നു).
“കഴിഞ്ഞ 10 വർഷത്തിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 24,893 കേസുകളാണ് ഫെമ വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചത്. അതേസമയം പിഎംഎൽഎ പ്രകാരം ഏകദേശം 3,985 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കണക്കുകൾ വിശകലനം ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന 22,130 ഫെമ കേസുകളും, അതായത് മൊത്തം കേസുകളിൽ 89 ശതമാനവും, കഴിഞ്ഞ എട്ട് വർഷത്തിനിടെ ഫയൽ ചെയ്യപ്പെട്ടവയാണ്. അതുപോലെ, 3,985 പിഎംഎൽഎ കേസുകളിൽ 3,555 കേസുകൾ, അതായത് 89 ശതമാനവും കഴിഞ്ഞ എട്ട് വർഷത്തിനിടെ ഫയൽ ചെയ്തതാണ്.
ചൗധരി നൽകിയ വിവരങ്ങൾ അനുസരിച്ച്, പിഎംഎൽഎ നിയമം നിലവിൽ വന്നതുമുതൽ 2022 മാർച്ച് 31 വരെ ഇഡി ആകെ 5,422 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 65.66 ശതമാനവും കഴിഞ്ഞ എട്ട് വർഷത്തിനിടെ ഫയൽ ചെയ്തിട്ടുള്ളതാണ്.
“31.03.2022 വരെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിഎംഎൽഎ പ്രകാരം ഏകദേശം 5,422 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പിഎംഎൽഎ പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്ത ശേഷം, പിഎംഎൽഎയുടെ വ്യവസ്ഥകൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നു, ഈ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഏകദേശം 1,04,702 കോടി രൂപ കണ്ടുകെട്ടിയിട്ടുണ്ട്. പ്രോസിക്യൂഷൻ പരാതിയുടെ അടിസ്ഥാനത്തിൽ 992 കേസുകളിലായി 869.31 കോടി രൂപ കണ്ടുകെട്ടുകയും 23 പ്രതികളെ ശിക്ഷിക്കുകയും ചെയ്തു, ”ചൗധരി പറഞ്ഞു.
അതുപോലെ, 2022 മാർച്ച് 31 വരെ ആകെ 30,716 കേസുകൾ ഫെമ പ്രകാരം ഫയൽ ചെയ്തിട്ടുണ്ട്, അതിൽ 72 ശതമാനവും കഴിഞ്ഞ എട്ട് വർഷത്തിനിടെ രജിസ്റ്റർ ചെയ്തതാണ്.
“31.03.2022 വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫെമ പ്രകാരം 30,716 കേസുകൾ അന്വേഷണത്തിനായി എടുത്തിട്ടുണ്ട്. ഫെമ പ്രകാരമുള്ള അന്വേഷണത്തിന് കേസ് എടുത്തതിന് ശേഷം, ഫെമയുടെ വ്യവസ്ഥകൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും 8,109 കാരണം കാണിക്കൽ നോട്ടീസുകൾ (എസ്‌സിഎൻ) നൽകുകയും ചെയ്തു. കൂടാതെ, 6,472 കാരണം കാണിക്കൽ നോട്ടീസുകളിൽ വിധിയുണ്ടായി, അതുവഴി ഏകദേശം 8,130 കോടി രൂപ പിഴ ചുമത്തി. കൂടാതെ, ഫെമ പ്രകാരം 7,080 കോടി രൂപയുടെ (ഏകദേശം) സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്,” ചൗധരി പറഞ്ഞു.