/indian-express-malayalam/media/media_files/uploads/2017/02/supreme-ourt.jpg)
തിരഞ്ഞെടുക്കപ്പെട്ടവരല്ല ഗവർണർമാരെന്ന് ഓർക്കണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി: ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർമാർക്ക് സുപ്രീം കോടതിയുടെ വിമർശനം. പഞ്ചാബ് സർക്കാർ ഗവർണർക്കെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. തിരഞ്ഞെടുക്കപ്പെട്ടവരല്ല ഗവർണർമാരെന്ന് ഓർക്കണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബ് സർക്കാർ ഗവർണർക്കെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.
ഹർജികൾ സുപ്രീം കോടതിയിൽ എത്തുമ്പോൾ മാത്രം തീരുമാനമെടുക്കുന്ന രീതി ഗവർണർമാർ മാറ്റണമെന്നും കോടതി പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം നൽകിയ ഹർജിയും പഞ്ചാബ് സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരള സർക്കാരിന്റെ ഈ ഹർജി വെള്ളിയാഴ്ച കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പഞ്ചാബ് സർക്കാരിന്റെ ഹർജി ഇന്ന് പരിഗണിച്ചത്. സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാതെ ദീർഘകാലം അടയിരിക്കുന്ന പ്രവണത ശരിയല്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ മുന്നിലെത്തുമ്പോൾ ഗവർണർമാർക്ക് ഒന്നുകിൽ പാസാക്കാം, അല്ലെങ്കിൽ തിരിച്ചയക്കാം. അതുമല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. അല്ലാതെ അനന്തമായ കാലം ഈ ബില്ലുകൾക്ക് മേൽ അടയിരിക്കുന്ന സംവിധാനം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിക്കുകയും ചെയ്തു.
ഗവർണർമാർ പലരും സംസ്ഥാന സർക്കാരുകൾ സുപ്രീം കോടതിയിൽ ഹർജിയുമായി വരുമ്പോഴാണ് നടപടിയെടുക്കുന്നതെന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തെലങ്കാന സർക്കാരാണ് ഗവർണർമാരുടെ ഈ നടപടിക്കെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാലെയാണ് പഞ്ചാബ് സർക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. ശേഷമാണ് തമിഴ്നാടും കേരളവും സുപ്രീം കോടതിയെ സമീപിച്ചത്.
പഞ്ചാബിന്റെ ഹർജി പരിഗണിക്കുന്ന വേളയിൽ, കേരളത്തിന്റെ സീനിയർ അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായ കെ കെ വേണുഗോപാൽ കോടതിയിൽ ഹാജരായിരുന്നു. പഞ്ചാബ് അഭിഭാഷകന്റെ വാദത്തിന് ശേഷം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ ഹർജി സമർപ്പിച്ച ഹർജിയുടെ കാര്യം അഭിഭാഷകൻ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ബില്ലിൽ ഒപ്പിടാത്തതിന്റെ കാരണം സുപ്രീം കോടതിയിൽ അറിയിച്ചുകൊള്ളാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞ ചില പ്രസ്താവനകളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച തമിഴ്നാടിന്റെ ഹർജി കേൾക്കുന്നതിനൊപ്പം പരിഗണിക്കാമെന്ന് സുപ്രീം കോടതി മറുപടി നൽകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.