/indian-express-malayalam/media/media_files/uploads/2023/05/wrestlers-protest-1.jpg)
ഹരിദ്വാറിൽ ഗുസ്തി താരങ്ങൾ എത്തിയപ്പോൾ. എക്സ്പ്രസ് ഫൊട്ടോ: അഭിനവ് സാഹ
ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ വിഷയത്തിൽ ഇടപെട്ട് രാജ്യാന്തര ഒളിംപിക് കമ്മിറ്റി. കായികതാരങ്ങളെ കയ്യേറ്റം ചെയ്തതും മണിക്കൂറുകളോളം കസ്റ്റഡിയിൽ വച്ചതും വളരെ അസ്വസ്ഥതയുണ്ടാക്കിയെന്ന് സ്വിറ്റ്‌സർലൻഡിലെ ലൊസാനിൽ നിന്നുള്ള ഐഒസി വക്താവ് ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തങ്ങൾക്കു കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ ഭീഷണിപ്പെടുത്തിയതിനുപിന്നാലെയാണ് പ്രസ്താവന.
ലൈംഗികാരോപണങ്ങളിൽ നിഷ്പക്ഷമായ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് ഐഒസി ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യ നടപടി കൈകൊണ്ടതായി ഞങ്ങൾ മനസിലാക്കുന്നു. എന്നാൽ, കാര്യങ്ങൾ കുറച്ചുകൂടി വ്യക്തത വരുത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കണം. കായികതാരങ്ങളുടെ സുരക്ഷയും ക്ഷേമവും പരിഗണിക്കപ്പെടണമെന്നും ഈ അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ഐഒസി വ്യക്തമാക്കി. കായികതാരങ്ങളെ സംരക്ഷിക്കണമെന്ന് വിഷയത്തിൽ മൗനം തുടരുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മേധാവി പി.ടി.ഉഷയോട് ഐഒസി ആവശ്യപ്പെട്ടു.
ഒക്ടോബറിൽ നടക്കുന്ന ഐഒസിയുടെ വാർഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നതിനാൽ ലോക ബോഡിയുടെ പ്രസ്താവന പ്രാധാന്യമർഹിക്കുന്നു. ഗുസ്തി താരങ്ങൾക്കുനേരെയുണ്ടായ അതിക്രമത്തെ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങും അപലപിച്ചു. നിശ്ചിത കാലയളവിനുള്ളിൽ പുതിയ ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഇന്ത്യയെ രാജ്യാന്തര ഗുസ്തിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അതേസമയം, ഐഒസിയും യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങും പ്രതിഷേധിക്കുന്ന ഗുസ്തിക്കാരുമായി സംയുക്ത വെർച്വൽ മീറ്റിങ് നടത്തുന്ന കാര്യം പരിഗണിക്കുന്നതായാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ച പുതിയ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരെ പൊലീസ് വലിച്ചിഴച്ച് വാനിനുള്ളിൽ കയറ്റുകയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു.
/indian-express-malayalam/media/media_files/uploads/2023/05/wrestlers-protest1.jpg)
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതിലും ഡല്‍ഹി പൊലീസിന്റെ നടപടിയിലും പ്രതിഷേധിച്ച് തങ്ങൾക്ക് ലഭിച്ച മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ ഇന്നലെ പറഞ്ഞിരുന്നു. റിയോ 2016 വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ടോക്കിയോ 2020 മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവും ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരാണ് തങ്ങളുടെ മെഡലുകള്‍ ഹരിദ്വാറില്‍ വച്ച് ഗംഗയിലേക്ക് എറിയുമെന്ന് അറിയിച്ചത്.
എന്നാൽ, മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനൊരുങ്ങിയ ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ അനുനയിപ്പിച്ചു. ഭാരതിയ കിസാന്‍ യുണിയന്റെ നരേഷ് ടിക്കായത്ത് ഗുസ്തിതാരങ്ങളുമായി സംസാരിച്ചു. പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും പോരാട്ടത്തില്‍ ഒപ്പമുണ്ടെന്നും പറഞ്ഞ് അദ്ദേഹം ഗുസ്തി താരങ്ങളെ ആശ്വസിപ്പിച്ചു. ശേഷം ഗംഗയില്‍ ഒഴുക്കാനായി കൊണ്ടുവന്ന മെഡലുകള്‍ താരങ്ങളുടെ പക്കല്‍ നിന്ന് കര്‍ഷക നേതാക്കള്‍ വാങ്ങിച്ചു. മെഡലുകള്‍ ഒഴുക്കാനായി എത്തിയ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ആയിരങ്ങളാണ് ഹരിദ്വാറില്‍ എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.