/indian-express-malayalam/media/media_files/uploads/2020/01/azad.jpeg)
ന്യൂഡൽഹി: ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിന് ആവശ്യമെങ്കിൽ അടിയന്തര വൈദ്യചികിത്സ നൽകണമെന്ന് തിഹാർ ജയിൽ അധികൃതർക്ക് കോടതിയുടെ ഇടക്കാല നിർദേശം. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് നിര്‍ദേശം.
മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ദര്യഗഞ്ച് പോലീസ് പരാജയപ്പെട്ടതിനാൽ, തീസ് ഹസാരി കോടതി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അതുൽ വർമ, കസ്റ്റഡിയിൽ ചികിത്സയ്ക്കായി ആസാദ് സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിലേക്കു നീട്ടി. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസാദിനുവേണ്ടി ഹർജി നല്‍കിയത്.
ആസാദിന്റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കിയില്ല. രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് എയിംസില്‍ ചികിത്സ തേടുന്നുണ്ട്. ഇടക്കിടക്ക് രക്തം മാറ്റിവയ്ക്കേണ്ട അസുഖമാണ് ആസാദിനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഡിസംബർ 21-നാണ് ഭീം ആർമി തലവനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആസാദിന്റെ സംഘടനയായ ഭീം ആർമി പൊലീസിന്റെ അനുമതിയില്ലാതെ ജമാ മസ്ജിദിൽനിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തിയെന്നാണ് ആസാദിന് നേരെ ചുമത്തിയിരിക്കുന്ന ഒരു കുറ്റം.
ഭീം ആർമി പ്രവർത്തകർ ഉൾപ്പെടയുള്ളവരെ ദില്ലി ഗേറ്റിനടുത്തുവച്ച്, പൊലീസും അർധസൈനികവിഭാഗവും തടഞ്ഞിരുന്നു. ഇതിനുപിന്നാലെ സ്ഥലത്ത് നടന്നത് വലിയ അക്രമമാണ്. സ്ഥലത്ത് ഒരു കാർ കത്തിക്കപ്പെട്ടു. പല വാഹനങ്ങളും ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു. കണ്ണീർവാതകവും പ്രയോഗിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.