/indian-express-malayalam/media/media_files/uploads/2020/12/Delhi-High-Court.jpg)
ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കാൻസർ ബാധിച്ച് മരിച്ച മകന്റെ ബീജം മാതാപിതാക്കൾക്ക് കൈമാറണമെന്ന നിർണായക ഉത്തരവിറക്കി ഡൽഹി ഹൈക്കോടതി. മരണാനന്തരം കുഞ്ഞിന് ജന്മം നല്‍കുന്നത് ഇന്ത്യൻ നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹിന്ദു സക്‌സഷന്‍ ആക്ട് പ്രകാരം മാതാപിതാക്കള്‍ക്ക് തങ്ങളുടെ മകന്റെ ബീജം സൂക്ഷിച്ചിരിക്കുന്നിടത്തു നിന്നും സ്വീകരിക്കുവാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ബീജം വിട്ടുകൊടുക്കാൻ ആശുപത്രിയോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് പ്രതിഭ സിങ് ആണ് വിധിപ്രസ്താവം നടത്തിയത്.
2020 ജൂണ്‍ 22 നാണ് പ്രീത് ഇന്ദര്‍ സിങ് എന്ന യുവാവിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. കീമോ ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് തന്നെ അദ്ദേഹം തന്റെ ബീജം സംരക്ഷിക്കുവാന്‍ ക്രിയോ പ്രിസര്‍വേഷന് നല്‍കി. 2020 സെപ്റ്റംബർ ഒന്നിന് പ്രീത് ഇന്ദര്‍ സിങ് മരിച്ചു. തുടർന്നാണ് മകന്റെ ബീജം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിയെ സമീപിച്ചത്. എന്നാൽ, ആശുപത്രി അധികൃതർ അതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മാതാപിതാക്കളായ ഹുര്‍വിന്ദര്‍ സിങ്ങും ഹർബിര്‍ കൗറും 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
പ്രീത് ഇന്ദര്‍ സിങ് വിവാഹിതനായിരുന്നില്ല. വിവാഹിതനല്ലാത്ത ഒരാളുടെ ബിജം എന്തു ചെയ്യണമെന്നതിനേക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശമില്ല എന്ന വാദമായിരുന്നു ആശുപത്രി അധികൃതർ ഉയർത്തിയത്. ബീജദാതാവിന്റെ സമ്മതമുണ്ടെങ്കിൽ മരണാനന്തരവും കുഞ്ഞിന് ജന്മംകൊടുക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി.
'വിധിക്കായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ അവന് സാധിക്കാതിരുന്നത് അവനു വേണ്ടി ഇനി ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ക്കും മകനും നീതി കിട്ടി. മകനെ നഷ്ടപ്പെട്ടത് ഞങ്ങളുടെ ഹൃദയം തകര്‍ത്തു. ജീവിതത്തിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെട്ടതുപോലെയിരുന്നു. ഞങ്ങളുടെ ഭാവിക്കായാണ് പോരാടിയത്. ഈ കോടതി വിധി ദൈവം അയച്ചതാണ്,'' കോടതിയിൽനിന്നും അനുകൂലമായ വിധി നേടിയശേഷം പ്രീത് ഇന്ദർ സിങ്ങിന്റെ മാതാപിതാക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.