ഓക്‌ലാന്റ്: പ്രാണവായു വില കൊടുത്തു വാങ്ങേണ്ട കാലം വരുമെന്ന പ്രകൃതി സ്‌നേഹികളുടെ മുന്നറിയിപ്പ് സത്യമായി. ന്യൂസിലൻഡിലാണ് ശുദ്ധവായു കുപ്പികളിലാക്കി വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഏകദേശം 100 ഡോളറാണ് (ഏകദേശം 7,350 രൂപ) വില. ഓക്‌ലാന്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുളള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ 98.99 ഡോളറിന് ‘ശുദ്ധമായ ന്യൂസിലൻഡ് വായു’ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. 20 ഡോളര്‍ ഓഫറോടെയുളള ടിന്നുകളിലാക്കിയ ശുദ്ധവായുവിന്റെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
ശ്വസിക്കാനുളള മാസ്കുകളോടെയുളള കുപ്പികളിലാണ് ശുദ്ധവായു വില്‍ക്കപ്പെടുന്നത്. കിവിയാന എന്ന കമ്പനിയാണ് വായു കുപ്പികളിലാക്കി വിപണിയിലെത്തിക്കുന്നത്. ലോകത്താകമാനം വില്‍പ്പന നടത്താനും കമ്പനി നീക്കം നടത്തുന്നുണ്ട്. അഞ്ച് ലിറ്ററിന്റെ ടിന്നുകള്‍ കിവിയാന വെബ്സൈറ്റില്‍ 34.50 ഡോളര്‍ വിലയ്ക്കും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.
‘ന്യൂസിലൻഡിന്റെ പുരാതനമായ ദക്ഷിണ പര്‍വ്വതമേഖലയില്‍ നിന്നും ശേഖരിച്ച ശുദ്ധവായു മറ്റ് ഭൂഖണ്ഡങ്ങളിലൊന്നും ഒഴുകിപ്പോവാതെ നേരിട്ട് ഈ ബോട്ടിലിലാണ് ശേഖരിച്ചതെന്ന്’ കുപ്പിയുടെ പുറത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലൻഡിന്റെ ദക്ഷിണ ദ്വീപുകളില്‍ ഹിമപാതരേഖയ്ക്ക് മുകളില്‍ നിന്നാണ് തങ്ങള്‍ ശുദ്ധവായു കൊയ്തെടുക്കന്നതെന്നാണ് കിവിയാന കമ്പനിയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങള്‍ നാഗരികത തൊട്ടുതീണ്ടാത്തവയാണെന്നും മനുഷ്യവാസം നൂറ് കണക്കിന് കി.മീറ്ററുകളോളം അകലെയാണെന്നും കമ്പനി അവകാശപ്പെടുന്നു. ‘നിങ്ങളുടെ ജീവിതത്തില്‍ ശ്വസിക്കുന്ന ഏറ്റവും ശുദ്ധമായ വായുവായിരിക്കും ഇത്’ എന്നും കമ്പനി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.