പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിലെ ഒരു പള്ളിയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ചാണ് ആക്രമണം. മൂന്നു പേരെ കൊലപ്പെടുത്തിയ ആക്രമി അതിൽ ഒരു സ്ത്രീയുടെ തലവെട്ടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണം ഭികര പ്രവർത്തനമാണെന്ന് നീസ് മേയർ പ്രതികരിച്ചു.
നഗരത്തിലെ നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് കത്തി ആക്രമണം നടന്നതെന്നും അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിൽ അറിയിച്ചു.
ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപാർട്ട്മെന്റ് അറിയിച്ചു.
Read More: ‘ഞാൻ സാമുവലാണ്’; അധ്യാപകന്റെ കൊലപാതകത്തിൽ ഫ്രാൻസിൽ പ്രതിഷേധം ആളിക്കത്തുന്നു
നഗരത്തിലെ പ്രധാന വാണിജ്യ തെരുവായ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ഓട്ടോമാറ്റിക് ആയുധങ്ങൾ സഹിതം പൊലീസ് സുരക്ഷാ വലയം സ്ഥാപിച്ചിട്ടുണ്ടെന്ന് സംഭവസ്ഥലത്തെത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകർ പറഞ്ഞു. ആംബുലൻസുകളും ഫയർ സർവീസ് വാഹനങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു.
ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ തലവെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ട് മാറുന്നതിനിടെയാണ് പുതിയ ആക്രമണം. പൗരധർമ പാഠങ്ങൾ പഠിപ്പിക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് മുഹമ്മദ് നബിയുടെ കാർട്ടൂൺ കാണിച്ചുകൊടുത്തതിന് സാമുവൽ പാറ്റിയെ തനിക്ക് ശിക്ഷിക്കേണ്ടിയിരുന്നു എന്ന് അക്രമി പറഞ്ഞിരുന്നു.
നീസ് ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്നോ, മുസ്ലീങ്ങൾ മതനിന്ദയായി കരുതുന്ന കാർട്ടൂണുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നോ എന്നോ ഇപ്പോൾ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
പാറ്റിയുടെ കൊലപാതകത്തിന് ശേഷം, ഫ്രഞ്ച് ഉദ്യോഗസ്ഥർ ഇത്തരം കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം രാജ്യത്തുണ്ടെന്ന കാര്യം പല തവണ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട അദ്ധ്യാപകന ഐക്യധാർഡ്യം പ്രകടിപ്പിച്ചുള്ള റാലികളിലും ഈ കാർട്ടൂണുകൾ പ്രദർശിപ്പിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് നേതാവ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാം വിരുദ്ധ അജണ്ട പിന്തുടരുന്നുവെന്ന് ചില രാജ്യങ്ങൾ ആരോപിക്കുകയും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും മറ്റുമായി ഇതുമായി ബന്ധപ്പെട്ട് മാക്രോൺ സർക്കിരിനെതിരെ രോഷം ഉയരുകയും ചെയ്തിരുന്നു.
അതേസമയം നീസ് ആക്രമണത്തിൽ ഫ്രാൻസിസ് മാർപാപ്പ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ആക്മമണത്തിൽ ഇരകളായവർക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞു.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
I strongly condemn the recent terrorist attacks in France, including today’s heinous attack in Nice inside a church. Our deepest and heartfelt condolences to the families of the victims and the people of France. India stands with France in the fight against terrorism.
— Narendra Modi (@narendramodi) October 29, 2020
“ഫ്രാൻസിലെ സമീപകാല ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു, ഒരു പള്ളിക്കുള്ളിൽ നടന്ന നീസിലെ ഇന്നത്തെ ഭീകരാക്രമണം ഉൾപ്പെടെ. ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും അഗാധവും ഹൃദയംഗമവുമായ അനുശോചനം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുന്നു,” പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.
Read More: France: Three dead as woman beheaded in knife attack at church in Nice