ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നില്ല. ബംഗളൂരുവിൽ കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ 75 എംഎൽഎമാർ പങ്കെടുത്തപ്പോൾ നാല് പേർ വിട്ടുനിന്നു. കോൺഗ്രസ്-ജെഡിഎസ് പക്ഷത്ത് നിന്ന് അടർത്തിയെടുത്ത രണ്ട് സ്വതന്ത്ര എംഎൽഎമാർ തിരിച്ചെത്തിയെങ്കിലും നാല് പേരുടെ അഭാവം കോൺഗ്രസിന് തിരിച്ചടിയായി.
ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. അതേസമയം യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉമേഷ് യാദവും ബി നാഗേന്ദ്രയും കാരണം ബോധിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാറിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ‘ഓപറേഷൻ താമര’ അവസാനിക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്.
ആകെ 80 അംഗങ്ങളാണ് കോൺഗ്രസിന് കർണാടക നിയമസഭയിലുള്ള അംഗബലം. സ്‍പീക്കറെ മാറ്റി നിർത്തിയാൽ നിയമസഭയിലെ കോൺഗ്രസ് പ്രാധിനിത്യം ആകെ 79 പേരായി ചുരുങ്ങും. 75 പേരെ യോഗത്തിനെത്തിക്കാൻ കഴിഞ്ഞതോടെ സർക്കാർ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്.
സഖ്യ സർക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് നിയമസഭാ കക്ഷി യോഗത്തിന് ശേഷം കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ബിജെപിയുടെ ഗൂഢാലോചന വെളിപ്പെട്ടു. എന്തൊക്കെ സംഭവിച്ചാലും സർക്കാരിന് ഭീഷണിയാകില്ലെന്നും അഞ്ച് വർഷവും തങ്ങൾ തന്ന ഭരിക്കുമെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.