ന്യൂഡല്‍ഹി: കീഴ്‌വഴക്കമില്ലാത്ത അഭിപ്രായപ്രകടനങ്ങളാണ് തന്റെ യാത്രയയപ്പ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഉണ്ടായതെന്ന് നിരവധിപേർ കരുതുന്നുവെന്ന് മുൻ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായിരുന്ന ഹാമിദ് അൻസാരി. ഇതാദ്യമായാണ് അദ്ദേഹം മോദിയുടെ പ്രസംഗത്തോട് പ്രതികരിക്കുന്നത്. ഏകദേശം ഒരുവർഷം മുമ്പാണ് മോദി ഹാമിദ് അൻസാരിക്കെതിരെ മുനവച്ച് സംസാരിച്ചത്.
ഹാമിദ് അൻസാരിയുടെ പ്രഭാഷണങ്ങളുടെ സമാഹാരമായ ‘ഡെയർ ഐ ക്വസ്റ്റ്യൻ? റിഫ്ക്ലഷൻസ് ഓൺ കണ്ടംപററി ചലഞ്ചസ്’ ‘ (Dare I question? Reflections on Contemporary Challenges’) എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തെ മുസ്‌ലിങ്ങൾ അരക്ഷിതരാണെന്ന് ഉപരാഷ്ട്രപതി സ്ഥാനം ഒഴിയുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിലും അതിന് മുമ്പ് നടത്തിയ പ്രഭാഷണത്തിലും ഹാമിദ് അൻസാരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, ഹാമിദ് അൻസാരിയുടെ യാത്രയയപ്പ് വേളയിൽ അദ്ദേഹം ഡിപ്ലോമാറ്റായി ജോലി ചെയ്തിരുന്നതിൽ കൂടുതലും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലായിരുന്നുവെന്നും വിരമിച്ച ശേഷം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു പ്രവർത്തനം. അതുകൊണ്ടാവാം അങ്ങനെ തോന്നുന്നതെന്നുമായിരുന്നു മോദിയുടെ പ്രതികരണം.
മുസ്‌ലിങ്ങൾക്കിടിയിലും മറ്റ് മതന്യൂനപക്ഷങ്ങൾക്കിടയിലും രൂപപ്പെട്ടിരിക്കുന്ന വളരുന്ന അരക്ഷിതാവസ്ഥയുടെ ആശങ്കകളെപ്പറ്റി ബെംഗളുരുവിലെ പ്രഭാഷണത്തിലും അസ്വസ്ഥതയും വിഷമവും പടരുന്നതിനെ കുറിച്ച് ടിവി അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിന്റെ അടിസ്ഥാനം എന്ന് കരുതുന്നു.
“പ്രശംസ ഉൾപ്പെടെ പ്രധാനമന്ത്രി ഒരുപാട് സംസാരിച്ചു, ഞാൻ എന്റെ മറുപടി പ്രസംഗത്തിൽ അവസാനം ഒരു കവിതാശകലം ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, പ്രധാനമന്ത്രിയുടെ പിന്തുണ സൈന്യം ഇത് എടുത്ത് ആഘോഷിക്കുകയായിരുന്നു, ഹാമിദ് അൻസാരി പറഞ്ഞു. ദ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘമായ ആമുഖത്തിൽ അൻസാരി എഴുതുന്നു: “ഇന്ത്യൻ ദേശിയതയുടെയും രാജ്യത്തെ സ്ഥാപനങ്ങളുടെയും മൂല്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം സ്വതന്ത്രമായും, സംശ്ലേഷിതമായും (ഇൻക്ലൂസീവ്) പങ്കാളിത്തത്തോടും നടപ്പാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ട്. ഇതിനൊപ്പം ചില ചോദ്യങ്ങൾ കൂടി ഉന്നയിക്കുന്നുണ്ട്: ഇപ്പോഴും ബഹുസ്വരമായും സമത്വാധിഷ്ഠതമായും മതേതരമായും സംശ്ലേഷിതമായും തുടരുന്നുണ്ടോ. അതോ ഹിന്ദുത്വയുടെ പ്രമാണ പരിസരങ്ങളിലുളള വംശീയ ജനാധിപത്യത്തിലേയ്ക്ക് ഇതിന് രൂപാന്തരം സംഭവിക്കുന്നുണ്ടോ?”
കഴിഞ്ഞ വർഷം ഓഗസ്റ്റ് പത്തിനായിരുന്നു അൻസാരിയുടെ യാത്രയയപ്പ്. പാരമ്പര്യമനുസരിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കൾ രാജ്യസഭാ അധ്യക്ഷന് നന്ദി രേഖപ്പെടുത്തുകയും അതിന് ഉപരാഷ്ട്രപതിയായ അധ്യക്ഷൻ മറുപടി പറയുകയുമാണ് ചെയ്യുക.
വിദേശകാര്യ സർവീസിലെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പശ്ചിമേഷ്യയിൽ ഹാമിദ് അൻസാരി ജോലി ചെയ്തിരുന്നു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. അലിഗഡ് മുസ്‌ലിം സർവ്വകലാശാലയിലെ വൈസ് ചാൻസിലർ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
കഴിഞ്ഞ പത്ത് വർഷം (ഉപരാഷ്ടപതിയായിരുന്ന കാലം) ഹാമിദ് അൻസാരിക്ക് ഭരണഘടനാപരമായ ചട്ടക്കൂടിനുളളിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കേണ്ടി വന്നിരുന്നതെന്ന് മോദി യാത്രയയപ്പ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനോട് നിങ്ങൾ ഉളളാലെ കലഹച്ചിരിക്കാം. പക്ഷേ ഇന്ന് മുതൽ നിങ്ങൾക്ക് മനസ്സിലുളളതെല്ലാം പറയാനുളള സ്വാതന്ത്ര്യവും വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും സ്വാതന്ത്ര്യം ഉണ്ട് എന്നായിരുന്നു മോദിയുടെ പ്രസംഗം. അങ്ങ് വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളും ഒരു പ്രത്യേക’സർക്കിളു’മായി ബന്ധപ്പെട്ടിരുന്നതും അതുകൊണ്ട് ചില അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകാം എന്നും മോദി കൂട്ടിച്ചേർത്തു.
ആത്മകഥയെഴുതാനുളള പ്രേരണ ഉണ്ടായിരുന്നുവെങ്കിലും അത് ഉപേക്ഷിച്ചതായി ഹാമിദ് അൻസാരി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. 2016-17 കാലയളവിലെ എന്റെ പ്രഭാഷണങ്ങളൊന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. എട്ട് വിഷയങ്ങളിലായി പുസ്തകത്തെ തിരിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ജെൻഡർ, വിദേശകാര്യം, മാധ്യമങ്ങളും നിയമസംവിധാനവും, സുരക്ഷ,സമൂഹം രാഷ്ട്രീയം, സാമൂഹിക നീതി എന്നിങ്ങനെയാണ് അത്.
രണ്ട് വെല്ലുവിളികളാണ് നമ്മൾ നേരിടേണ്ടി വരുന്നതെന്ന് അദ്ദേഹം ആമുഖത്തിൽ എഴുതുന്നു. അതിൽ ആദ്യത്തേത് പൊതുജീവിതത്തിലെ മൂല്യങ്ങളും തത്വങ്ങളും സംബന്ധിച്ചുളളതാണ്. രണ്ടാമത്തേത് ഇന്ത്യൻ ഭരണവ്യവസ്ഥയിലെ സ്ഥാപനങ്ങളുടെ ഘടന സംബന്ധിച്ചുളളതാണ്. ഇന്ത്യയുടെ ഭരണഘടനയിലെ അന്തഃസത്തയായ ഇന്ത്യൻ ദേശീയതയുടെയും ഇന്ത്യൻനെസ്സിന്റെയും ബഹുസ്വരമായ കാഴ്ചപ്പാട് വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ഇന്ന് ഈ ആശയം വെല്ലുവിളി നേരിടുകയാണ്. മറ്റുളളവയെ എല്ലാം തിരസ്കരിക്കുന്നതും ഒഴിവാക്കുന്നതുമായ (എക്സ്ക്ലൂവിസം) ‘സാംസ്കാരിക ദേശീയത’ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ആ വെല്ലുവിളി നേരിടുന്നത്.
ആർഎസ്എസ് നേതാവ് എം.എസ്.ഗോൾവാൾക്കർ രചിച്ച് വിവാദമായ ഹിന്ദുത്വ ആശയങ്ങളടങ്ങളുന്ന ‘വീ ഓർ ഔവ്വർ നേഷൻഹുഡ് ഡിഫൈൻഡ്’ എന്ന പുസ്തകം 1939 ൽ പ്രസിദ്ധീകരിച്ചു. എന്നാൽ ഇത് 2008 ൽ ഇത് പുനഃ പ്രസിദ്ധീകരിച്ചപ്പോൾ ആ വിവാദ ഭാഗങ്ങൾ ഒഴിവാക്കി. ആ ഒഴിവാക്കൽ പ്രധാനമാണ്. വായനക്കാർക്ക് അത് എന്തുകൊണ്ടാണെന്ന് ഊഹിക്കാനും സാധിക്കും.
അൻസാരിയുടെ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ ബിജെപി വക്താവ് ജി.വി.എൽ.നരസിംഹറാവു വിസമ്മതിച്ചു. പുസ്തകം വായിച്ച ശേഷം പാർട്ടി ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകം ഈ മാസം പതിനേഴിന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ ഡൽഹിയിൽ പ്രകാശനം ചെയ്യും.