scorecardresearch

കശ്മീര്‍: മൗനം പാലിക്കുന്നെങ്കില്‍ അത് ഔദ്യോഗികമായാകട്ടെ; വാ മൂടിക്കെട്ടി പ്രതിഷേധവുമായി കണ്ണന്‍ ഗോപിനാഥന്‍

കശ്മീർ നിശബ്ദമാക്കപ്പെട്ടിട്ട് 75 ദിവസം തികയുന്ന 19ന് മുംബൈയിലെ ജുഹു ബീച്ചിൽ വൈകുന്നേരം വാ മൂടിക്കെട്ടി 75 മിനുട്ട് മൗനമാചരിക്കാനാണ് കണ്ണൻ ഗോപിനാഥന്റെ തീരുമാനം

കശ്മീർ നിശബ്ദമാക്കപ്പെട്ടിട്ട് 75 ദിവസം തികയുന്ന 19ന് മുംബൈയിലെ ജുഹു ബീച്ചിൽ വൈകുന്നേരം വാ മൂടിക്കെട്ടി 75 മിനുട്ട് മൗനമാചരിക്കാനാണ് കണ്ണൻ ഗോപിനാഥന്റെ തീരുമാനം

author-image
Sandhya KP
New Update
Kannan Gopinathan, കണ്ണൻ ഗോപിനാഥൻ, Kannan Gopinathan IAS, കണ്ണൻ ഗോപിനാഥൻ ഐഎഎസ്, Kannan IAS, കണ്ണൻ ഐഎഎസ്, Malayali IAS Officer, മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ, IAS officer resigns, ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവച്ചു, iemalayalam, ഐഇ മലയളം

"കശ്മീർ വിഷയത്തിൽ നമ്മളെല്ലാവരും മൗനം പാലിക്കുകയാണ് വേണ്ടതെങ്കിൽ അത് ശരിയായ രീതിയിൽ തന്നെ ആകാം," പറയുന്നത് മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനാണ്. ഒക്ടോബർ 19ന് കശ്മീർ നിശബ്ദമാക്കപ്പെട്ടിട്ട് 75 ദിവസം തികയുന്നു. മുംബൈയിലെ ജുഹു ബീച്ചിൽ വൈകുന്നേരം വാ മൂടിക്കെട്ടി 75 മിനുട്ട് മൗനമാചരിക്കാനാണ് കണ്ണൻ ഗോപിനാഥന്റെ തീരുമാനം. #ShutMyMouthToo, #RegainYourVoice എന്നീ ഹാഷ്‌ടാഗുകളോടെ അദ്ദേഹം ട്വിറ്ററിൽ പ്രതിഷേധത്തെ കുറിച്ചുള്ള പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്.

Advertisment

"ഒരു നഗരത്തിലെ അഞ്ചുപേർക്കെങ്കിലും ഈ വിഷയത്തിൽ ആശങ്ക തോന്നുകയാണെങ്കിൽ അതുപോലും പ്രതീക്ഷയാണ്. ഈ വിഷയത്തെക്കുറിച്ച് ഞാൻ ട്വീറ്റ് ചെയ്തതിന് ശേഷം നിരവധിയിടങ്ങളിൽ ആളുകൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചിത്രങ്ങൾ അയച്ചുതരികയും ചെയ്തു. ഡൽഹിയിൽ ജന്തർ മന്ദിറിൽ കുറേ പേർ ഔദ്യോഗികമായി ഒത്തുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. ഹൈദരാബാദിലുമുണ്ട്. അഹമ്മദാബാദിൽ ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. കൊച്ചിയിൽ തേവര എസ്.എച്ച് കോളേജിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. കൊൽക്കത്തയിൽ ഉണ്ടെന്ന് അറിഞ്ഞു. ലക്‌നൗവിൽ 20ന്. ഞാൻ എന്റെ വ്യക്തിപരമായ രീതിയിലാണ് പ്രതിഷേധിക്കുന്നത്," കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

Advertisment

അഹമ്മദാബാദിൽ 200 പേർ കശ്മീർ ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തി എന്നു പറയുമ്പോൾ വിശ്വസിക്കാനാകാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലും ലക്‌നൗവിലുമൊക്കെ ഇത്തരം പ്രതിഷേധങ്ങൾ നടക്കുന്നു എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കുകയും ഇതിനു മുന്നോടിയായി കശ്മീരിലെ നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. കശ്മീരിലെ അവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽനിന്നു രാജിവച്ചത്.

Read More: ജോലിയല്ല, അഭിപ്രായ സ്വാതന്ത്ര്യമാണ് മുഖ്യം; രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

‘നിശബ്ദരായിപ്പോയവർക്ക് ശബ്ദം നൽകാനാകും എന്ന പ്രതീക്ഷയോടെയാണ് ഞാൻ സിവിൽ സർവീസിൽ ചേരുന്നത്. എന്നാൽ ഇവിടെ എനിക്ക് എന്റെ സ്വന്തം ശബ്ദം നഷ്ടമായിരിക്കുകയാണ്. ഇവിടെ എന്തുകൊണ്ട് രാജി വച്ചു എന്ന ചോദ്യത്തേക്കാൾ, എങ്ങനെ രാജിവയ്ക്കാതിരിക്കാനാകും എന്ന ചോദ്യത്തിനാണ് പ്രസക്തി. ഇതു കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ രാജ്യം കലുഷിതമായൊരു കാലത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ എന്തുചെയ്തുവെന്ന് ആരെങ്കിലും ചോദിച്ചാൽ ‘ഞാൻ ലീവെടുത്ത് അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസത്തിന് പോയി,’ എന്ന് പറയുന്നതിലും ഭേദം ഞാനെന്റെ ജോലി രാജിവച്ചുവെ ന്ന് പറയുന്നത് തന്നെയാണ്,’ എന്നായിരുന്നു തന്റെ രാജിയെക്കുറിച്ച് കണ്ണൻ ഗോപിനാഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞത്.

കേരളം 2018ൽ മഹാപ്രളയത്തെ നേരിട്ട സമയത്തായിരുന്നു കണ്ണൻ ഗോപിനാഥൻ ഐഎഎസ് എന്ന പേര് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് താൻ എന്ന് വെളിപ്പെടുത്താതെ കൊച്ചിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി, മറ്റുള്ളവർക്കൊപ്പം ചാക്ക് ചുമന്ന് നടന്നിരുന്ന ആ ഐഎഎസ് ഉദ്യോഗസ്ഥനെ മലയാളി അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. മഹാപ്രളയത്തിന്റെ ഒന്നാമാണ്ട് തികയുന്ന വേളയിൽ, മറ്റൊരു പ്രളയത്തെ കൂടെ കേരളം അതിജീവിക്കുന്ന സമയത്തായിരുന്നു ദാദ്ര നഗര്‍ ഹവേലിയിൽനിന്ന് അദ്ദേഹത്തിന്റെ രാജി വാർത്ത എത്തുന്നത്.

കോട്ടയം പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറായിരുന്നു. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ടായിരുന്നു.

Protest Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: