ന്യൂഡല്‍ഹി: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കേരളത്തില്‍ ആശങ്കയും സംശയവുമുണ്ടാക്കിയതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ക്രിസ്ത്യന്‍ പുരോഹിതരെ വശത്താക്കാന്‍ ബിജെപി ശ്രമം നടത്തുകയാണെന്നു കാരാട്ട് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി, പ്രസ്താവനയെ ഉപയോഗിച്ചുവെന്ന് പറഞ്ഞ കാരാട്ട്. തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സിപിഎമ്മിന് ബോധ്യമുണ്ടെന്നും കൂട്ടിച്ചേർത്തു.
ബിഷപ്പിന്റെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദം അവസാനിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് സിറോ മലബാര്‍ സഭ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങളുടെ ഉദ്ദേശശുദ്ധി വ്യക്തമായതിന് ശേഷവും നടപടി സ്വീകരിക്കണമെന്ന ആവശ്യം ആസൂത്രിതമാണ്. ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സഭ കഴിഞ്ഞ ദിവസം അറിയിച്ചു.
Also Read: നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമമെന്ന് സിറോ മലബാര്‍ സഭ
അതേസമയം, ക്രൈസ്തവരെ ഇസ്‌ലാം മതത്തിലേക്കു മാറ്റുന്നുവെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരിലേക്ക് തള്ളേണ്ടതല്ല. വിവാദങ്ങള്‍ക്കു തീ കൊടുത്ത് നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യത്തിനും സമാധാനത്തിനും വിള്ളല്‍ വരുത്താനുള്ള വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.