/indian-express-malayalam/media/media_files/uploads/2018/10/MJ-AKBAR-mj-akbar-afp101018.jpg)
ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങളെ തുടര്‍ന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനായ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി ഇന്ത്യന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയും രംഗത്ത്. നാഷണല്‍ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോര്‍ട്ടറായ പല്ലവി ഗൊഗോയ് ആണ് തന്റെ മുന്‍ പത്രാധിപർക്കെതിരെ രംഗത്തെത്തിയത്. 1994ല്‍ 'ദ ഏഷ്യന്‍ ഏജില്‍' ജോലി ചെയ്യുന്ന കാലത്ത് അക്ബര്‍ ബലാത്സംഗം ചെയ്തെന്നാണ് പല്ലവവിയുടെ വെളിപ്പെടുത്തല്‍. വാഷിങ്ടണ്‍ പോസ്റ്റില്‍ നവംബർ ഒന്നിന് എഴുതിയ ലേഖനത്തിലാണ് പല്ലവി ആരോപണം ഉന്നയിക്കുന്നത്. ഈ സംഭവത്തിന് മുമ്പ് തന്നെ ചുംബിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ മുഖത്ത് പോറലേല്‍പ്പിച്ചതായും പല്ലവി പറയുന്നു.
സംഭവം കെട്ടിച്ചമച്ചതാണെന്ന് അക്ബറിന്റെ അഭിഭാഷകന്‍ സന്ദീപ് കപൂര്‍ പറഞ്ഞു. 23ാം വയസിലാണ് ഏഷ്യന്‍ ഏജില്‍ ഒപ്പിനിയൻ പേജ് എഡിറ്ററായി താന്‍ നിയമിതയാവുന്നതെന്ന് പല്ലവി പറയുന്നു. 'അത്ര ചെറിയ പ്രായത്തില്‍ വളരെ വലിയൊരു ഉത്തരവാദിത്തമായിരുന്നു അത്. എന്നാല്‍ എനിക്ക് ഇഷ്ടപ്പെട്ട ജോലിയായിരുന്നു അത്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും നേരെ ആക്രോശിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന് (എംജെ അക്ബറിന്) ഉണ്ടായിരുന്നില്ല. അദ്ദേഹം പറയുന്നത് പോലെ സംസാരിക്കാനും അദ്ദേഹം എഴുതുന്നത് പോലെ എഴുതാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചീത്തയൊക്കെ കേട്ടു നിന്നു,' പല്ലവി പറഞ്ഞു.
ജയ്പൂരില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയപ്പോഴാണ് പീഡനത്തിന് ഇരയായതെന്നും പല്ലവി വെളിപ്പെടുത്തി. 'ഹോട്ടല്‍ മുറിയില്‍ വെച്ചാണ് അദ്ദേഹം എന്നെ ബലാത്സംഗം ചെയ്തത്. ഞാന്‍ പ്രതിരോധിച്ച് നിന്നെങ്കിലും അദ്ദേഹം കരുത്തനായിരുന്നു. എന്റെ വസ്ത്രം ഉരിഞ്ഞ് എന്നെ കീഴ്‌പ്പെടുത്തി. നാണക്കേട് കൊണ്ട് ഞാന്‍ പരാതിപ്പെട്ടില്ല. ആരോടും ഞാന്‍ ഇതിനെ കുറിച്ച് പറഞ്ഞില്ല. ആരാണ് എന്നെ വിശ്വസിക്കുക? ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി. എന്തിനാണ് ഞാന്‍ ഹോട്ടല്‍മുറിയിലേക്ക് പോയത്', പല്ലവി വ്യക്തമാക്കി.
ഇതിന് ശേഷം അക്ബർ തനിക്കെതിരെ മാസങ്ങളോളം ശാരീരികവും മാനസികവുമായി പലവിധത്തിലുളള പീഡനം തുടർന്നുവെന്നും വാഷിങ്‌ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിൽ പറയുന്നു.
'1994ല്‍ ഓഫീസില്‍ വെച്ചായിരുന്നു അദ്ദേഹം ആദ്യമായി ലൈംഗികമായി ഉപദ്രവിച്ചത്. ഞാന്‍ ഉണ്ടാക്കിയ പേജും തലക്കെട്ടും കാണിക്കാനായി അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് കയറിച്ചെന്നു. എന്നെ അഭിനന്ദിച്ച അദ്ദേഹം കയറിപ്പിടിച്ച് ചുംബിച്ചു. ഞാന്‍ തകര്‍ന്നുപോയാണ് അന്ന് പുറത്തേക്ക് പോയത്. അതിന് ശേഷം എന്നോടുളള അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. മറ്റ് ആണ്‍ സഹപ്രവര്‍ത്തകരോട് ന്യൂസ് മുറിയില്‍ വെച്ച് സംസാരിക്കുന്നത് കണ്ടാല്‍ അദ്ദേഹം ഒച്ചവെച്ച് എന്നെ പേടിപ്പിക്കും,' പിന്നീട് താന്‍ ഏഷ്യന്‍ ഏജില്‍ നിന്ന് രാജിവെച്ചെന്നും പല്ലവി പറയുന്നു.
നേരത്തേ ലൈംഗികമായി അക്ബര്‍ തന്നെ ഉപദ്രവിച്ചെന്ന് മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ അക്ബര്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കിയത്. പ്രിയയ്ക്ക് പിന്നാലെ 10 സ്ത്രീകള്‍ വേറേയും അക്ബറിനെതിരെ ആരോപണം ഉന്നയിച്ചു. തുടര്‍ന്നാണ് അദ്ദേഹം രാജി വെച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.