/indian-express-malayalam/media/media_files/uploads/2018/08/lalu-prasad-yadav.jpg)
പട്‌ന: ബിഹാർ മുൻമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കോടതിയിൽ കീഴടങ്ങി. പരോൾ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജാർഖണ്ഡ് ഹൈക്കോടതി തളളിയിരുന്നു. ഈ സാഹചര്യത്തിലാണ് ലാലു പ്രസാദ് യാദവ് നേരിട്ട് റാഞ്ചിയിലെ സിബിഐ കോടതിയിലെത്തി കീഴടങ്ങിയത്. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് കഴിഞ്ഞ മെയിലാണ് പരോളിൽ പുറത്തിറങ്ങിയത്.
കോടതി ഉത്തരവ് അനുസരിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. എങ്കിലും ഹൈക്കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും കോടതിയിലെത്തിയ ലാലു പ്രസാദ് മാധ്യമങ്ങളോടായി പറഞ്ഞു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് ലാലു പ്രസാദ് യാദവ് ജയിലിലായത്. ജയിലിൽവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മെയിൽ ആറു ആഴ്ചത്തെ പരോളിൽ പുറത്തിറങ്ങി. ചികിൽസയ്ക്കായി മൂന്നു മാസം കൂടി പരോൾ നീട്ടിനൽകണമെന്നാവശ്യപ്പെട്ടാണ് ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് നിരസിക്കുകയും ഇന്നുതന്നെ ജയിലിലേക്ക് തിരികെ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുന്ന സാഹചര്യങ്ങളിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
1900-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. 1996 ൽ ലാലു പ്രസാദ് യാദവിനെതിരെ ഉയർന്ന അഴിമതിയാണിത്. ബിഹാർ മുഖ്യമന്ത്രിയായിരിക്കേ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 945 കോടി തട്ടിയെടുത്തതാണ് കേസ്. വ്യാജബില്ലുകൾ ഹാജരാക്കി 20 വർഷം കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാട്ടിയാണ് ലാലു പണം തട്ടിയെടുത്തതെന്നാണ് ആരോപണം. അന്നത്തെ ധനവകുപ്പ് സെക്രട്ടറി വി.എസ്.ധൂബെയാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.