/indian-express-malayalam/media/media_files/uploads/2022/08/pak-crop.jpg)
ഇസ്‌ലാമാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുകയാണ് പാക്കിസ്ഥാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സായുധ സൈന്യത്തെ നിയോഗിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി റാണാ സനാഉല്ല പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ സിവിലിയന്‍ ഭരണകൂടത്തെ സഹായിക്കാന്‍ സൈന്യത്തെ വിളിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 245 പ്രകാരമാണ് സൈനികരെ വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
33 ദശലക്ഷത്തിലധികം ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഇതുവരെ 982 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 45 പേര്‍ മരിച്ചതായാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) കണക്കുകള്‍ പറയുന്നത്. 24 മണിക്കൂറിനുള്ളില്‍ 113 പേര്‍ക്ക് പരിക്കേറ്റതുള്‍പ്പെടെ ഇതുവരെ 1,456 പേര്‍ക്ക് പരിക്കേറ്റു. 3,161 കിലോമീറ്ററിലധികം റോഡ് തകര്‍ന്നതായും 149 പാലങ്ങള്‍ ഒലിച്ചുപോയതായും 682,139 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നതായും എന്‍ഡിഎംഎ റിപ്പോര്‍ട്ട് ചെയ്തു. അഭൂതപൂര്‍വമായ മണ്‍സൂണ്‍ മഴ മൂലമുണ്ടായ വെള്ളപ്പൊക്കം രാജ്യത്തിന്റെ പകുതിയിലധികം വെള്ളത്തിനടിയിലായി, 110 ജില്ലകളിലായി 5.7 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും ഇല്ലാതായതായാണ് റിപോര്‍ട്ട്.
പ്രളയം സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ് ഏറ്റവുമധികം നാശം വിതച്ചത്, പാകിസ്ഥാന്‍ റെയില്‍വേ രണ്ട് പ്രവിശ്യകളിലെയും പല സ്ഥലങ്ങളിലും പ്രവര്‍ത്തനം നിര്‍ത്തിവച്ചു, പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലേക്കുള്ള വിമാനങ്ങള്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് വെള്ളിയാഴ്ച നിര്‍ത്തിവച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.