/indian-express-malayalam/media/media_files/uploads/2019/12/kashmir.jpg)
കശ്മീർ: ജമ്മുകശ്മീരിൽ കരുതൽ തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ വിട്ടയച്ചു. ഓഗസ്റ്റ് അഞ്ച് മുതൽ വീട്ടുതടങ്കലിൽ പാർപ്പിച്ച നേതാക്കളെ നാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചിരിക്കുന്നത്.
വിട്ടയച്ച 5 പേർ നാഷണൽ കോൺഫറൻസ് പി ഡി പി എന്നീ പാർട്ടികളുടെ നേതാക്കളാണ്. ഇവരെ പ്രതിരോധ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സഹൂർ മിർ, ഗുലാം നബി, ഇഷ്ഫാക്ക് ജബ്ബാർ, യാസിർ രേഷി, ബഷീർ മിർ എന്നിവരാണ് മോചിതരായത്. അന്നത്തെ മുഖ്യമന്ത്രിയും പിഡിപി രക്ഷാധികാരിയുമായ മെഹബൂബ മുഫ്തിക്കെതിരെ പരസ്യമായി കലാപം നടത്തിയ വിമത പിഡിപി നേതാവാണ് യാസിർ രേഷി.
മുപ്പത്തിനാല് രാഷ്ട്രീയ തടവുകാരെ പാർപ്പിച്ച ദാൽ തടാകത്തിന്റെ തീരത്തുള്ള എംഎൽഎ ഹോസ്റ്റലിൽ നിന്നാണ് രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചത്. മറ്റ് രണ്ട് തടവുകാരായ പിഡിപിയുടെ ദിലാവർ മിർ, ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റിലെ ഗുലാം ഹസ്സൻ മിർ എന്നിവരെ കഴിഞ്ഞ മാസം വിട്ടയച്ചിരുന്നു.
ജമ്മു കശ്മീരിലെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടർന്ന് തടവിലാക്കപ്പെട്ടവരാണ് ഇവര്‍. എല്ലാ രാഷ്ട്രീയ തടവുകാരെയും ഘട്ടംഘട്ടമായി വിട്ടയക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നിരുന്നാലും മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല തുടങ്ങിയ നേതാക്കൾ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. ഇവരെ എപ്പോൾ മോചിപ്പിക്കുമെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.