/indian-express-malayalam/media/media_files/uploads/2018/11/ayodhya-6.jpg)
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ആദ്യ പുനഃപരിശോധനാ ഹര്‍ജി. മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ ഇ-ഹിന്ദാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ജമാഅത്ത് സുപ്രീം കോടതിയെ സമീപിച്ചത്. പള്ളി തകര്‍ത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
സുപ്രീം കോടതി വിധിയില്‍ വ്യക്തമായ പിശകുകള്‍ കാണാം. അതിനാല്‍ ഭരണഘടനയുടെ 137-ാം അനുച്ഛേദം പ്രകാരം വിധി പുനഃപരിശോധിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വിഷയത്തെ സന്തുലിതമാക്കാനുള്ള തരത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതുവരെ പ്രാർത്ഥനയോ മറ്റും നടക്കാത്ത അഞ്ചേക്കർ ഭൂമിയാണ് മുസ്ലീങ്ങൾക്ക് പള്ളി നിർമിക്കാൻ നൽകിയിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ജമാഅത്ത് ഉലമ ഇ-ഹിന്ദിനു പുറകെ മറ്റ് മുസ്ലീം സംഘടനകളും അയോധ്യ കേസിൽ പുനഃപരിശോധനാ ഹർജി നൽകാനാണ് സാധ്യത.
Read Also: Kerala Weather: കേരളത്തിൽ നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ
അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ തൃപ്തരല്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അയോധ്യ വിധിയില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ട എന്നും യോഗത്തില്‍ തീരുമാനമെടുത്തു.
പുനഃപരിശോധനാ ഹർജി നൽകേണ്ട എന്ന തീരുമാനത്തിലായിരുന്നു സുന്നി വഖഫ് ബോർഡ്. പുനഃപരിശോധനാ ഹർജികളിൽ വിട്ടുവീഴ്‌ചയില്ലെന്ന് അസദുദീൻ ഒവെെസി വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കെതിരെ മുസ്‌ലിം സംഘടനകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.