/indian-express-malayalam/media/media_files/uploads/2019/01/Gaganyaan.jpg)
ബെംഗളൂരു: ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ യാഥാർത്ഥ്യമാകുമെന്ന് ഐഎസ്ആർഒ. 2020 ഡിസംബറിലും 2021 ജൂലൈയിലും പരീക്ഷണ അടിസ്ഥാനത്തിൽ ആളില്ലാത്ത രണ്ടു പേടകം ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു.
''ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികൾക്ക് പ്രാഥമിക പരിശീലനം ഇന്ത്യയിലായിരിക്കും നൽകുക. വിപുലമായ പരിശീലനം റഷ്യയിൽ വച്ചായിരിക്കും. വനിതാ ബഹിരാകാശകരും ടീമിലുണ്ടാവും. അതാണ് ഞങ്ങളുടെ ലക്ഷ്യം,'' ഐഎസ്ആർഒ ചീഫ് കെ.ശിവൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി റിസർച്ച് സെന്ററുകൾ സ്ഥാപിക്കുമെന്നും ഐഎസ്ആർഒ മേധാവി വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർത്ഥികളെ ഐഎസ്ആർഒയിലേക്ക് കൊണ്ടുവരും, അവർ നാസയിലേക്ക് പോകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. 800 കോടി ചെലവു വരുന്ന രണ്ടാമത് ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-2 ഏപ്രിൽ മധ്യത്തോടെ വിക്ഷേപിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ജനുവരി-ഫെബ്രുവരി മാസത്തിനിടയിൽ ചാന്ദ്രയാൻ-2 വിക്ഷേപിക്കുമെന്നായിരുന്നു ഐഎസ്ആർഒ നേരത്തെ പറഞ്ഞിരുന്നത്. 10 വർഷങ്ങൾക്കു മുൻപ് ചാന്ദ്രയാൻ-1 വിക്ഷേപിച്ചത്.
മൂന്നു പേരടങ്ങിയ സംഘത്തെ ബഹിരാകാശത്തേക്ക് എത്തിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വിജയിച്ചാൽ ബഹിരാകാശത്തേക്ക് ആളുകളെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി മാറും ഇന്ത്യ. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.