/indian-express-malayalam/media/media_files/uploads/2023/10/5-1.jpg)
fire in Mumbai
മുംബൈ: ഇന്ന് രാവിലെ മുംബൈയിലെ ഗോരേഗാവ് വെസ്റ്റിലെ ഏഴ് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു. 51 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഉൾപ്പെടും. ഒരു മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ഗോരേഗാവ് വെസ്റ്റിലെ ആസാദ് മൈതാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന ജയ് ഭവാനി ബിൽഡിംഗിൽ പുലർച്ചെ 3.05നാണ് തീപിടുത്തമുണ്ടായത്. അപകടം നടന്ന് മൂന്ന് മണിക്കൂറിലധികം കഴിഞ്ഞ് 6.45ഓടെ തീ അണച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലൊന്നിൽ തീപിടുത്തമുണ്ടായെന്നും താമസിയാതെ മുഴുവൻ കെട്ടിടത്തിലേക്കും പടരുകയായിരുന്നുവെന്നും ഗോരെഗാവ് അഡീഷണൽ ഫയർ ഡിവിഷണൽ ഓഫീസർ (എഡിഎഫ്ഒ) ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പാർക്കിങ് ഏരിയയിൽ മൂന്ന് കാറുകളും, 40 മോട്ടോർ സൈക്കിളുകളും, നിരവധി സൈക്കിളുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. താഴത്തെ നിലയിൽ ധാരാളം പഴയ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞിട്ടുണ്ടായിരുന്നു. അതിലക്കെല്ലാം തീ പടർന്നു. ഇവിടെ നിന്ന് താഴത്തെ നിലയിലേക്കും പിന്നീട് ലിഫ്റ്റ് ഏരിയയിലൂടെ ഏഴാം നിലയിലേക്കും തീ പടരുകയായിരുന്നു,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും അവശരായവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോഗേശ്വരി എച്ച്‌ബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ച 36 പേരിൽ, 7 പേർ മരിച്ചതായും 4 പേർ ഗുരുതരാവസ്ഥയിൽ ആണെന്നുമാണ് വിവരം. ആശുപത്രിയിലുള്ള 26 പേർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.