രണ്ടു ദിവസം മുൻപ് സക്കറിയയും, ശശികുമാറും ഞാനും കൂടി പാളയം പള്ളികളുടെ മുന്നിലൂടെ നടക്കുമ്പോൾ ഞാൻ പറഞ്ഞു, ‘ഇവിടെ ആണ് മാധവിക്കുട്ടിയെ അടക്കിയത്.’
അപ്പോൾ കറിയാച്ചൻ (ഞങ്ങൾ അടുത്ത ചങ്ങാതിമാർ സക്കറിയയെ വിളിക്കുന്നതങ്ങനാ) പറഞ്ഞു, ‘ചേച്ചിയുടെ ഏതെങ്കിലും പ്രധാന ദിവസങ്ങളിൽ നമുക്കവരെ അടക്കിയിടത്തൊന്നു പോകണം.’
കറിയാച്ചൻ ആദ്യമായി മാധവിക്കുട്ടിയെ കാണാൻ ബോംബയില്‍ മലബാർ ഹില്ലിലെ ഫ്‌ളാറ്റിൽ ഒരുച്ചക്ക് പോയതും എന്നോടൊപ്പമായിരുന്നു. സുഖമില്ലായിരുന്നെങ്കിലും അവർ കറിയാച്ചനെ കണ്ട ആഹ്ലാദം ഇപ്പോഴും ഓർമയിൽ.
സന്തോഷ വർത്തമങ്ങൾ നീണ്ടപ്പോൾ ദാസേട്ടൻ വന്നു ഞങ്ങളുടെ രണ്ടു പേരുടേയും പുറം വാതിലേക്കു കൊണ്ടു വന്നു പറഞ്ഞു, ‘Kamala is not keeping well. Please do not forget to visit her whenever you are near.’
Read Here: കമലക്കടൽ

ഇന്നലെ, അവരുടെ ഓര്‍മ്മദിനത്തില്‍, രാവിലെ റേഡിയോവിലെ ‘ഓർമ്മിയ്ക്കാൻ ഓർത്തിരിക്കാൻ’ എന്ന പരിപാടിയിൽ മാധവിക്കുട്ടിയുടെ ശബ്ദം വീണ്ടും കേട്ടു. ‘ജാതിയും മതവും ഒന്നുമില്ലാത്തവരാണ് നാലപ്പാട്കാർ’ എന്ന് തുടങ്ങിയ, കവിത നിറഞ്ഞ, പതിഞ്ഞ ശബ്ദം.
2009 മെയ് മുപ്പത്തിയൊന്നിനാണു കമലാദാസ് അന്തരിച്ചത്. ജോണ് എബ്രഹാമിന്റെ ചരമ ദിനം മാത്രം ഓർത്തിരുന്ന കറിയാച്ചനെ ഞാൻ വിളിച്ചോർമിപ്പിച്ചു, ‘ഇന്ന് കമലാസ് അന്തരിച്ച ദിവസം കൂടി ആണ്.’
ചേച്ചിയെ അടക്കിയിടം കാണാൻ പാളയം പള്ളി സെക്രട്ടറിയെ കണ്ട് അനുവാദം വാങ്ങി. ഫോട്ടോയെടുക്കാൻ പാടില്ലെന്ന് മാത്രം പറഞ്ഞു. പിന്നെ പുഷ്‌പാർച്ചനയും നടത്താറില്ല.
ഇസ്‌ലാം മതാചാര പ്രകാരം മരിച്ചവരെല്ലാം തുല്യരാണ്. ചെറിയവനും വലിയവനും, പ്രശസ്തരും അപ്രശസ്തരുമില്ല. ഇടക്കിടയ്ക്ക് അവരെ അടക്കിയ ഇടം കാണാൻ സാഹിത്യകാരൻമാരും, സാംസ്‌കാരിക പ്രവർത്തകരും വിദേശികളും വരാരുണ്ടെന്നും, ഇന്ന് ആറു മണിക്ക് മുഖ്യമന്ത്രിക്കും കുറെ നേതാക്കൾക്കും, സാംസ്കാരിക പ്രവർത്തകർക്കും പള്ളിയിൽ ഈദ് വിരുന്നുണ്ട് എന്നും സെക്രട്ടറി പറഞ്ഞു. പോലീസ് സെക്യൂരിറ്റിക്കാര്‍ വരുന്നതിനു മുമ്പ് ആമിയുടെ ഖബർസ്ഥാൻ കാണാൻ ഞങ്ങൾ തീരുമാനിച്ചു.
നാലു മണിക്ക് കറിയാച്ചനും റോസ്‌മേരിയും ടോമിയും എത്തി. അടക്കിയയിടം ഞാൻ നേരത്തെ തന്നെ കണ്ടുവെച്ചിരുന്നു.
ഒരു വൻമരത്തിനു കിഴക്കു മാറി രണ്ടു മാതള ചെടികൾക്കിടയിൽ. വടക്കേ അറ്റത്തു ഒരു ചെറിയ കല്ലുണ്ട്. വടക്കോട്ടാണ് തല വെച്ചിരിക്കുന്നത്.
Read More: സ്നേഹത്തിന്റെ ഹിമാലയം, ഭാഷയുടെ ലാവണ്യം

പത്തു വര്‍ഷം മുൻപ് എം എ ബേബി സാംസ്‌കാരിക മന്ത്രിയായിരുന്ന കാലത്താണ് മാധവിക്കുട്ടി മരിക്കുന്നത്. അന്ന് തിരുവനന്തപുരത്തെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ ‘സ്വരലയ’യുടെ നേതൃത്വത്തിൽ എറണാകുളത്തു നിന്ന് വാഹനജാഥയായി മൃതദേഹം തിരുവനന്തപുരം സെനറ്റ് ഹാളിലെ സ്റ്റേജിൽ കൊണ്ട് വച്ചതും, കരമന ഹരി, റഷീദ്, നജീബ് തുടങ്ങിയവർ ചേച്ചിയുടെ ചുറ്റും നിന്ന് വന്നവരെ സ്വീകരിച്ചു വിട്ടതും, ചാനലുകൾ പാതിരാവോളം ലൈവ് ആയി കാണിച്ചു കൊണ്ടിരുന്നതും, ആ കാഴ്ചകളിൽ അസ്വസ്ഥരായി സണ്ണി ജോസഫ്, രാജീവ് വിജയരാഘവൻ, എം പി സുകുമാരൻ നായര്‍, അശോകൻ എന്നിവർക്കൊപ്പം സെനറ്റ് ഹാളിനു മുന്നിലെ മരചുവട്ടിൽ നിന്നതും, പാതിരാവിൽ ഒരാംബുലന്‍സില്‍ ദേഹം ഒരുക്കാനായി വട്ടിയൂർകാവിലെ ഒരു വീട്ടിൽ കൊണ്ട് പോയതും, പിറ്റേന്ന് കാലത്തു വൻ ജനാവലിയെ സാക്ഷ്യം നിർത്തി ഈ മരച്ചുവട്ടിൽ കുഴിയിലേക്ക് താഴ്ത്തി മണ്ണിട്ടതും, അത് കാണാന്‍ സ്ത്രീകൾക്കനുവാദമില്ലായിരുന്നിട്ടു കൂടി നൂറുക്കണക്കിന് സ്ത്രീകൾ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ നിന്ന് ചടങ്ങുകൾ വീക്ഷിച്ചതും ഓർത്തു പോയി.
ഇപ്പോൾ ഈ പള്ളിയിൽ സ്ത്രീകൾക്ക് നിസ്കരിക്കാൻ അനുവാദമുണ്ട്, പ്രത്യേകം സജ്ജീകരണങ്ങളുണ്ട്. കുറെ നേരംകുഴി മാടത്തിനരുകിൽ നിന്നപ്പോൾ ഒരാൾ വന്നു പറഞ്ഞു.
‘ഏഴു വർഷത്തിൽ കൂടുതലൊരാളിന്റെ കുഴിമാടവും സൂക്ഷിക്കാറില്ല. ഏഴു കൊല്ലം കൊണ്ട് മണ്ണാകുമെന്നാ. ഇപ്പോളിത് പത്തു വര്‍ഷമായി. അവരുടെ മാത്രം സംരക്ഷിക്കുന്നു. ഇടക്കിടയ്ക്ക് വൃത്തി ആക്കുന്നു. രണ്ടേ രണ്ട് എണ്ണം പത്തു വര്‍ഷമായുള്ളതാണ് . കമലാ ദാസിന്റേതും, അതേ വര്‍ഷം അടക്കിയ എന്റെ വാപ്പയുടെയും. അവരുടെ കെയർ ഓഫിൽ എന്റെ വാപ്പയുടെതും.’
ആറു മണിക്ക് മുഖ്യമന്ത്രിയും മറ്റുള്ളവരും ഈദ് സൽക്കാരത്തിൽ പങ്കെടുക്കാൻ വരുന്നതിനു മുൻപ് ഞങ്ങൾ പിരിഞ്ഞു.
Read More: ആമിയുടെ ചോപ്പ് റോസാപ്പൂക്കാരന്‍
2019 ജൂണ്‍ 1ന് പ്രസിദ്ധീകരിച്ചത്