പ്രതിസന്ധിയുടെ ആഴങ്ങളിലേക്കുപോകവെ മനുഷ്യത്വത്തിന്റെ ഒരു കൈ നമുക്കുനേരെ നീളുന്നതു വെറുതെയെങ്കിലും ആഗ്രഹിച്ചുപോകും. എന്നാല്‍ മൃഗങ്ങളില്‍നിന്ന്, പ്രത്യേകിച്ച് വന്യജീവികളില്‍നിന്ന് അങ്ങനെയൊരു സഹാനുഭൂതിയുണ്ടാകുന്നതു വിലമതിക്കാനാവാത്തതാണ്. ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ ബോര്‍ണിയോ ഒറംഗുട്ടാന് സര്‍വൈവല്‍ ഫൗണ്ടേഷന് (BOSF) സംരക്ഷിത വനത്തില്‍ സഫാരിക്കിടയിലാണ് എന്നിലെ മനുഷ്യത്വത്തെ ചോദ്യം ചെയ്തുകൊണ്ട് അത്തരമൊരു അപൂര്‍വ ദൃശ്യം മുന്നിലെത്തിയത്.
നദിയില്‍നിന്നു കരയ്ക്കുകയറാന്‍ ശ്രമിക്കുന്ന വൈല്‍ഡ് ലൈഫ് ഗാര്‍ഡിനുനേര്‍ക്കു കൈനീട്ടുന്ന ഒറംഗുട്ടാന്. അപ്രതീക്ഷിതവും അവിശ്വസനീയുവുമായ കാഴ്ചയില്‍ ഒരുനിമിഷം ഞാന്‍ സ്തബ്ധനായി. ഒട്ടും വൈകാതെ ആ നിമിഷം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. “Let me help you? : Once Humanity is dying in mankind, sometime animals are guiding us back to our basics” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ഞാൻ പങ്കുവച്ചത്. ഇന്ന് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച തരംഗങ്ങളിലൊന്നാണ്. ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും അറിയപ്പെടുന്ന നിരവധി ഫോട്ടോഗ്രാഫി ഗ്രൂപ്പുകളില്‍ ചിത്രം സംസാരവിഷയമായി. മുപ്പത്തിനായിരത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ട ചിത്രത്തിനു നിരവധി പ്രതികരണങ്ങളും ലഭിച്ചു.
ബിയോണ്ട് വിഷന്‍, ക്യാമറിന പോലത്തെ ഗ്രൂപ്പുകളുടെ അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ച ചിത്രം ഇന്തോനേഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ റീപോസ്റ്റ് ചെയ്യപ്പെട്ടു. ഇന്തോനേഷ്യയിലെ പൊലീസ് മേധാവികളും ഗവര്‍ണറും ഫോട്ടോ പോസ്റ്റ് ചെയ്തു. രാജ്യത്തെ പരിസ്ഥിതിവാദികളും സ്റ്റുഡന്റ് ഗ്രൂപ്പ് പേജുകളും ചിത്രത്തെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നു. ഈ ഫോട്ടോക്കുവേണ്ടി സോളിന് (Solen Pictures) സ്വാന് (SWNS) പോലുള്ള പബ്ലിഷിങ്, മാര്‍ക്കറ്റിങ് കമ്പനികള്‍ എന്നെ സമീപിച്ചിരുന്നു. ഫോട്ടോയ്ക്കിടയാക്കിയ നാലോ അഞ്ചോ മിനുട്ട് നീണ്ട കാഴ്ച ഉള്ളില്‍ നിറച്ച സന്തോഷവും ചിന്തയും ചെറുതൊന്നുമല്ല, സ്വന്തം വര്‍ഗത്തെയോ കൂടപ്പിറപ്പുകളെയോ സഹായിക്കാന്‍ ഒരു കൈ നീട്ടാത്ത മനുഷ്യന് ഈ വിവേകമുള്ള ജീവിയില്‍നിന്നു പഠിക്കാനുണ്ട്. അത്തൊരു ചിന്തയാണു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒറംഗുട്ടാനെക്കുറിച്ച് എഴുതണമെന്ന ചിന്ത എന്നിലുണ്ടാക്കിയത്.
കാട്ടിലെ മനുഷ്യര്‍
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മഴക്കാടുകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. അതില്‍ ഏറ്റവും കൂടുതല്‍ മഴക്കാടുകളുള്ള ബോര്‍ണിയോ ദ്വീപിലാണ്. ഇവിടെയാണ് ലോകത്തിലേ 80 ശതമാനം ഒറാറഗുട്ടാനുകള് കാണപ്പെടുന്നത്. വേട്ടയാടപ്പെട്ടും കത്തിയമര്‍ന്നും എന്നന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞുകൊണ്ടിരിക്കുന്ന കാട്ടിലെ മനുഷ്യരാണ് ഒറംഗുട്ടാന്/ ഒറാങ് ഹുത്താന് (Orangutan). കാട്ടിലെ മനുഷ്യന് എന്നുപറയാന്‍ ഒരു കാര്യമുണ്ട്, അത് ഒറാങ് ഹുത്താന് (Orang means human, Hutan means forest) ആയതുകൊണ്ടല്ല. മറിച്ചു മനുഷ്യനോട് ഏറ്റവും സാദൃശ്യമുള്ളതും മനുഷ്യന് കഴിഞ്ഞാല്‍ അതീവ ബുദ്ധിശാലിയുമാണ് ഈ ജീവി എന്നതുകൊണ്ട് കൂടിയാണ്.
വന്‍ കുരങ്ങന് കുടുംബത്തിലെ ഏഷ്യയിലെ ഏക അംഗമാണ് ഒറംഗുട്ടാന്. വന്കുരങ്ങന് കുടുംബത്തിലെ മറ്റ് അംഗങ്ങളായ ചിമ്പാന്‍സി (പാന്‍ ട്രോഗ്ലോഡൈറ്റ്സ്), ഗോറില്ല (ഗോറില്ല ഗോറില്ല, ഗോറില്ല ബെറിംഗൈ), ബോണബോ (പാന്‍ പാനിസ്കസ്) എന്നിവ ആഫ്രിക്കക്കാരാണ്.
ഒറംഗുട്ടാന് ഇനങ്ങള്‍
മൂന്നു കോ-ജനറിക് ഇനങ്ങളായ പോങ്കോ പിഗ്മിയസ് (Pongo Pygmaeus), പോങ്കോ അബെലി (Pongo Abelii), പോങ്കോ ടാപനുലിയന്സിസ് (Pongo Tapanuliensis) എന്നിവയാണ് ഒറംഗുട്ടാനുകള്‍. ഒറംഗുട്ടാനുകളില് 90 ശതമാനവും ഇന്തോനേഷ്യയിലാണ്. ബോർണിയോ-കലിമന്തൻ (ബോര്‍ണിയോ ദ്വീപ്), സുമാത്രന്‍ (സുമാത്ര ദ്വീപ്), തപനുലി എന്നിവയാണ് ഇന്തോനേഷ്യയില്‍ കാണപ്പെടുന്നത്. ബാക്കി 10 ശതമാനം മലേഷ്യയിലെ സബയിലും സരാവാക്കിലുമാണ്.
വലിയ ശരീരമുള്ളവയാണ് ബോര്‍ണിയന്‍ ഒറംഗുട്ടാന് (പോങ്കോ പിഗ്മിയസ്). ഇരുണ്ട അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന തവിട്ട് നിറമുള്ള ചെറിയ മുടിയാണ് പ്രധാന സവിശേഷത. തിളക്കമുള്ള ഓറഞ്ച് നിറമുള്ള മുടിയാണു സുമാത്രന്റെ (പോങ്കോ അബെലി) പ്രധാന സവിശേഷത. ശരീരത്തിന്റെയും രോമങ്ങളുടെ നിറത്തിന്റെയും കാര്യത്തില്‍ തപനുലി, സുമാത്രന്‍ ഒറംഗുട്ടാനുകള്‍ തമ്മില്‍ സാമ്യമുണ്ട്. മൂന്നിനങ്ങളിലും പുരുഷ ഒറംഗുട്ടാനുകള്ക്കു സ്ത്രീകളേക്കാള്‍ സാധാരണയായി രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ ഭാരം അധികമുണ്ടാകും. പുരുഷ ഒറാങ്കുട്ടന്മാര് വലിയ കവിള് പാഡുകള്‍ (ഫ്ലേംഗുകള്) വികസിപ്പിക്കുന്നു. ഇതു ലൈംഗികാനന്തര പക്വത വികസിപ്പിക്കുന്നു. ബോര്‍ണിയന്‍ വിഭാഗത്തില്‍ പുരുഷ ഒറംഗുട്ടാനുകള്ക്കുമാത്രമാണു താടിരോമങ്ങളുള്ളത്. എന്നാല്‍ മറ്റു രണ്ടുവിഭാഗങ്ങളിലും ആണ് – പെണ് വിഭാഗങ്ങള്‍ക്കു താടിരോമങ്ങളുണ്ട്.
പോങ്കോ പിഗ്മിയസ് (Pongo Pygmaeus), പോങ്കോ പിഗ്മിയസ് വര്മ്പി (Pongo Pygmaeus Wurmbii), പോങ്കോ പിഗ്മിയസ് മോറിയോ (Pongo Pygmaeus Morio) എന്നിങ്ങനെ ബോര്‍ണിയന്‍ ഒറംഗുട്ടാനെ മൂന്ന് ഉപജാതികളായി തിരിച്ചിട്ടുണ്ട്.
ആവാസവ്യവസ്ഥയും പെരുമാറ്റവും
സമുദ്രനിരപ്പില്‍നിന്ന് 500 മീറ്റര്‍ വരെ ഉയരത്തിലുള്ള വരണ്ട നിലം, ചതുപ്പുകളുള്ള വനങ്ങള്‍ എന്നിവയാണു ബോര്‍ണിയന്‍ ഒറംഗുട്ടാന്റെ ആവാസവ്യവസ്ഥ. ഏറ്റവും വലിയ അര്‍ബോറിയല്‍ മൃഗമാണ് (മരത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ജീവികള്‍) ഒറന്ഗുട്ടാന്സ്. എന്നിരുന്നാലും ഒറംഗുട്ടാന്മാര്, പ്രത്യേകിച്ച് പുരുഷന്മാര് നിലത്തുവീഴാനോ യാത്ര ചെയ്യാനോ സമയം ചെലവഴിക്കാറുണ്ട്. ഇവര്‍ മരച്ചില്ലകള്‍കൊണ്ട് ഉറങ്ങാനുള്ള പരന്ന കൂടുകള്‍ (sleeping platform) ഉണ്ടാക്കാറുണ്ട്.
ഒറന്ഗുട്ടാനുകള്ക്ക് ഏറ്റവും പേടി പാമ്പുകളെയാണ്. അതുകൊണ്ടാണ് ഒറന്ഗുട്ടാനുകള് അധികസമയവും മരച്ചില്ലകളില്‍ ചെലവഴിക്കുന്നത്. ഞാന്‍ പോയ ഒറാങ്ങുട്ടാന്‍ സംരക്ഷണ വനത്തിലെ വാര്‍ഡന്റെ പ്രധാന ജോലി നദിക്കരകള്‍ വൃത്തിയാക്കുന്നിനൊപ്പം, പാമ്പുകളെ പിടിച്ച് വേറെ ദ്വീപിലേക്കു മാറ്റുക കൂടിയാണ്.
ഭക്ഷണം
മിത ഭക്ഷണകാരാണ് ഒറന്ഗുട്ടാനുകൾ. നൂറിലേറെ ഇനം ഫലങ്ങള്‍ ഇവര്‍ ഭക്ഷിക്കാറുണ്ട്. പൂക്കള്‍, ഇലകള്‍, പുറംതൊലി; റാട്ടന്സ്, പാണ്ടന്‍സ്, ജിഞ്ചര്‍, ഈന്തപ്പന, കീടങ്ങള്‍, ഉറുമ്പുകള്‍, തേന്‍, ഫംഗസ് എന്നിവയും ഇവയുടെ ഭക്ഷണമാകാറുണ്ട്. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചെറിയ സസ്തനികളെ കഴിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണം ശേഖരിച്ചുവയ്ക്കുന്ന ശീലം ഇവര്‍ക്കുണ്ട് , അതുകൊണ്ടു പഴങ്ങള്‍ ഇല്ലാത്ത കാലാവസ്ഥയിലും അതിജീവിക്കാന്‍ ഇവയ്ക്കാവും.
സാമൂഹിക സ്വഭാവം
അമ്മയും കുഞ്ഞും തമ്മിലുള്ള സ്ഥിരമായ ബന്ധം മാത്രമുള്ള ഒറംഗുട്ടാനുകള്‍ ഏകാന്തരാണു സ്വതവേ. 15 വയസ് പ്രായമുള്ളപ്പോള്‍ തന്നെ പുരുഷന്മാര് അവരുടെ ജനിച്ചുവളര്‍ന്ന സ്ഥലത്തുനിന്ന് പിരിഞ്ഞ് ലൈംഗിക പക്വത പ്രാപിക്കുന്നു. 18-20 വയസിനിടയില്‍ ഇവ വലിയ ശരീരത്തിന് ഉടമകളാവുകയും കവിള്‍ത്തടങ്ങളുടെയും വലിയ തൊണ്ട സഞ്ചിയുടെയും ദ്വിതീയ ലൈംഗിക സ്വഭാവസവിശേഷതകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളെ ആകര്‍ഷിക്കുന്നതിനും മറ്റ് പുരുഷന്മാരെ മുന്നറിയിപ്പ് നല്‍കുന്നതിനും ദീര്‍ഘനേരം ശബ്ദമുണ്ടാക്കാനും ഉപയോഗിക്കുന്നു. എട്ടര മാസമാണു ഒറംഗുട്ടാനുകളുടെ ഗര്‍ഭകാലം. ആദ്യത്തെ കുഞ്ഞിന് ഏഴു വയസ് എത്തുന്നതുവരെ മറ്റൊരു കുട്ടി ജനിക്കുന്നില്ല. മൃഗരാജ്യത്തില്‍ അറിയപ്പെടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ അന്തര്‍-ജനന ഇടവേളയാണിത്. വിപുലമായ പ്രശ്നപരിഹാര കഴിവുകളുള്ള, വളരെ ബുദ്ധിയുള്ള സൃഷ്ടികളാണ് ഒറംഗുട്ടാന്സ്. ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി അവരുടെ പരിതസ്ഥിതിയിലുള്ള കാര്യങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിയും.
എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനക്കാരണ് ഒറംഗുട്ടാനുകള്‍. ഇന്തോനേഷ്യയില്‍ അടുത്തിടെയുണ്ടായ മനുഷ്യനിര്‍മിത കാട്ടുതീയില്‍ വളരെയധികം ഒറംഗുട്ടാനുകള്‍ കത്തിച്ചാമ്പലായി. മോണോകള്‍ച്ചര്‍ കൃഷികളായ പന, റബര്‍ എന്നിവയ്ക്കുവേണ്ടി മനുഷ്യര്‍ കാടിനു തീയിട്ട് സ്ഥലം വെട്ടിപ്പിടിക്കുന്നു. സര്‍ക്കാരുകള്‍ ഇതു കണ്ടില്ലെന്നു നടിക്കുന്നു.വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയന് (ഐയുസിഎന്‍ റെഡ് ഡേറ്റ ലിസ്റ്റ് 2007) പ്രകാരം ഒറംഗുട്ടാനിലെ രണ്ടിനങ്ങള്‍ ഗുരുതരമായി വംശനാശഭീഷണി നേരിടുകയാണ്. കഴിഞ്ഞ മൂന്ന് തലമുറകള്‍ക്കുള്ളില്‍ ബോര്‍ണിയന്‍ ഒറംഗുട്ടാന് ജനസംഖ്യ 80 ശതമാനത്തിലധികമാണു കുറഞ്ഞത്.
ദേശീയവും അന്തര്‍ദേശീയവുമായ നിയമപ്രകാരം ഒറന്ഗുട്ടന്മാരെ നിയമപരമായി സംരക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും സംരക്ഷണകാര്യത്തിൽ നിയമങ്ങളും ചട്ടങ്ങളും പര്യാപ്തമല്ല. 1991 ല്‍ സ്ഥാപിതമായ ബോസ്ഫ് ഇന്തോനേഷ്യയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഫൗണ്ടേഷന് നിലവില്‍ 650 ഓറംഗുട്ടാനുകളെ പരിപാലിക്കുന്നുണ്ട്.
- ഇന്തോനേഷ്യയില്‍ ഫൊട്ടൊഗ്രാഫറാണു ലേഖകന്‍