/indian-express-malayalam/media/media_files/uploads/2017/06/london-1-sreejith.jpg)
മനുഷ്യന് രക്തധമനികള്‍ പോലെ, ഒരു നഗരത്തിന്‍റെ ജീവിതത്തുടിപ്പ് നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ധമനികള്‍ ആണ് അവിടത്തെ പൊതുജനഗതാഗത സംവിധാനം. വര്‍ധിച്ചുവരുന്ന ആളുകളും , വാഹനപെരുപ്പവും, അതിനനുസരുച്ചു വലുതാകാന്‍ കഴിയാത്ത റോഡുകളും എന്നും നഗരങ്ങള്‍ക്ക് സംഭാവന ചെയ്യുന്ന ഒരു വലിയ പ്രശ്നമാണ് ഗതാഗത കുരുക്കുകളും അതുകൊണ്ട് ഉണ്ടാകുന്ന സമയ, ധന, സൌകര്യ, അവസര നഷ്ടങ്ങളും.അതോഴിവക്കാനുള്ള അന്വേഷണങ്ങളുടെ ഉത്തരമായിട്ടായിരുന്നു ട്യൂബ്, മെട്രോ , സബ് വേ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കൂടുതല്‍ പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാവുന്ന അതിവേഗ ഗതാഗത പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ നഗരങ്ങള്‍ക്ക് വേണ്ടി വികസിപ്പിച്ചത്.
/indian-express-malayalam/media/media_files/uploads/2017/06/london-metro-sreejith-sreekumar-01.jpg)
മെട്രോ സിറ്റികളുടെ ഭാഗമായ അത്തരം ന്യൂതനഗതാഗത സവിശേഷതകളിലേക്ക് നമ്മുടെ കൊച്ചിയും! വളരുന്ന നാടിന്‍റെ ഈ പുതിയ കാല്‍വെപ്പ് കാണുമ്പോള്‍ ഒരു മലയാളി എന്ന നിലയിലെ അഭിമാനം തോന്നുന്നു.
ജോലിയുടെ ഭാഗമായി പലപ്പോഴും ഉപയോഗിക്കേണ്ടിവരുകയും ഒരു നഗരത്തിന്‍റെ മുഴുവന്‍ ദൈനംദിന ജീവിതത്തിന്‍റെ ഹൃദയസ്പന്ദനവുമായ ഒന്നാണ് ട്യൂബ് അല്ലെങ്കില്‍ അണ്ടര്‍ഗ്രൗണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന ലോകപ്രസ്തമായ ലണ്ടന്‍ മെട്രോ. അതിനോട് ചേര്‍ന്നു നടക്കാന്‍ തുടങ്ങുന്നു ഇനി കൊച്ചിയും, നമ്മുടെ മെട്രോയും!
Read More:To Kochi Metro with Love: ലണ്ടൻ മെട്രോയിൽ നിന്നൊരു ആശംസ
ലോകത്തിലെ ആദ്യ ഭൂഗർഭ മെട്രോ-റെയിൽ ശൃംഖലയായി 1863 ലാണ് ലണ്ടൻ അണ്ടർഗ്രൗണ്ട് ആരംഭിക്കുന്നത്. ഇന്നത് 270 സ്റ്റേഷനുകളും, 11 വ്യത്യസ്ത റൂട്ടുകളും ( ലൈന്‍ എന്നറിയപ്പടുന്നു), നാനൂറു കിലോമീറ്റര്‍ പാതകളുമായി ലണ്ടൻ നഗരത്തെ ചുറ്റി പിണഞ്ഞു കിടക്കുന്നു.
ലണ്ടന്‍ നഗരവും, അവിടത്തെ മെട്രോയും തമ്മിലുള്ള ബന്ധം അതിഗാഢമാണ്.അതുകൊണ്ട് തന്നെ മെട്രോ ഇവിടെ വെറും ഒരു ഗതാത മാര്‍ഗ്ഗം മാത്രമല്ല ഈ നഗരത്തിന്‍റെ അവിടത്തെ ജനങ്ങളുടെ ജീവിതത്തിന്‍റെ, സംസ്കാരത്തിന്റെ ഒരു ഭാഗവും.
Read More: കൊച്ചി മെട്രോയുടെ ശബ്ദം ഇവരാണ്..
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്നത്തെ പല മെട്രോ സ്റ്റേഷനുകളും വ്യോമാക്രമണത്തിൽ (air raids) നിന്നും രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകള്‍ ആയി ഉപയോഗിച്ചിരുന്നു... ഇതേ സമയത്ത് തന്നെ ഒരു ലൈന്‍ fighter aircraft factory യായും പ്രവര്‍ത്തിച്ചിരുന്നു. യുദ്ധകാലത്ത് ബ്രിട്ടീഷ് മ്യൂസിയത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ രഹസ്യ സുക്ഷിപ്പിനും മെട്രോ ലൈനുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2017/06/london-4-sreejith.jpg)
ദിനവും സഞ്ചരിക്കുന്നവരുടെ യാത്രകള്‍ കൂടുതല്‍ വൈവിധ്യപൂര്‍ണ്ണമാക്കാന്‍ Art on the Underground എന്ന ഒരു ചുവടുവെപ്പും ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് നടത്തുന്നുണ്ട്. അതിനുള്ള ഉദാഹരണങ്ങള്‍ ആണ് പല സ്റ്റേഷനുകളുടെ ആർക്കിടെക്ച്ചർ, സ്റ്റേഷനുകളില്‍ കാണുന്ന ആര്‍ട്ട് വര്‍ക്കുകള്‍ തുടങ്ങിയവ. ലണ്ടന്‍ ട്യൂബ് മാപ്പും വളരെ പ്രശസ്തമാണ്. കവിതയെ കൂടുതല്‍ ജനങ്ങളിലെക്കെത്തിക്കാന്‍ Poems on the Underground എന്ന ഒരു പ്രൊജക്റ്റും ഇവര്‍ നടത്തുന്നു.
അങ്ങനെ ചരിത്രപരമായും, സാംസ്കാരികപരമായും ഒരു നഗരത്തിന്‍റെ, അവിടത്തെ ജനങ്ങളുടെ ഭാഗമായി ഒന്നര നൂറ്റാണ്ടില്‍ കൂടുതല്‍ കാലം കല്‍ക്കരി എഞ്ചിനില്‍ തുടങ്ങി ഇന്നും ഓടിക്കൊണ്ടിരിക്കുന്നു അണ്ടര്‍ഗ്രൗണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന ലണ്ടന്‍ മെട്രോ. അതുകൊണ്ട് തന്നെ ലണ്ടന്‍ നഗരത്തില്‍ താമസിക്കുന്നവര്‍ സ്വന്തം വാഹങ്ങള്‍ ഉപയോഗിക്കുന്നത് മിക്കവാറും നഗരം വിട്ടു പുറത്തു പോകുമ്പോള്‍ മാത്രവും.
/indian-express-malayalam/media/media_files/uploads/2017/06/london-2-sreejith.jpg)
ജോലിയുടെ ഭാഗമായും അല്ലാതെയുമുള്ള ഓരോ ലണ്ടന്‍ മെട്രോ യാത്രയും തരുന്നത് ഒരു പുതിയ അനുഭവമാണ്. ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് എന്നെങ്കിലും ഒരിക്കല്‍ പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയം ഉള്ള ജൂബിലി ലൈനില്‍ യാത്ര ചെയ്യണം. സ്വന്തം ടീമുകളുടെ ജേഴ്സിയണിഞ്ഞു, ബിയര്‍ കുടിച്ചു പാട്ടുകള്‍ പാടി ട്രെയിനുള്ളില്‍ ഒരു ഉത്സവം ആണ്. ഒരു ഫുട്ബാള്‍ ഫാന്‍ എന്നനിലയില്‍ ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ആര്‍സനല്‍ ക്ലബും സ്റ്റേഡിയവും കാണുക എന്നത്... അന്നാണ് മനസ്സിലായത് ആര്‍സനല്‍ ക്ലബിന് മാത്രമേ ഇവിടെ സ്വന്തം പേരിലുള്ള ഒരു മെട്രോ സ്റ്റേഷന്‍ ഉള്ളു എന്ന്...മത്സരസമയങ്ങളില്‍ ഒരു ചുവപ്പ് കടലായി മാറുന്ന സ്റ്റേഷന്‍. രാവിലെ നേരങ്ങളില്‍ തിരക്കുള്ള മെട്രോയില്‍ നിന്നുകൊണ്ട് ജോലിക്ക് പോകുന്നതിനു മുമ്പുള്ള മേയ്ക്ക്അപ്പ് ഇടുന്നവരുടെ കാഴ്ച ആദ്യകാലങ്ങളില്‍ പുതിയ അനുഭവം ആയിരുന്നു...നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ സമയത്തെ എങ്ങനെ നന്നായി വിനിയോഗിക്കാം എന്നതിന്‍റെ ഒരുദാഹരണം. ട്രെയിനുകളില്‍ വെറും മിനിട്ടുകള്‍ക്ക് മാത്രം പരിചയപ്പെടുന്ന പല ദേശക്കാര്‍. അങ്ങനെ എന്നും പുതുമകള്‍ മാത്രം ഓരോ യാത്രയും.
മലയാളിക്ക് ഇഷ്ടമുള്ള ഫുട്ബോള്‍ ക്ലബുകളായ ആര്‍സനല്‍, ചെല്‍സി തുടങ്ങിയ സ്റ്റേഡിയങ്ങള്‍, ലോകപ്രശസ്തമായ വെംബ്ലി സ്റ്റേഡിയം,കാറല്‍ മാര്‍ക്സ് ഉറങ്ങി കടക്കുന്ന ഹൈഗേറ്റ് സെമിത്തേരി, തെംസ് നദിക്കരയില്‍ ഉള്ള ബ്രിട്ടീഷ് പാര്‍ലമെന്റ്, വില്ല്യം ഷേക്സ്പിയറുടെ നാടക കമ്പനിയുടെ സഹകരണത്തോടെ ഒഥല്ലോയും, ഹാംലെറ്റുമടക്കം ഒരുപാട് നാടകങ്ങള്‍ അരങ്ങേറിയ ഗ്ലോബ് തിയേറ്റര്‍, പ്രസ്തമായ ലണ്ടന്‍ ബ്രിഡ്ജ്, പതിനെട്ടാം നൂറ്റാണ്ടു മുതല്‍ പ്രസ്തമായ ഷോപ്പിംഗ് സ്ട്രീറ്റായ ബോണ്ട് സ്ട്രീറ്റ്, ബ്രിട്ടീഷ് രാജവംശത്തിന്‍റെ ആസ്ഥാനമായ ബക്കിംഗ്ഹാം കൊട്ടാരം, മെഴുകുപ്രതിമകളിലൂടെ പ്രശസ്തമായ മാഡം തുസാഡ്‌സ്, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങി രാഷ്ട്രീയവും, സാമ്പത്തികവും, കായിക, കലാ,സാംസ്കാരിക രംഗങ്ങളുമായി ചരിത്രത്തോട് ഇഴചേർന്നുകിടക്കുന്ന ഒരുപാട് ഇടങ്ങള്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിന്‍റെ സ്റ്റേഷനുകളുടെ തൊട്ടടുത്തായി നമ്മെ കാത്തിരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2017/06/london-3-sreejith.jpg)
ജോലിക്കും, നഗരം കാണാനുമായി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമെത്തുന്ന ആയിരകണക്കിനു യാത്രികര്‍...ദിനവും ലക്ഷകണക്കിന് യാത്രകള്‍...നമുക്ക് ചുറ്റും സംസാരിച്ചു കേള്‍ക്കുന്ന വിവിധ തരം ഭാഷകള്‍... വൈവിധ്യമാര്‍ന്ന വേഷവിധാനങ്ങള്‍... ലോകത്തിന്‍റെ പല ഭാഗത്തുള്ളവരോടും നേരിട്ട് സംവദിക്കുവാനുള്ള അവസരങ്ങള്‍...അതെ ലണ്ടന്‍ മെട്രോ യാത്രകള്‍ വെറും ഒരു യാത്ര മാത്രമല്ല ലോകത്തെ നോക്കികാണാനുള്ള, വിവിധ സംസ്ക്കാരങ്ങളെ അടുത്തറിയാനുള്ള , ഒരു വേറിട്ട അനുഭൂതി കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്ന് അണ്ടര്‍ഗ്രൗണ്ട് അഥവാ ട്യൂബ് എന്നറിയപ്പെടുന്ന മെട്രോ ഇല്ലാത്ത ഒരു ലണ്ടനെക്കുറിച്ച് ചിന്തിക്കുകപോലും അസാധ്യം.
വെറും ഒരു ഗതാഗത സംവിധാനം എന്നതില്‍ നിന്നും മാറി ഇത്തരം ഒരു വ്യത്യസ്ത അനുഭവതലത്തിലേക്ക് ഉയരാന്‍, ഒരു ജനതയുടെ, അവരുടെ ജീവിതത്തിന്‍റെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറാന്‍ നമ്മുടെ കൊച്ചി മെട്രോക്കും കാലങ്ങള്‍കൊണ്ട് കഴിയട്ടെ.
Read More:കൊച്ചി മെട്രോ-ലിംഗ സമത്വത്തിന്റെ പുതുവഴികളിലേയ്ക്കുളള യാത്ര
വെയിൽസിലെ ന്യൂപോർട്ടിൽ ബിസിനസ് കൺസൾട്ടന്റാണ് ലേഖകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.