“ഞങ്ങളുടെ അപ്പൂപ്പൻമാർക്ക് ആയിരക്കണക്കിന് തേങ്ങാ കിട്ടുന്ന സ്ഥലം അങ്ങ് പടിഞ്ഞാറുണ്ടായിരുന്നു. നോക്കെത്താത്ത ദൂരത്തിൽ അവിടെല്ലാമിപ്പോൾ കടലാണ്.”
കേരളത്തിലെ ഏതു കടൽ തീരത്തു നിന്നും കേൾക്കുന്ന ശബ്ദമാണിത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഏകദേശം അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ കായംകുളം കായലിൽ നിന്ന് കൊല്ലത്തേക്കുളള നിർദിഷ്ട ദേശീയ ജലപാതയുടെ (കൊല്ലം – കോട്ടപ്പുറം) മുകളിലുള്ള പണിക്കര് കടവ് പാലത്തിലൂടെ നേരെ എത്തുന്നത് ഒരു കടൽ തീരത്താണ്. പാലത്തിലൂടെ തന്നെ കുടി വെള്ള പൈപ്പുമുണ്ട്. വഴി ഇടത്തോട്ടും വലത്തോട്ടും തിരിയുന്നു.
‘ആലപ്പാടിനെ രക്ഷിക്കൂ’ എന്ന വാട്സ് അപ്പ് സന്ദേശവും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു സ്‌കൂൾ വിദ്യാർഥിനിയുടെ ‘എന്റെ ഗ്രാമത്തെ രക്ഷിക്കൂ’ എന്ന തേങ്ങിക്കൊണ്ടുളള ടിക് ടോക് വിഡിയോയുമാണ് എന്നെ, കടൽ ശാന്തമായി കിടക്കുന്ന, ഈ വഴിയിലേക്ക് കൊണ്ടു വന്നത്.
അമ്പത് വർഷം മുൻപ് ഈ ജലപാതയിലുടെ വെള്ളത്തിലും ബോട്ടിലും പോയ ഓർമ്മ. പിന്നെ 2004ല്‍ സുനാമി വന്നപ്പോഴും തുടർന്ന് സുനാമി ദുരന്ത നിവാരണ ഫണ്ട് വിനിയോഗിച്ച് നടത്തിയ നിർമാണ പ്രവർത്തങ്ങൾ കാണാനും ഇത് വഴി പല തവണ വന്നിരുന്നു.
വാട്സ് അപ്പ് സന്ദേശത്തിൽ ഒന്നാം ചോദ്യമായി പറഞ്ഞിരുന്നത് ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്റർ ആയിരുന്നു എന്നും കരിമണൽ ഖനനം മൂലം 7.6 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങി, ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി കടലായി എന്നുമാണ്. ഈ പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് തീരദേശ നിയന്ത്രണ നിയമം (CRZ) പോലും പാലിക്കാതെ യന്ത്രങ്ങൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ, പഞ്ചായത്തിന്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടു പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണത്തിനു ഇരയാവുകയും തന്മൂലം മൂലം ഇടിച്ചു നിരത്തപ്പെട്ട മണല്‍, ഈ കുഴികളിൽ എത്തി ചേരുകയും ചെയ്യുന്നു. ഇത് നിരന്തരമായി നടക്കുന്നതാണ് ഭൂമി നഷ്ടപ്പെടാൻ കാരണം.
പാലമിറങ്ങി ഓട്ടോ ഇടത്തോട്ട് തിരിഞ്ഞു. അറുപതു വയസ്സുകാരൻ അബിദ്‌കുഞ്ഞ് വർഷങ്ങളായി ഓട്ടോ ഓടിക്കുന്നു. ഈ ദേശത്തുകാരുമായും സ്ഥലങ്ങളുമായും ബന്ധമുള്ള അദ്ദേഹമാണ് വഴി കാട്ടി.
കുറച്ചു ദൂരം പോയപ്പോൾ പ്രബോധിനി വായനശാലയും ഒരു സ്‌കൂളും ക്ഷേത്രവും. തൊട്ടു വലതു വശത്തു ഇരുനൂറു മീറ്ററോളം അകലെ കടൽ ഭിത്തിയോട് ചേർന്ന് കടൽ. ഒന്നോ രണ്ടോ വീടുകൾ മാത്രം. വലതു വശത്തെ വിജനമായ സ്ഥലം, ധാതുഖനനത്തിനായി ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (ഐ ആർ ഇ) വാങ്ങിയിട്ടിരിക്കുന്നതാണ്.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടതു വശത്ത് വെള്ളമണൽ കൂമ്പാരങ്ങൾ. മണ്ണ് മാന്തി കൊണ്ട് കൂട്ടിയ മണ്ണ് വലിയ കുഴികളിലേക്ക് നിറയ്ക്കുന്നു. വെള്ളനാതുരുത്തില്‍, കുറച്ചകലെ പത്തിരുപതടി താഴ്ത്തി നല്ല കറുത്ത കരിമണൽ എടുത്ത പാടുകൾ. തൊട്ടടുത്ത് നാലഞ്ച് മണ്ണ് മാന്തി യന്ത്രങ്ങൾ കിടപ്പുണ്ട്. അതിനോട് ചേർന്ന് മൂന്ന് വീടുകൾ ഉണ്ട്. അത് ഐ ആർ ഇ ഏറ്റെടുക്കുന്നതിനായുളള നടപടി നടക്കുന്നു. ഇവിടെ ആലപ്പാട് പഞ്ചായത്തു തീരുന്നു.
തൊട്ട് ചേർന്നുള്ള പൊന്മന പഞ്ചായത്തിലാണ് ഐ ആർ ഇ വിപുലമായി ധാതുഖനനം ചെയ്തിരിക്കുന്നത്. കടലിനോട് ചേർന്ന് കിടക്കുന്ന ധാതു വേർതിരിച്ചതിനു ശേഷം കൊണ്ടിട്ട പഞ്ചാര മണൽ (രാജസ്ഥാൻ മണലാരണ്യത്തിലൂടെ ഉള്ള യാത്ര ഓർമിപ്പിക്കുന്നു), തൊട്ടു കിഴക്ക് വശത്ത് സുബ്രഹ്മണ്യ ക്ഷേത്രം. അതിനു തെക്കായി നങ്കൂരമിട്ടിരിക്കുന്ന ഡ്രെഡ്ജറിൽ നിന്നും കിഴക്കു വശത്തുള്ള വട്ടക്കായലിലേയ്ക്ക് നീട്ടി ഇട്ടിരിക്കുന്ന പൈപ്പ്, മറ്റേ അറ്റത്ത് ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ എത്തുന്ന മണലിനും കറുത്ത നിറം. പക്ഷേ, വടക്ക് മാറി ഭൂമിക്കടിയിൽ നിന്ന് കോരി എടുക്കുന്ന മണ്ണിന്റെ നിറമില്ല. (ദേശീയ ജലപാത ആഴം കൂട്ടാനുള്ള സമ്മതം ഐ ആർ ഇ വാങ്ങി ഡ്രഡ്ജ് ചെയ്യുന്നു)

ഈ ഭാഗത്ത് വെള്ളത്തിൽ നല്ല അളവിൽ ധാതുക്കളുണ്ടെന്ന് ജല പാതയ്ക്കായി പഠനം നടത്തിയ മുൻ നാറ്റ്പാക് ഡയറക്ടർ ഡോക്ടർ ബി ജി ശ്രീദേവി പറയുന്നു. 2011ൽ സ്ഥാപിച്ച, ധാതു വേർതിരിക്കുന്ന സാങ്കേതിക വിദ്യയും ഇവിടെ ഉപയോഗിക്കുന്നു. ഈ ഭാഗത്ത് നേരത്തെ ചെയ്തിരുന്നത് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് തൂക്കി അളന്നു ലോറിയിൽ കയറ്റി ചവറയിലുള്ള ഐ ആര്‍ ഇ ഫാക്ടറിയിലേയ്ക്ക് കൊണ്ട് പോയിരുന്നു. അവിടെ നിന്നും ധാതുക്കൾ വേർതിരിച്ചതിനു ശേഷം തിരികെ കൊണ്ടിടുന്ന മണ്ണു കൂമ്പാരങ്ങളാണ് അവിടെ ഉള്ളത്.
കിഴക്കുള്ള കായലും പടിഞ്ഞാറുള്ള കടലുമായുള്ള മുന്നൂറു മീറ്റർ ദൂരത്തിന്, ചിലയിടത്ത് വീതി കഷ്ടിച്ച് അമ്പത് മീറ്റർ. കടലിനെ തടഞ്ഞു നിർത്തുന്നത് കൂട്ടി ഇട്ടിരിക്കുന്ന മണലാവും. അതു വഴി കടൽ കയറിയിട്ടില്ലെന്നാണ് തദ്ദേശ വാസികൾ പറയുന്നത്.
ഈ തുരുത്തിന് തെക്കു മാറിയാണ് കഴിഞ്ഞ ആറേഴ് വർഷമായി പ്രശസ്തമായിക്കൊണ്ടിരിക്കുന്ന കാട്ടിൽ മേക്കത്തിൽ ക്ഷേത്രം. ഇതാണ് ആ ക്ഷേത്രത്തിലേക്കുളള കര വഴി. ഇപ്പോൾ ഉത്സവ കാലമാണിവിടെ. ‘സേവ് ആലപ്പാട്’ ക്യാമ്പൈനിനു വേണ്ടി സമരക്കാർ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ എല്ലാം ഈ പ്രദേശത്ത് നിന്നാണ്. പൊന്മന എന്ന് പ്രദേശത്തിന്റെ പേര് പറയാതെ ‘സേവ് ആലപ്പാട്’ എന്ന് ഉപയോഗിച്ചത് എന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല.

സമരത്തിന് നേതൃത്വം നൽകുന്ന തദ്ദേശവാസിയായ കെ സി ശ്രീകുമാർ പറയുന്നത് ഐ ആർ ഐ ഖനനം നിർത്തണം എന്നല്ല. സ്ഥലം എം എൽ എ രാമചന്ദ്രനും, ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി സഞ്ജീവും മറ്റ് പഞ്ചായത്ത് മെമ്പര്‍മാരും തങ്ങള്‍ ഖനനത്തിന് എതിരല്ലെന്നു പറയുന്നുണ്ട്. പക്ഷേ ശാസ്ത്രീയമായി പഠനം നടത്തി ഏതു രീതിയിലുള്ള ഖനനമാണ് നടത്തേണ്ടതെന്ന് തീരുമാനിക്കണമെന്നാണ് അവരുടെ വാദം. പഴയ രീതിയിലുള്ള മണ്ണുമാന്തി കൊണ്ടു പോയി വാഷ് ചെയ്യുന്ന രീതി മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സലീന പറയുന്നത് അവരുടെ പഞ്ചായത്തിൽ കാര്യമായ ഖനനം നടന്നില്ലെന്നും നടത്തിയ ഭാഗങ്ങൾ ഐ ആർ ഇ നികത്തി എന്നുമാണ്.
എന്തായാലും നവംബർ ഒന്നിന് തുടങ്ങിയ ‘സേവ് ആലപ്പാട്’ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം നവ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കേട്ടും വായിച്ചും അറിഞ്ഞ പലരും കാമറകളുമായി പല ഭാഗങ്ങളിൽ നിന്നും എത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ക്യാമ്പൈനിലെ മറ്റൊരു വാദം ഇങ്ങനെയാണ്:
“ഈ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് CRZ നിയമം പോലും പാലിക്കാതെ മെഷിനറികൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ പഞ്ചായത്തിന്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണൽ ഈ കുഴികളിൽ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവർത്തനമാണ് ഭൂമി നഷ്ടപ്പെടാൻ കാരണം. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷി വരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും ശരിക്ക് കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി.”

“എന്റെ അപ്പൂപ്പന്മാർ പറയുമായിരുന്നു ഇങ്ങ് നിന്ന് നോക്കിയാൽ അങ്ങ് പടിഞ്ഞാറ് തെങ്ങും തോപ്പുമുണ്ടായിരുന്നു എന്ന്. പക്ഷേ ഞാൻ ജനിച്ചപ്പോൾ മുതലേ കടലിങ്ങനെ തന്നെ ആണ്,” അമ്പതുകാരനായ മനേഷ് മോഹൻ പറയുന്നു. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബമാണ് അദ്ദേഹത്തിന്റെത്. “അന്ന് മുതലേ ഇവിടം മുതൽ വടക്കോട്ടു കടൽ ഭിത്തി ഉണ്ടായിരുന്നു. അതിനു പടിഞ്ഞാറ് വേലിയിറക്ക കാലത്ത് മണൽ തിട്ട കാണും.”
ദൂരദർശന് വേണ്ടി 1990 ൽ ‘കടലും കരിമണലും’ എന്ന ഡോകുമെന്ററി ചിത്രം ചെയ്ത കെ സി ശാസ്ത്രി പറയുന്നത് അന്നും ഇന്നും കടലും കരയും ഇത് പോലെ തന്നെ ആയിരുന്നുവെന്നാണ്. “പക്ഷേ മാറിയ പശ്ചാത്തലത്തിൽ ഖനനത്തിന്റെ രീതി മാറ്റണം. ഈ ധാതുക്കൾ നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ്. അതിവിടെ തന്നെ ഉപയോഗിക്കേണ്ടതാണ്,” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
വാട്സാപ്പിലൂടെ പ്രചരിച്ചതെന്താണെന്ന് വ്യക്തമായി അറിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. അത് വായിച്ച് ചാനലുകാർ വരുന്നു. “അവരെ കൂട്ടിക്കൊണ്ട് വരുന്നത് സമരക്കാരാണ്. പൊന്മന ഖനനം നടന്ന സ്ഥലം കാണിക്കുന്നു. തദ്ദേശ വാസികളോട് സംസാരിക്കാൻ അവസരവും നൽകുന്നില്ല,” നാട്ടുകാരില്‍ ഒരു വിഭാഗം സമരക്കാരോടുള്ള സമീപനം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

“പ്രസ്തുത സ്ഥലത്തു ഖനനം കൊണ്ട് ആഘാതം ഉണ്ടായിട്ടുണ്ട്. പക്ഷേ ഭീതി ഉണ്ടാകത്തക്ക അവസ്ഥയിലുള്ളതല്ല,” എന്നാണ് പൊന്മന പ്രദേശത്തെ ഭൂമിയുടെയും കടലിന്റെയും അവസ്ഥകളെ പറ്റി പഠനം നടത്തിയ സെൻട്രര്‍ ഫോർ എർത്ത് സയൻസിലെ ശാസ്ത്രജ്ഞനായ ഡോ. കെ. വി. തോമസിന്റെ അഭിപ്രായം.
“കടലിന്റെ സ്വഭാവം മനസിലാക്കി ഇവിടം മുതൽ തോട്ടപ്പള്ളി വരെ പഠനം നടത്തി ചില നിർദേശങ്ങൾ നൽകി. മദ്രാസ് ഐ ഐ ടി യും പഠനം നടത്തി. അതിന്റെ ഭാഗമായാണ് ഇവിടം മുതൽ തോട്ടപ്പള്ളി വരെ പുലി മുട്ടുകൾ നിർമിക്കാൻ നിർദേശം നൽകിയത്. ഈ ഭാഗങ്ങളിൽ കടൽക്ഷോഭങ്ങൾ ഉണ്ടാകാനുള്ള മറ്റൊരു കാരണം, നീണ്ടകര, വലിയഴിക്കൽ, തോട്ടപ്പള്ളി എന്നിവിടങ്ങളിൽ ആഴത്തിൽ കുഴിച്ചിട്ടുള്ള മൽസ്യ ബന്ധന ഹാർബറുകൾ വന്നത് കൂടിയാണ്.”
“ഓരോ വികസന പ്രവർത്തനം നടത്തുമ്പോഴും ശാസ്ത്രീയമായി പഠനങ്ങൾ നടത്താതെ ഓരോ ഡിപ്പാർട്മെന്റും അവരവരുടെ രീതിയിൽ പോകുന്നത് കൊണ്ടാണിത്. പ്രളയാനന്തര കാലത്തെങ്കിലും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒത്തു ചേർന്ന് ചർച്ചകൾ നടത്തി പദ്ധതികൾ നടപ്പാക്കണം,” തോമസ് പറഞ്ഞു.
വെള്ളാന തുരുത്തില് (മൈനിങ് കഴിഞ്ഞ സ്ഥലം) 100 മീറ്റർ നീളത്തിൽ രണ്ടു അറ്റത്തും, അതിനു നടുവിൽ 70 മീറ്റർ നീളത്തിലും പുലിമുട്ട് ഉണ്ടാക്കുന്നു. തെക്കേ അറ്റത്തിന്റെ പണി കഴിഞ്ഞു. ഐ ആർ ഇ യുടെ ചെലവിൽ ജലസേചന വിഭാഗമാണ് പണി നടത്തുന്നത് . ഇത് വരുമ്പോൾ കടൽ ക്ഷോഭമുണ്ടാകില്ലന്നാണ് ശാസ്ത്രപക്ഷം.
പക്ഷേ, തദ്ദേശ വാസികളെ ഇതൊക്കെ മനസ്സിലാക്കികൊടുക്കാന്‍ ആരും മുന്നോട്ടു വരാത്തതു കൊണ്ടാണ് കേട്ടറിവും അഭ്യൂഹങ്ങളും കൊണ്ട് സന്ദേശങ്ങൾ പടരുന്നതും രണ്ട് ദിവസമായി ദേശത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ വന്നു കൂടുന്നതും.
സെന്റിന് അൻപതിനായിരം രൂപ നൽകിയിട്ടു മൂന്നു വർഷം കൊണ്ട് ഖനനം ചെയ്തു ഭൂമി പൂർവ്വാവസ്ഥയിലേക്ക് ആക്കി കൊടുക്കുമെന്ന കരാറിലാണ് അഞ്ചും പത്തും സെന്റ് സ്ഥലത്തുളള വീടും കരയും കൊടുത്തു സ്ഥലവാസികൾ തത്കാലത്തേക്ക് ദൂരെ മാറി പോയത്, വീടിന്റെ നഷ്ടവും, മാറ്റത്തിനുള്ള തുകയും നൽകുന്നുണ്ട്.

സമര പന്തലിലേക്കുള്ള യാത്രയിൽ കടലോരത്ത് സമരം നടക്കുന്നത് കണ്ടത് ചെറിയഴിക്കൽ ക്ഷേത്രത്തിന് മുന്നിലാണ്. സംസ്ഥാനത്തെയും പുറത്തെയും ദൃശ്യമാധ്യമങ്ങളും നവമാധ്യമ പ്രവർത്തകരുമുണ്ട്. ചാനൽ ചർച്ചയ്ക്കായി ചില ചർച്ചക്കാരുമെത്തിയിട്ടുണ്ട്. സെൽഫിക്കാരുമുണ്ട്. ഏകതാ പരിഷത് നേതാവ് പി വി രാജഗോപാലിന്റെ പടം വെച്ച പോസ്റ്ററുകളാണ് അങ്ങിങ്ങുള്ളത് എന്നതും ശ്രദ്ധേയമാണ്.
സമര പന്തലിന് മുന്നിൽ നെഹ്റുവിന്റെ ഒരു പ്രതിമയുണ്ട് . 1954 ഫെബ്രുവരി 9ന് നെഹ്‌റു വന്നതിന്റെ ഓർമക്കായി സ്ഥാപിച്ചതാണ് ഈ പ്രതിമ. അന്ന് നെഹ്‌റുവിനെ ഇക്കരെ കൊണ്ടു വന്നത് പ്രത്യേക കടത്തു വള്ളമുണ്ടാക്കിയാണ്.
നെഹ്‌റുവിന്റെ കീഴിലായിരുന്നു അറ്റോമിക് എനർജി കമ്മീഷൻ. ഈ കടൽത്തീരത്തേക്ക് അദ്ദേഹം വന്നത് കടൽ കാണാനായിരുന്നോ അതോ കമ്മ്യൂണിസ്റ്റുകാരുടെ ഒളിത്താവളങ്ങൾ കാണാനായിരുന്നോ എന്ന് ചരിത്രാന്വേഷികൾ കണ്ടെത്തട്ടെ.
ക്ഷേത്രത്തിനു വടക്കു ഭാഗത്തും കടലിനോടു ചേർന്ന മൈതാനിയിൽ കുറെ പഴമക്കാർ ഇരുപ്പുണ്ടായിരുന്നു. അവരും പറഞ്ഞത് കടൽ ഭിത്തി വരുന്നതിനു മുന്പവിടെ മണൽ നിറഞ്ഞ തീരമായിരുന്നു എന്നാണ്. കടൽ പടിഞ്ഞാറായിരുന്നു, അവരുടെ പൂർവ്വികർക്ക് പടിഞ്ഞാറ് വീടും തെങ്ങുകളുണ്ടായിരുന്നു എന്നും.
ടി എസ് കനാലിന് പടിഞ്ഞാറേക്ക് കരമാർഗം വഴി ഇല്ലായിരുന്നു, കിഴക്കേ കരയുമായി ബന്ധപ്പെടാൻ കടത്തു വള്ളങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ഓർമ്മയായി ഇന്നും പലസ്ഥലങ്ങളും കടവ് ചേർത്താണ് അറിയപ്പെടുന്നത്, പണിക്കര് കടവ്, ആലുംകടവ്, കല്ലുമൂട്ടിൽ കടവ് എന്നിങ്ങനെ. ഇന്ന് അവിടെ എല്ലാം പാലങ്ങളായി.

‘സേവ് ആലപ്പാടു’കാർ എഴുതി
◾ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവരാണ് നമ്മൾ… പലതും മാറ്റി മറിക്കാൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും
◾ കായലിന്റെയും കടലിന്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫര്‍ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽവെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം, അപ്പർ കുട്ടനാട്, മധ്യതിരുവിതാംകൂർ എന്നിവ മൊത്തമായി കടൽ വിഴുങ്ങി കേരളം മറ്റൊരു മഹാദുരന്തത്തിലേക്ക് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഈ വാർത്ത ഒരു മാധ്യമത്തിലും കൊടുക്കാറില്ല. ട്രോൾ കൊല്ലം ഗ്രൂപ്പിന്റെ അകമഴിഞ്ഞ പിൻതുണയും പ്രോത്സാഹനവും ഉണ്ടങ്കിൽ ഞങ്ങളുടെ ഈ വിലാപം പുറംലോകത്ത് എത്തിക്കുവാൻ സാധിക്കും. 30 കി.മീ. ദൂരം വരുന്ന തീരദേശ മണൽ ബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കണമെങ്കിൽ കരിമണൽ ഖനനം സമ്പൂർണ്ണമായി അവസാനിപ്പിച്ചേ മതിയാകൂ, സംരക്ഷണത്തിന് വേണ്ടി പ്രയത്നിക്കണമെന്ന് അപേക്ഷിക്കുന്നു.
◾ചോദ്യം നമ്പർ 2: ഇത് അത്ര വല്യ പ്രശ്നം ആണോ ?
◾അതെ… നിങ്ങൾ കരുതുന്നതിലും ഭീകരമാണ് അവിടുത്തെ അവസ്ഥ. 2004ല്‍ സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്. ഇനി അവിടെ ഒരു ദുരന്തം വിതയ്ക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലയ്ക്ക് കഴിയും. ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത. ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്.

◾ചോദ്യം നമ്പർ 3: ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത് ?
അതവർ ചെയ്തു. മാതാ അമൃതാനന്ദമയിക്കും, സുനാമിക്കും ശേഷം കരിമണൽ ഖനനവുമായി ആലപ്പാട് വീണ്ടും ലോകശ്രദ്ധ ആകർഷിച്ചു. മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തിയ ചെങ്ങന്നൂർ, റാന്നി, പത്തനംതിട്ട, എന്തിന് മലബാറിൽ നിന്നും പോലും തങ്ങളെ രക്ഷിച്ചവരുടെ നാട് ഇല്ലാതാകുന്നത് അറിഞ്ഞ് ആളുകൾ സഹായവുമായി വന്നു.
അവരൊക്കെ എന്ത് ധരിച്ചാണ് മടങ്ങിയതെന്ന് കാലം തെളിയിക്കട്ടെ.