/indian-express-malayalam/media/media_files/uploads/2019/11/Fathima-Latheef.jpg)
ചെന്നൈ: മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ കുറ്റാരോപിതരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തി.നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണിന്‍റെ ഫോറന്‍സിക് പരിശോധനഫലം വിശദമായി പരിശോധിച്ച ശേഷമേ തുടർ നടപടി ഉണ്ടാകൂ.
സംഭവത്തില്‍ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് ഐഐടിയില്‍ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ചിന്തബാര്‍ എന്ന കൂട്ടായ്മയാണ് സമരം നടത്തുന്നത്. രണ്ട് വിദ്യാര്‍ഥികളാണ് നിരാഹാരം കിടക്കുന്നത്. നേരത്തെ നടന്ന ആത്മഹത്യകളിലും ഐഐടി ആഭ്യന്തര അന്വേഷണം നടത്തിയിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സമരം ചെയ്യുന്നവരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മലയാളികളാണ്. വിദ്യാര്‍ത്ഥികകളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി തമിഴ്നാട്ടിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് ചെന്നൈയിൽ പ്രതിഷേധിക്കും.
നേരത്തെ, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ശൂന്യവേളയില്‍ പ്രേമചന്ദ്രന്‍ എം.പി വിഷയം അവതരിപ്പിച്ചു. ഡിഎംകെ എംപി കനിമൊഴി കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചു.
ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവരെ അടുത്ത വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് പിതാവ് ലത്തീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ മകള്‍ അനുഭവിച്ച കാര്യങ്ങള്‍ വിളിച്ചുപറയും. കുറ്റവാളികള്‍ ഇപ്പോഴും ക്യാംപസില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോശം അനുഭവമാണു ചെന്നെെയിലെ പൊലീസ് സ്റ്റേഷനില്‍നിന്നുണ്ടായത്. ഇത്രയും വൃത്തികെട്ട അന്വേഷണം ഒരു അന്വേഷണ സംഘവും നടത്തരുത്. ഫാത്തിമയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍നിന്നു ലത്തീഫും ബന്ധുക്കളും കേരളത്തിലേക്കു മടങ്ങിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.