/indian-express-malayalam/media/media_files/uploads/2020/12/farmers-2.jpg)
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് നിരാഹാര സത്യഗ്രഹം. എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ ഒന്‍പത് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരം. സിംഘു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കൊപ്പം കര്‍ഷകരും സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും.
പ്രതിഷേധക്കാർ ഇന്ന് രാജ്യവ്യാപകമായി എല്ലാ ജില്ലാ ഓഫീസുകളിലേക്കും പ്രകടനം നടത്തും. അതേസമയം, ആറാം വട്ട ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍, കര്‍ഷക നേതാക്കളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും കൈലാഷ് ചൗധരി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സർക്കാരും 40 കർഷക യൂണിയനുകളുടെ പ്രതിനിധികളും തമ്മിൽ കഴിഞ്ഞ അഞ്ച് തവണ നടന്ന ചർച്ചകൾ അനിശ്ചിതത്വത്തിലായിരുന്നു. കാർഷിക നിയമങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള സർക്കാരിന്റെ കരട് നിർദ്ദേശം കർഷക നേതാക്കൾ നിരസിക്കുകയും യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്ന് ആറാം ഘട്ട ചർച്ച നടന്നില്ല.
Read More: കർഷകർ നിരാഹാര സമരം നടത്തും; പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു
എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിയമങ്ങൾ റദ്ദാക്കിയാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു. അടുത്ത ഘട്ട ചർച്ചയോടെ പ്രശ്നങ്ങൾ പരിഹസിക്കപ്പെടുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് കൈലാഷ് ചൗധരി വ്യക്തമാക്കി.
രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതൽ കർഷകർ ഉപരോധിച്ചുതുടങ്ങിയിരുന്നു. രാജസ്ഥാൻ - ഹരിയാന അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു. ചർച്ചയ്ക്കുള്ള ക്ഷണം സർക്കാർ ആവർത്തിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു.
അതേസമയം, പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലക്ഷിമിന്ദർ സിങ് ജാക്കർ രാജിവച്ചു. പൊലീസ് ഉദ്യോഗസ്ഥനാകുന്നതിന് മുമ്പ് താനൊരു കർഷകനായിരുന്നെന്നും തനിക്ക് കിട്ടിയ എല്ലാ സ്ഥാനമാനങ്ങളും തന്റെ പിതാവ് കൃഷിയടത്തിൽ പണിയെടുത്തതിന്റെ ഫലമാണെന്നും അതുകൊണ്ട് കൃഷിക്കായി എന്തും ചെയ്യുമെന്ന് പറഞ്ഞാണ് ലക്ഷിമിന്ദറിന്റെ രാജി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us