/indian-express-malayalam/media/media_files/uploads/2021/02/Farmers-Protest-3.jpg)
ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകൾ. 2020 ഡിസംബറിലാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട 2020 ഡിസംബറിലെ ഡാറ്റ പ്രകാരം റിലയൻസ് ജിയോയ്ക്ക് ഉപഭോക്താക്കളെ നഷ്‌ടപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ പഞ്ചാബും ഹരിയാനയും മാത്രമാണ്. കൂടാതെ, ഡിസംബറിൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ ഉപഭോക്താക്കളെ നഷ്‌ടപ്പെട്ട ഒരേയൊരു പ്രധാന ഓപ്പറേറ്റർ ജിയോ ആണ്.
Read Also: ‘സർ വിളി വേണ്ട, പേര് വിളിക്കാം’; ‘രാഹുൽ അണ്ണാ’ എന്നു വിളിക്കട്ടെയെന്ന് വിദ്യാർഥിനി, വീഡിയോ
2020 നവംബർ വരെ 1.40 കോടി വരിക്കാരാണ് പഞ്ചാബിൽ ജിയോയ്‌ക്ക് ഉണ്ടായിരുന്നത്. ഡിസംബറിൽ അത് 1.25 കോടിയായി കുറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ വരിക്കാരുടെ എണ്ണം ഏറ്റവും കുറഞ്ഞത് ഡിസംബറിലാണ്.
ഹരിയാനയിൽ 2020 നവംബർ വരെ 94.48 ലക്ഷം ഉപഭോക്താക്കളാണ് ജിയോയ്‌ക്ക് ഉണ്ടായിരുന്നത്. ഇത് ഡിസംബറിലേക്ക് എത്തിയപ്പോൾ 89.07 ലക്ഷമായി ചുരുങ്ങി. 2016 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ഹരിയാനയിൽ ജിയോ വരിക്കാരുടെ എണ്ണം കുറയുന്നത്.
കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള കമ്പനികൾ പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിസ്ഥലങ്ങൾ വാങ്ങുകയാണെന്ന് കർഷക യൂണിയനുകൾ ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.