ന്യൂഡൽഹി: കർഷക സമരം അവസാനിപ്പിക്കാൻ പുതിയ നിർദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. കാർഷിക നിയമങ്ങൾ രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്ന് അമരിന്ദർ സിങ് ആവശ്യപ്പെട്ടു. നിയമങ്ങൾ മരവിപ്പിക്കുന്നത് 18 മാസത്തിൽ നിന്ന് 24 മാസത്തേക്ക് നീട്ടണം. അതിനുശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി നിയമം നടപ്പിലാക്കാമെന്നും അമരിന്ദർ സിങ് പറഞ്ഞു. കർഷക സമരത്തിനു ശേഷം പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുകയാണെന്നും അമരിന്ദർ സിങ് പറഞ്ഞു.
അതേസമയം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. കർഷക സംഘടനകൾ രാജ്യവ്യാപക മഹാപഞ്ചായത്തുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ അടക്കം മഹാപഞ്ചായത്തുകൾ രൂപീകരിക്കാനാണ് തീരുമാനം. സമരം കൂടുതൽ ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കേരളമടക്കം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകൾ നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചു.
Read Also: ശ്രീധരൻ മത്സരിക്കും, മുഖ്യമന്ത്രി പദവിക്കും യോഗ്യൻ: കെ.സുരേന്ദ്രൻ
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകുന്ന കിസാൻ മഹാപഞ്ചായത്തുകൾ യുപിയിൽ തുടരുകയാണ്. ചർച്ച സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ സർക്കാരിൽ നിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടെങ്കിൽ മാത്രം ചർച്ചക്ക് തയ്യാറായാൽ മതിയെന്നാണ് സംഘടനകളുടെ തീരുമാനം. ഡൽഹി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കർഷകരുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ഷണം ലഭിച്ചിട്ടില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
കേന്ദ്ര സർക്കാരും കർഷക സംഘടന പ്രതിനിധികളുമായി ഇതുവരെ നടന്ന ചർച്ചയെല്ലാം പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. എന്നാൽ, നിയമങ്ങൾ പിൻവലിക്കാതെയുള്ള ഒത്തുതീർപ്പിന് തങ്ങൾ തയ്യാറല്ലെന്ന് കർഷക സംഘടന നേതാക്കൾ ആവർത്തിക്കുന്നു.