ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയില്‍ ട്രാക്ടറിടിച്ച് പശു ചത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകനും കുടുംബത്തിനും വിലക്ക്. പ്രജാപതി എന്ന കര്‍ഷകനെയാണ് ഗ്രാമ പഞ്ചായത്ത് വിലക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഗ്രാമ പഞ്ചായത്ത് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. പ്രജാപതിയേയും കുടുംബത്തേയും ഇനി ഗ്രാമത്തിൽ പ്രവേശിപ്പിക്കണമെങ്കിൽ കുടുംബാംഗങ്ങൾ എല്ലാവരും ഗംഗയില്‍ പോയി കുളിക്കണം. ‘കന്യാ-ബ്രാഹ്മണ്‍ ഭോജ്’ സംഘടിപ്പിച്ച ശേഷം കൂട്ട സദ്യ നടത്തണം. ഒരു പശുവിനെ ദാനമായി നല്‍കണം എന്നിങ്ങനെയുള്ള നിബന്ധനകളാണ് ഗ്രാമ പഞ്ചായത്ത് മുന്നോട്ടുവച്ചത്.
ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് പുറകില്‍ നിന്നിരുന്ന പശുവിനെ അബദ്ധത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പശു ചത്തു. ഗോഹത്യ നടത്തിയെന്നാരോപിച്ചാണ് ഗ്രാമ സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ പ്രജാപതിക്കും കുടുംബത്തിനും ശിക്ഷയായി വിലക്ക് കൽപ്പിച്ചത്.
നാട്ടില്‍ തിരിച്ചുകയറുന്നതിനായി ഗംഗയില്‍ കുളിക്കുന്നതിനായി കുടുംബത്തോടൊപ്പം പോയിരിക്കുകയാണ് പ്രജാപതി. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഷിയോപൂര്‍ ജില്ലാ അഡീഷണൽ കളക്ടർ രാജേന്ദ്ര റായ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.