/indian-express-malayalam/media/media_files/uploads/2018/11/yogi.jpg)
ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ആഘോഷങ്ങൾക്കിടയിലാണ് യോഗി ആദിത്യനാഥിന്റെ പുതിയ പ്രഖ്യാപനം. അയോധ്യയിൽ പുതിയ മെഡിക്കൽ കോളജും വിമാനത്താവളവും നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലഹബാദ് ജില്ലയുടെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റി ആഴ്ചകൾ പിന്നിടുമ്പോൾ തന്നെയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ നടപടി.
അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണതെന്നും, അയോധ്യയോട് അനീതി കാണിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യയിൽ നിർമ്മിക്കുന്ന പുതിയ മെഡിക്കല്‍ കോളജിന് ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരായിരിക്കും നൽകുക. വിമാന താവളത്തിന് രാമന്റെ പേര് നൽകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഭാര്യ കിം ജങ് സൂക്കും ദീപവലി ആഘോഷങ്ങളിൽ പങ്കെടുത്തു. സരയു നദിക്കരയിൽ 151 മീറ്റർ ഉയരമുള്ള രാമ പ്രതിമ നിർമ്മിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. ഫൈസാബാദിന്റെ പേര് അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിർന്ന ബിജെപി നേതാവ് വിനയ് കട്ട്യാറും വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.