ന്യൂഡൽഹി: ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചു. “ഒന്നോ രണ്ടോ മാസം പോലുള്ള ന്യായമായ സമയപരിധിക്കുള്ളിൽ” ഫേസ്ബുക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അയച്ച കത്തിൽ നിർദ്ദേശിച്ചു.
ബിജെപിക്ക് അനുകൂലമായി നിലപാട് സ്വികരിക്കുന്ന സമീപനമാണ് ഫെയ്സ്ബുക്കിന്റേതെന്ന് കോൺഗ്രസ് സുക്കഡബർഗിനെഴുതിയ കത്തിൽ പറയുന്നു.
Read More: ഫെയ്സ്ബുക്കിനെ നിയന്ത്രിക്കുന്നത് ബിജെപിയെന്ന് രാഹുൽ; പരാമർശം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് പിറകേ
ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടിവ്, ബിജെപിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരേ “വിദ്വേഷ പ്രചാരണ നിയമങ്ങൾ പ്രയോഗിക്കുന്നതിനെ എതിർത്തു” എന്ന് വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ബിജെപിയുമായി ബന്ധപ്പെട്ടതും, ഹിംസാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളിൽ പങ്കാളിയാവുന്നതോ ആയ തരത്തിൽ ഫ്ലാഗ് ചെയ്തതും ആയ ചുരുങ്ങിയത് നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിജെപി നേതാക്കൾക്കെതിരേ “നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണിത്,” എന്ന് ഫെയ്സ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അൻകി ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായി ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്തു.
ഒരു രാഷ്ട്രീയ പാർട്ടിയെ, അതായത് ബിജെപിയെ സ്ഥിരമായി അനുകൂലിക്കുന്നുവെന്നും ബിജെപിയുടെ രാഷ്ട്രീയ നേതാവ് വിദ്വേഷ പ്രചാരണം നടത്തുന്നതിന് അനുകൂലമായി നിലകൊണ്ടുവെന്ന് ഫെയ്സ്ബുക്ക് ഇന്ത്യയുടെ നേതൃത്വത്തിനെതിരെ കൃത്യമായ ആരോപണമുണ്ട്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഫെയ്‌സ്ബുക്ക് ഇന്ത്യ ഇടപെട്ടുവെന്ന ഗുരുതരവുമായ ആരോപണമാണിത്,” കത്തിൽ പറയുന്നു.
Read More: ഫേസ്ബുക്ക്-ബിജെപി ബന്ധം: ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റി പരിശോധിക്കും
അന്വേഷണവുമായി ബന്ധപ്പെട്ട് തങ്ങൾ ഫെയ്സ്ബുക്കിനെ ബന്ധപ്പെട്ടിരുന്നെന്നും, അതിന് ശേഷം ഫെയ്സ്ബുക്ക് ചില വിദ്വേഷ പരാമർശ ഉള്ളടക്കങ്ങൾ നീക്കം ചെയ്തിരുന്നെന്നും ഡബ്ല്യു എസ് ജെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അത്തരത്തിൽ വാൾസ്ട്രീറ്റ് ജേണലിന്റെ അന്വേഷണത്തിന് ശേഷം ഫെയ്സ്ബുക്ക് വിദ്വേഷപരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്തിട്ടുണ്ടെങ്കിൽ ആ നടപടി വ്യക്തമാക്കുന്നത് ഫെയ്സ്ബുക്ക് കുറ്റം ചെയ്തതായി അംഗീകരിച്ചു എന്നാണെന്നും കോൺഗ്രസ് കത്തിൽ പറയുന്നു.
2014 മുതൽ ഫെയ്സ്ബുക്കിൽ വിദ്വേഷ പരാമർശ പോസ്റ്റുകൾ നിലനിർത്താൻ അനുവദിക്കപ്പെട്ട സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ച് സുതാര്യത വരുത്തണമെന്നും പാർട്ടി നിർദ്ദേശിച്ചു.
ഇക്കാര്യത്തിൽ അന്വേഷണം കഴിയുന്നത് വരെ ഫെയ്സ്ബുക്ക് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പുതിയ താൽക്കാലിക നേതൃത്വത്തിന് കീഴിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
“ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ, അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ ഒരു പുതിയ ടീം ഫേസ്ബുക്ക് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പരിഗണിക്കണം,” എന്ന് കത്തിൽ പറയുന്നു.
റിപ്പോർട്ടിനെക്കുറിച്ച് വിശദീകരണം തേടി കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഫേസ്ബുക്കിന് ഒരു കത്ത് അയച്ചിരുന്നു. ഇതിന് പിറകേയാണ് കോൺഗ്രസ് ഫെയ്സ്ബുക്ക് സിഇഒയ്ക്ക് കത്തയക്കുന്നത്.
രാജ്യത്ത് ഫെയ്സ്ബുക്കിനെയും കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനെയും നിയന്ത്രിക്കുന്നത് ബിജെപിയും ആർഎസ്എസ്സുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരാമർശം. ഇതിന് പിറകേ തന്റെ നിയന്ത്രണത്തിലല്ലാത്ത എല്ലാം ആർഎസ്എസ്സിന്റെയും ബിജെപിയുടെയും നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് രാഹുൽ കരുതുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദും അഭിപ്രായപ്പെട്ടിരുന്നു.
Read More: Congress writes to Mark Zuckerberg, seeks inquiry into Facebook India operations