ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് അധികൃതർ സെപ്റ്റംബർ രണ്ടിന് പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരാവണം. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുൻപാകെയാണ് ഫെയ്സ്ബുക്ക് അധികൃതർ ഹാജരാവേണ്ടത്. ഇക്കാര്യം സമിതി ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വിദ്വേഷ പരാമർശങ്ങൾക്കെതിരായ നിയമങ്ങൾ ചില ബിജെപി നേതാക്കൾക്ക് എതിരേ പ്രയോഗിക്കുന്നതിനെ ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തുവെന്ന് വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധരപ്പെട്ടാണ് തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റി അന്വേഷണമാരംഭിച്ചത്.
Read More: ബിജെപി ബന്ധത്തെക്കുറിച്ച് ഫെയ്സ്ബുക്ക് മറുപടി പറയണം: സുക്കർബർഗിന് കോൺഗ്രസ് കത്തയച്ചു
ഫേസ്ബുക്കിന്റെ പ്രതിനിധികളെ കൂടാതെ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പ്രതിനിധികളോടും സെപ്റ്റംബർ 2 ന് ഹാജരാകാൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നിം പിടിഐ റിപ്പോർട്ട് ചെയ്തു. വാർത്താവിനിമയ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികളും ബിഹാർ, ജമ്മു കശ്മീർ, ഡൽഹി സർക്കാരുകളുടെ പ്രതിനിധികളും ഹാജരാവണമെന്നും ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ശശി തരൂരിനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതതിന് പിറകെയാണ് ഫെയ്സ്ബുക്ക് പ്രതിനിധികളോട് ഹാജരാവാൻ സമിതി ആവശ്യപ്പെട്ടത്.
Read More: ശശി തരൂരിനെ ഐടി സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ദുബെ; ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത്
കഴിഞ്ഞ ശനിയാഴ്ചയാണ് ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടിവ്, ബിജെപിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരേ വിദ്വേഷ പ്രചാരണ നിയമങ്ങൾ പ്രയോഗിക്കുന്നതിനെ എതിർത്തുവെന്ന് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്തിരുന്നു.
ബിജെപിയുമായി ബന്ധപ്പെട്ടതും, ഹിംസാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളിൽ പങ്കാളിയാവുന്നതോ ആയ തരത്തിൽ ഫ്ലാഗ് ചെയ്തതും ആയ ചുരുങ്ങിയത് നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിജെപി നേതാക്കൾക്കെതിരേ “നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണിത്,” എന്ന് ഫെയ്സ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അൻകി ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായി ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്തിരുന്നു.
Read More: Amid hate speech row, Shashi Tharoor-led Parliamentary panel summons Facebook on September 2