ന്യൂഡല്‍ഹി: അക്രവും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരായ നയം ലംഘിച്ചത് ബിജെപി എംഎല്‍എ രാജാ സിങ്ങിനു വിലക്കേര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്. ഇന്‍സ്റ്റഗ്രാമില്‍നിന്നും സിങ്ങിനെ വിലക്കിയിട്ടുണ്ട്. വിദ്വേഷപ്രചാരണം കൈകാര്യം ചെയ്യുന്നതില്‍ ഫെയ്‌സ്ബുക്ക് പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നുവെന്ന കടുത്ത ആരോപണം നേരിട്ടതിനു പിന്നാലെയാണ് ഈ നടപടി.
”അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ അതില്‍ ഏര്‍പ്പെടുന്നതിന്റെയോ വിദ്വേഷത്തിന്റെയോ സാന്നിധ്യം ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉണ്ടാകുന്നതിനെ നിരോധിക്കുന്ന നയങ്ങള്‍ ലംഘിച്ചതിനു ഞങ്ങള്‍ രാജാ സിങ്ങിനെ ഫേസ്ബുക്കില്‍നിന്ന് വിലക്കി, ”ഫേസ്ബുക്ക് വക്താവ് ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. തെലങ്കാനയിലെ ബിജെപി എംഎല്‍എയാണ് രാജാ സിങ്.
നിയമലംഘകരെ വിലയിരുത്തുന്നതിനുള്ള പ്രക്രിയ വിപുലമാണെന്നും അതാണ് രാജാസിങ്ങിന്റെ അക്കൗണ്ട് നീക്കംചെയ്യാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.
Also Read: ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റിനെതിരെ നടപടിയില്ലെന്ന് ഫെയ്സ്ബുക്ക്
സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട നയങ്ങളില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ബിജെപിക്ക് അനുകൂലമായി ഇടപെടുന്നുവെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ (ഡബ്ല്യുഎസ്‌ജെ) റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബിജെപിയുമായി ബന്ധമുള്ള നാല് വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരേ വിദ്വേഷ പ്രചാരണ നിയമങ്ങള്‍ പ്രയോഗിക്കുന്നതിനെ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയരക്ടര്‍ അങ്കിദാസ് എതിര്‍ത്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.
”നിയമലംഘനങ്ങള്‍ക്കു ബിജെപി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകര്‍ക്കും, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണിത്,” എന്ന് അങ്കിദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായി ഡബ്ല്യുഎസ്‌ജെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read: തീരുമാനമറിയാൻ മുസ്‌ലിം സമുദായം കാത്തിരിക്കുന്നു; ഫെയ്സ്ബുക്കിനോട് ജീവനക്കാർ
ഡബ്ല്യുഎസ്‌ജെ റിപ്പോർട്ടിനെത്തുടർന്ന് തങ്ങളുടേത് പക്ഷപാതരഹിതമായ പ്ലാറ്റ്ഫോമാണെന്നും അതിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇന്ത്യയിലെ പൊതുസമൂഹത്തിലെ പ്രധാനികളുടെ ഉൾപ്പടെ പോസ്റ്റുകൾ നീക്കം ചെയ്യുമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കിയിരുന്നു.
”ആളുകൾക്ക് സ്വതന്ത്രമായി ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു തുറന്നതും സുതാര്യവും പക്ഷപാതപരമല്ലാത്തതുമായ പ്ലാറ്റ്ഫോമാണ് ഫെയ്സ്ബുക്ക്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഞങ്ങളുടെ നയങ്ങൾ നടപ്പിലാക്കുന്ന രീതി പക്ഷപാതപരമാണെന്ന് ആരോപിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഞങ്ങൾ ഗൗരവമായി തന്നെ കാണുന്നു, വിദ്വേഷത്തെയും വർഗീയതയെയും അപലപിക്കുന്നുവെന്ന് വ്യക്തമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അജിത് മോഹൻ വ്യക്തമാക്കി.
Also Read: ഫെയ്സ്ബുക്ക് അധികൃതരുമായി ചർച്ച തുടരും: ശശി തരൂർ
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റി ഫെയ്‌സ്ബുക്ക് അധികൃതരെ വിളിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യ തലവന്‍ അജിത് മോഹന്‍ ഇന്നലെ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സമിതിക്കു മുന്‍പാകെ ഹാജരായി. അജിത് മോഹനെ കൂടാതെ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരും ഹാജരായി. മൂന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഫെയ്‌സ്ബുക്ക് അധികൃതരുമായുള്ള ചര്‍ച്ച തുടരാന്‍ പാനല്‍ തീരുമാനിച്ചതായി യോഗത്തിനു ശേഷം തരൂര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജ്‌മെന്റ് വിഭാഗം വലതുപക്ഷ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന പേജുകള്‍ ഡിലീറ്റ് ചെയ്യുകയോ അവയുടെ റീച്ച് ഇല്ലാതാക്കുകയോ ചെയ്തുവെന്ന് ആരോപിച്ച് ഐടി മന്ത്രിരവിശങ്കര്‍ പ്രസാദ് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു.
Also Read: ഫെയ്സ്ബുക്ക് പരസ്യത്തിന് മാത്രം 4.61 കോടി; ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാവ്
അതിനിടെ ശശി തരൂരിനെ പാര്‍ലമെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അംഗം നിഷികാന്ത് ദുബെ എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിട്ടുണ്ട്. തന്റെ രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കായി തരൂര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചുവെന്നും പാര്‍ലമെന്റ് സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ബിജെപിയെ ലക്ഷ്യമിട്ടതായും ദുബെ നാല് പേജ് വരുന്ന കത്തില്‍ ആരോപിച്ചു. കിംവദന്തികള്‍ പ്രചരിപ്പിക്കാനും ബിജെപിയെയും അതിന്റെ അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുമുള്ള തന്റെ രാഷ്ട്രീയ അജന്‍ഡ നിറവേറ്റുകയാണ് ശശി തരൂരെന്നും ദുബെ ആരോപിച്ചു.
Read in English: Facebook bans BJP MLA Raja Singh as pressure mounts over hate speech violations