ന്യൂഡൽഹി: ബംഗ്ലാദേശില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിൽ കഴിയുന്ന വിവാദ എഴുത്തുകാരി തസ്ളിമ നസ്റിന്റെ വിസാ കാലാവധി ഒരു വർഷം കൂടി നീട്ടാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിർദേശിച്ചു.55കാരിയായ തസ്ലിമ രചിച്ച പുസ്തകത്തിനെതിരെ മതമൗലിക വാദികള്‍ രംഗത്തെത്തിയതോടെയാണ് അവര്‍ ബംഗ്ലാദേശ് വിട്ടത്. 2006 മുതൽ തുടർച്ചയായി തസ്ളിമയുടെ വിസ കേന്ദ്രം നീട്ടി നൽകി വരികയാണ്. തുടര്‍ന്ന് കൊല്‍ക്കത്തയിലാണ് തസ്ലിമ ജീവിച്ചുവരുന്നത്.
സ്വീഡന്‍ പൗരത്വം ഉളള തസ്ലീമയ്ക്ക് 2016ലും കേന്ദ്രം വിസ നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തേ തനിക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് തസ്ലിമ വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളില്‍ താമസിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും അവര്‍ വ്യക്തമാക്കി.
ബംഗ്ലാദേശ് വിട്ടതിനെ തുടർന്ന് അമേരിക്കയിലും യൂറോപ്പിലും താമസമാക്കിയ തസ്ളീമ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ, തസ്ളിമയ്ക്ക് പൗരത്വം നൽകുന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം തീരുമാനം എടുത്തിട്ടില്ല.