/indian-express-malayalam/media/media_files/uploads/2019/09/assam.jpg)
ദിസ്പൂർ: അസമിലെ സാരുഹാരിദ് ഗ്രാമം അറിയപ്പെടുന്നത് പ്രതിരോധിക്കുന്നവരുടെ ഗ്രാമം എന്നാണ്. ഇവിടെ ഇരുന്നൂറോളം കുടുംബങ്ങളിലെ 20 ഓളം ആളുകളെ രാജ്യ സേവനത്തിനായി ഇന്ത്യൻ ആർമിയിലേക്കും അർദ്ധസൈനിക വിഭാഗത്തിലേക്കും അയച്ചിരിക്കുകയാണ്.
വിരോധാഭാസമെന്നു പറയട്ടെ, ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച അന്തിമ എൻആർസി പട്ടിക പ്രകാരം ഇവരിൽ പലർക്കും ഇപ്പോൾ ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. കാവൽക്കാരുടെ ഈ ഗ്രാമം ഇപ്പോൾ അഗാധമായ ദുഃഖത്തിലാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട രണ്ടുപേരാണ് ദില്‍ബറും അദ്ദേഹത്തിന്റെ സഹോദരന്‍ മിസാനുര്‍ അലിയും. ഇവരുടെ മൂത്ത സഹോദരന്‍ സൈദുല്‍ ഇസ്‌ലാം ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാര്‍ ആയി ജോലിചെയ്യുന്നു. സൈദുല്‍ പക്ഷെ ലിസ്റ്റിലുണ്ട്.
ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ച ദിൽബാർ ഹുസൈൻ പറഞ്ഞു, “ഞങ്ങൾ ശത്രുക്കളുമായി യുദ്ധം ചെയ്യുന്നു, സ്വന്തം കുടുംബത്തെക്കാൾ ഞങ്ങളുടെ സൈനിക കുടുംബത്തെ ഞങ്ങൾ ആദ്യം പരിഗണിക്കുന്നു. പക്ഷേ, അന്തിമ എൻആർസി പട്ടിക പുറത്തിറങ്ങിയതിന് ശേഷം ഞങ്ങൾ നിരാശരാണ്. അവിടെ ഞങ്ങൾ ഇന്ത്യൻ ആർമി ജവാൻമാരാണ്, പക്ഷേ ഇവിടെ സ്വന്തം വീട്ടിൽ ഞങ്ങൾ ഇന്ത്യൻ പൗരത്വം ലഭിക്കാൻ പോരാടുന്നു."
അന്തിമ എൻആർസിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി എന്ന വാർത്തയിൽ സിഐഎസ്‌എഫ് ജവാൻ മിസാനൂർ പൂർണ്ണമായും നടുങ്ങിയിരിക്കുകയാണ്. "സ്ഥിരീകരണ സമയത്ത്, ഞാൻ നുഴഞ്ഞുകയറ്റക്കാരനാണെന്നും 2003 ൽ ബംഗ്ലാദേശിൽ നിന്ന് വന്നതാണെന്നും അവർ പറഞ്ഞു. 1993 ൽ എന്റെ ജ്യേഷ്ഠൻ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. പിന്നെ ഇത് എങ്ങനെ സാധ്യമാകും? സിഐഎസ്‌എഫിൽ ചേരുന്ന സമയത്ത് ജില്ലാ പോലീസ് സൂപ്രണ്ട് എന്റെ പൗരത്വം പരിശോധിച്ചതാണ്," അദ്ദേഹം പറയുന്നു.
മിസാനൂറിനെയും ദിൽബറിനെയും പോലെ, അസിത് അലിയും അദ്ദേഹത്തെ അന്തിമ എൻആർസിയിൽ നിന്ന് എങ്ങനെ ഒഴിവാക്കി എന്ന് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അസിത്തും ഇന്ത്യൻ ആർമിയിലെ ഒരു സൈനികനാണ്. ഒന്നും രണ്ടും പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി, അവസാന പട്ടികയിലും ഇത് സംഭവിച്ചു. വീട്ടിൽ എല്ലാവരും വളരെ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു.
"അവസാന എൻആർസി പട്ടികയ്ക്ക് ശേഷം, കുടുംബത്തിൽ ആരും പരസ്പരം സംസാരിക്കുന്നില്ല, പക്ഷേ എല്ലാവരുടേയും മനസ് കത്തുകയാണ്. എന്റെ പിതാവ് ഇന്നലെ കരയുകയായിരുന്നു. വിദേശികളായി പ്രഖ്യാപിക്കപ്പെടുമ്പോൾ പിന്നെ ഞങ്ങൾ എന്തിനാണ് ഞങ്ങൾ ജീവിച്ചിരിക്കുന്നത്? എന്തുചെയ്യണം? അതിര്‍ത്തിയില്‍ ശത്രുക്കളുമായി യുദ്ധംചെയ്യണോ അതോ വീട്ടില്‍ പോയി ഈ പ്രശ്നങ്ങള്‍ പരിഹരിക്കണോ?,”അദ്ദേഹം ചോദിക്കുന്നു.
ഈ ജവാൻമാർ തങ്ങളുടെ ഗ്രാമത്തിന്റെ അഭിമാനമാണെന്നും അവരുടെ പ്രശ്‌നം പരിഹരിക്കണമെന്നും അവരുടെ ഗ്രാമത്തിലെ ആളുകൾ പറഞ്ഞു.
"ഇത് കാവൽക്കാരുടെ ഗ്രാമമാണ്. എന്തുകൊണ്ടാണ് ഇവരുടെ പേരുകള്‍ പട്ടികയില്‍ നിന്നും പുറത്തായതെന്ന് ഞങ്ങള്‍ക്കറിയില്ല. സർക്കാർ അവർക്കായി എന്തെങ്കിലും ചെയ്യണം," പ്രദേശവാസിയായ ബാബുൽ ഖാൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.