മാലെ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മാലദ്വീപിൽ ഇന്ത്യയുടെ സൈനിക ഇടപെടലിനെ എതിർക്കുന്ന ചൈനയുടെ നിലപാട് തള്ളി പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. പ്രശ്നം പരിഹരിക്കാൻ “വിമോചകരായി’ ഇന്ത്യ സൈനികമായി ഇടപെടണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.
ആഭ്യന്തരമായി പ്രശ്നം പരിഹരിക്കണമെന്ന ചൈനയുടെ ആവശ്യം കൂടുതൽ പ്രശ്നങ്ങളിലേക്കു മാത്രമേ നയിക്കൂ എന്നും നഷീദ് ട്വിറ്ററിൽ പറഞ്ഞു. 1988ൽ ഇന്ത്യൻ സൈന്യം മാലദ്വീപ് പ്രശ്നത്തിൽ ഇടപെട്ട് പരിഹരിച്ചശേഷം തിരിച്ചുപോയെന്നും ഇന്ത്യ കൈയേറ്റക്കാരല്ല വിമോചകരാണെന്നും നഷീദ് കൂട്ടിച്ചേര്‍ത്തു.
അടിയന്തിരാവസ്ഥ തുടരുന്ന മാലദ്വീപിലേക്ക് ഇന്ത്യ സൈനിക സംഘത്തെ അയക്കണമെന്ന് നഷീദ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും തടവിലാക്കിയ നിലവിലെ സർക്കാരിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാനാണ് സൈനിക സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
ഇതിന് പുറമേ മാലിദ്വീപിലുളള നേതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന എല്ലാ പണമിടപാടുകളും മരവിപ്പിക്കാൻ അമേരിക്കയോടും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ മാലിദ്വീപിലെ പ്രതിപക്ഷ നേതാവും സുപ്രീം കോടതിയിലെ രണ്ട് ജസ്റ്റിസുമാരും അറസ്റ്റിലായിരുന്നു.
ഇപ്പോഴത്തെ കേന്ദ്രസർക്കാർ തടവിലാക്കിയ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തെ പരമോന്നത കോടതി സ്വാതന്ത്ര്യം അനുവദിച്ചതിന് പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കൈക്കൂലി വാങ്ങിയെന്നുമുളള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് മൗമൂൻ അബ്ദുൾ ഗയൂമിനെതിരെ ചുമത്തിയത്.
ഇദ്ദേഹത്തിന്റെ അഭിഭാഷകൻ മൗമൂൻ ഹമീദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 1978 മുതൽ 2008 വരെ മാലിദ്വീപിന്റെ ഭരണാധികാരിയായിരുന്നു ഗയൂം. രാജ്യം ബഹുസ്വര ജനാധിപത്യമായതോടെയാണ് ഇദ്ദേഹത്തിന് ഭരണം നഷ്ടമായത്.