ന്യൂഡൽഹി: ദാദ്രാ നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരുന്ന മലയാളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപത്രം. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണൻ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ ധിക്കാരപരമായ തന്ത്രങ്ങൾ പ്രയോഗിക്കുകയും അനുസരണക്കേട് പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 23 നാണ് കണ്ണന്‍ രാജി വെച്ചത്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും സർക്കാർ നയങ്ങളെ വിമർശിച്ചു, കൃത്യസമയത്ത് ഫയൽ ഹാജരാക്കിയില്ല, ഭൂഗർഭ കേബിൾ പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കിയില്ല, കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചില്ല, പ്രധാനമന്ത്രിയുടെ എക്‌സലൻസ് പുരസ്‌കാരത്തിന് അപേക്ഷിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് കണ്ണൻ ഗോപിനാഥനെതിരെ ചുമത്തിയിരിക്കുന്നത്.
സർക്കാർ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ “വിദേശരാജ്യമടക്കം മറ്റ് സംഘടനകളുമായുള്ള കേന്ദ്രസർക്കാരിന്റെ ബന്ധത്തെ മോശമാക്കാൻ പ്രാപ്തമാണ്” എന്ന് കുറ്റപത്രം കൂട്ടിച്ചേർക്കുന്നു.
ഒക്ടോബർ 24 ന് അണ്ടർ സെക്രട്ടറി രാകേഷ് കുമാർ സിംഗ് ഒപ്പിട്ട കുറ്റപത്രം തനിക്ക് ഇമെയിൽ ചെയ്തതായി ഗോപിനാഥൻ പറഞ്ഞു. കുറ്റപത്രം മെയിൽ ചെയ്യാൻ ഡാമനിലെ ഒരു ഉദ്യോഗസ്ഥൻ തന്റെ വിലാസം ആവശ്യപ്പെട്ടതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
“സേവന കാലയളവിൽ എന്റെ പ്രകടനം മികച്ചതായിരുന്നു, അതിന് അധികാരികൾ അംഗീകാരം നൽകിയിട്ടുണ്ട്. 2017-18 ലെ എന്റെ എപിഎആർ (വാർഷിക പ്രകടന മൂല്യനിർണ്ണയ റിപ്പോർട്ട്) നായി അഡ്മിനിസ്ട്രേറ്റർ എനിക്ക് 10 ൽ 9.95 നൽകി, അത് ഡിസംബർ 24 ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചതുമാണ്,” കണ്ണൻ ഗോപിനാഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
“സമ്പൂർണ്ണ സമഗ്രത കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു, ജോലിയോടുള്ള സമർപ്പണമില്ലായ്മ, ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ചേരാത്ത വിധത്തിൽ പ്രവർത്തിക്കുക” എന്നീ കുറ്റങ്ങളും ഗോപിനാഥനെതിരെ ചുമത്തിയിട്ടുണ്ട്.
“ഞാൻ ഇതിനകം തന്നെ ഈ വിഷയങ്ങളിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. രണ്ടര മാസം മുമ്പാണ് രാജി വച്ചത്. എന്റെ രാജി പ്രോസസ്സ് ചെയ്യുന്നതിനുപകരം, അവർ ഒരു കുറ്റപത്രവുമായി മുന്നോട്ട് പോകുന്നു. ഇതിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് എനിക്കറിയില്ല. പ്രധാനമന്ത്രിയുടെ അവാർഡിന് അപേക്ഷിക്കാത്തതിന് ചരിത്രത്തിൽ ഒരിടത്തും കുറ്റപത്രം നൽകിയിട്ടില്ല,” കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
1969 ലെ ആള്‍ ഇന്ത്യാ സര്‍വ്വീസ് നിയമത്തിലെ 8 -ാം വകുപ്പിന് കീഴിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.