/indian-express-malayalam/media/media_files/uploads/2022/10/Saibaba.jpg)
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള യുഎപിഎ കേസില്‍ പ്രൊഫ.സായ്ബാബയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. ജയിലിൽനിന്ന് പ്രതികളെ വിട്ടയയ്ക്കുന്നതിനാണ് സ്റ്റേ. വിധിയിൽ വിശദ പരിശോധന വേണമെന്ന് കോടതി ആവശ്യപ്പെട്ടു.
വിധി സസ്പെൻഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിച്ച് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കേസിലെ എല്ലാ കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രതികൾക്ക് ജാമ്യാപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജസ്റ്റിസുമാരായ എം.ആർ.ഷാ, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
സായ്ബാബ ഉള്‍പ്പെടെ ആറു പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധി സ്‌റ്റേ ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ വൈകിട്ട് കോടതിയില്‍ വാക്കാല്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് നിരസിക്കുകയായിരുന്നു. കക്ഷികള്‍ മുമ്പാകെ ഇല്ലാത്തതു ചൂണ്ടിക്കാട്ടിയാണു സായ്ബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്.
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണു ജി എന്‍ സായ്ബാബ ഉള്‍പ്പെടെ ആറു പേരെ കുറ്റവിമുക്തരാക്കിയത്. ഗഡ്ചിരോളിയിലെ സെഷന്‍സ് കോടതി 2017-ല്‍ വിധിച്ചിരുന്ന ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. കുറ്റാരോപിതര്‍ സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് രോഹത് ദിയോയും അനില്‍ പന്‍സാരെയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അനൂകൂല വിധി പുറപ്പെടുവിച്ചത്.
സായ്ബാബയെ കൂടാതെ മഹേഷ് ടിര്‍ക്കി, പാണ്ഡു നരോട്ട്, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിര്‍ക്കി എന്നിവരെയാണു കുറ്റവിമുക്തരാക്കിത്. വിജയ് ടിര്‍ക്കി നിലവില്‍ ജാമ്യത്തിലാണ്. പാണ്ഡു നരോട്ട് കഴിഞ്ഞ വര്‍ഷം ജയിലില്‍വച്ച് പന്നിപ്പനി ബാധിച്ച് മരിച്ചിരുന്നു. ശേഷിക്കുന്ന സായ്ബാബ ഉള്‍പ്പെടെയുള്ള നാല് കുറ്റാരോപിതരെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 90 ശതമാനം ശാരീരിക വൈകല്യമുള്ള ജി എന്‍ സായ്ബാബയ്ക്കു വീല്‍ചെയറില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.