/indian-express-malayalam/media/media_files/2026/02/03/bill-clinton-and-hilary-2026-02-03-11-07-10.jpg)
Bill Clinton and Hillary Clinton (File Photo)
വാഷിംഗ്ടൺ: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകാൻ സമ്മതിച്ചു. തിങ്കളാഴ്ചയാണ് ഒരു കോൺഗ്രസ് ഉദ്യോഗസ്ഥൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്, ക്ലിന്റൺ ദമ്പതികൾക്കെതിരെ കോൺഗ്രസിനെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി വോട്ട് രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ക്രിമിനൽ നടപടികളിലേക്ക് വരെ നയിക്കാവുന്ന ഈ നീക്കത്തിൽ നിന്ന് ഒഴിവാകാനാണ് ഇപ്പോൾ മൊഴി നൽകാൻ ഇരുവരും തയ്യാറായിരിക്കുന്നത്.
എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ആഭ്യന്തര രേഖകൾ കഴിഞ്ഞ മാസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. രാഷ്ട്രീയം, ധനകാര്യം, അക്കാദമിക് മേഖലകളിലെ പ്രമുഖരുമായി എപ്സ്‌റ്റൈൻ പുലർത്തിയിരുന്ന ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഫയലുകളിലുണ്ട്. 2008-ൽ ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ എപ്സ്‌റ്റൈൻ കുറ്റസമ്മതം നടത്തിയതിന് മുൻപും ശേഷവുമുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
Also Read:ജെഫ്രി എപ്സ്റ്റീൻ കേസിലെ നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി; വ്യാപക പ്രതിഷേധം
ക്ലിന്റൺ ദമ്പതികൾ നേരിട്ട് ഹാജരാകാൻ വിസമ്മതിച്ചതിനെത്തുടർന്ന്, അവർക്കെതിരെ നടപടി സ്വീകരിക്കാൻ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി കഴിഞ്ഞ ആഴ്ച ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സംരക്ഷിക്കാനുള്ള നീക്കമാണെന്നുമാണ് ക്ലിന്റൺ പക്ഷത്തിന്റെ ആരോപണം. തങ്ങൾ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി.
2000-ങ്ങളുടെ തുടക്കത്തിൽ ബിൽ ക്ലിന്റൺ പലതവണ എപ്സ്‌റ്റൈന്റെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ എപ്സ്‌റ്റൈന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ആ സൗഹൃദത്തിൽ ഖേദിക്കുന്നുവെന്നുമാണ് ബിൽ ക്ലിന്റൺ നേരത്തെ പ്രതികരിച്ചിട്ടുള്ളത്.
Also Read:എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടു: ഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?
മൊഴി നൽകുന്ന കാര്യത്തിൽ ധാരണയായെങ്കിലും ഇതിനുള്ള തീയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോമർ അറിയിച്ചു. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More: ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us