ന്യൂഡൽഹി: എൽഗാർ പരിഷത്ത് കേസിൽ സുധ ഭരദ്വാജിന് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ എട്ടിന് സുധ ഭരദ്വാജിനെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ജാമ്യം അന്തിമമാക്കുകയും ചെയ്യും.
അതേസമയം, റോണാ വിൽസൺ, വരവര റാവു സുധിർ ധവാലെ, മഹേഷ് റൗത്ത്, വെര്‍നാന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഷോമ സെൻ, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ ജാമ്യാപേക്ഷകൾ കോടതി തള്ളി.
ഓഗസ്റ്റ് നാലിന് സുധ ഭരദ്വാജ് സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എസ്.എസ്.ഷിൻഡെ എൻ.ജെ.ജമദർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. മറ്റുവരുടെയും ഹർജികളിൽ കോടതി വാദം കേട്ടിരുന്നു.
പുണെയിലെ വിചാരണ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി കെ.ഡി.വടനെ യുഎപിഎ പ്രകാരമുള്ള കേസുകൾ കേൾക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ജഡ്ജിയല്ലെന്ന വാദം സുധ ഭരദ്വാജിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഉന്നയിച്ചിരുന്നു. 2019ന് പുണെ പൊലീസ് സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കാനോ സമയം നീട്ടി നൽകാനോ ബന്ധപ്പെട്ട കോടതിക്ക് അധികാരമില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
2018 ലാണ് സുധ ഭരദ്വാജിനെതിരെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. പൂണെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നായിരുന്നു ആരോപണം.