/indian-express-malayalam/media/media_files/uploads/2018/12/Congress-Rajasthan.jpg)
ജയ്‌പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിനെ പ്രഖ്യാപിച്ചു. ജയ്‌പൂരിൽ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷകനായ കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് ഹൈക്കമാന്റിന്റേതാണ് തീരുമാനം.
അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകുമ്പോൾ സച്ചിൻ പൈലറ്റിനെ കോൺഗ്രസ് തീർത്തും ഒഴിവാക്കിയില്ല. പിസിസി അദ്ധ്യക്ഷനായ സച്ചിൻ പൈലറ്റിനെ സംസ്ഥാനത്തെ ഡപ്യൂട്ടി മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഇവരുടെ വകുപ്പുകൾ സംബന്ധിച്ച കാര്യങ്ങൾ പിന്നീടേ വ്യക്തമാക്കൂ.
മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ടുമായും സച്ചിന്‍ പൈലറ്റുമായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവിലെ ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് സമാധാനം പാലിക്കണമെന്ന് സച്ചിന്‍ പൈലറ്റ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
‘നേതൃത്വത്തില്‍ എനിക്ക് വിശ്വാസമുണ്ട്. രാഹുല്‍ ഗാന്ധിജിയുടേയും സോണിയജിയുടേയും തീരുമാനം എന്തായാലും അംഗീകരിക്കും. പാര്‍ട്ടിയുടെ അഭിമാനം കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിതരായവരാണ് നമ്മള്‍,’ എന്നും രാവിലെ സച്ചിൻ ട്വീറ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ഒരു ശീതമത്സരം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവരെയും ഇന്നലെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ സ്വതന്ത്ര എം.എൽ.എമാർ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പി.സി.സി അദ്ധ്യക്ഷൻ എന്ന നിലയിൽ പാർട്ടി ശക്തിപ്പെടുത്തിയതിന്റെ അംഗീകാരമായി മുഖ്യമന്ത്രി പദം നൽകണമെന്ന് സച്ചിന്റെ അനുയായികളും വാദിക്കുന്നു. എന്നാൽ ഭൂരിപക്ഷത്തിന്റെ വക്കിൽ നിൽക്കുന്ന സാഹചര്യത്തിൽ പരിചയ സമ്പന്നനായ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പരിഗണിക്കണമെന്ന വാദവും ഉണ്ടായിരുന്നു. ഗെലോട്ടും സച്ചിൻ പൈലറ്റും എ. ഐ. സി. സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയും ഉൾപ്പെട്ട സംഘം ഇന്നലെ രാത്രി ഗവർണർ കല്യാൺ സിംഗിനെ കണ്ട് ചർച്ച നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.