/indian-express-malayalam/media/media_files/uploads/2023/01/Mohan-Bhagawat-FI.jpg)
കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് അർ എസ് എസ് മേധാവിയുടെ വിജയദശമി പ്രസംഗം
“ആരാണ് നല്ലതെന്നും നല്ലത് ചെയ്‌തതെന്നും ശാന്തമായ മനസ്സോടെ ചിന്തിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭഗവത്. നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയിൽ നടന്ന വാർഷിക ദസറ റാലിയെയും വിജയദശമി പരിപാടിയെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്ത ചടങ്ങിൽ ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ മുഖ്യാതിഥിയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആർഎസ്എസ് അംഗങ്ങൾ ‘പഥ് സഞ്ചലൻ’ (റൂട്ട് മാർച്ച്) നടത്തിയിരുന്നു.
കഴിഞ്ഞ വർഷം 2022-ൽ, എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യ വനിത സന്തോഷ് യാദവ് ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി, അന്നത്തെ പ്രസംഗത്തിൽ മോഹൻ ഭഗവത് സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയിരുന്നു.
"ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലെ പ്രതിനിധികൾ നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്താണ് എന്നറിഞ്ഞു"
ആർഎസ്എസ് മേധാവി മോഹൻ ഭഗവത് തന്റെ ദസറ പ്രസംഗത്തിൽ ജി20 ഉച്ചകോടിയുടെ ഇന്ത്യയുടെ വിജയകരമായ സംഘാടനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. "എല്ലാ വർഷവും ഇത് സംഭവിക്കുന്നു, എന്നാൽ ഇത്തവണ അതിഥികൾക്ക് മികച്ച രീതിയിൽ ആതിഥ്യമരുളി. ആദ്യ ദിവസം തന്നെ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം ജി20യിലെ ഒരു നാഴികക്കല്ലാണ്," അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നേതൃത്വമാണ് ആഫ്രിക്കൻ യൂണിയന് ലോകത്ത് സ്ഥാനം നൽകിയതെന്ന് ആർഎസ്എസ് മേധാവി അവകാശപ്പെട്ടു.
"ഓരോ വർഷവും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം വർധിച്ചുവരികയാണ്. ഇവിടെ (ഇന്ത്യയിൽ) നടന്ന ജി 20 ഉച്ചകോടി സവിശേഷമായിരുന്നു. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ പ്രശംസിക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ നമ്മുടെ വൈവിധ്യം എന്താണെന്ന് അനുഭവച്ചറിഞ്ഞു. അവർ നമ്മുടെ നയതന്ത്ര കഴിവുകളും സത്യസന്ധമായ നല്ല മനസ്സും തിരിച്ചറിഞ്ഞു. നമ്മുടെ നേതൃത്വം ഇന്ത്യക്ക് ലോകത്ത് ഒരു സ്ഥാനം നൽകി," മോഹൻ ഭാഗവത് അവകാശപ്പെട്ടു.
"മണിപ്പൂർ അക്രമത്തിൽ അതിർത്തിക്കപ്പുറമുള്ള തീവ്രവാദികൾക്ക് പങ്കുണ്ടോ?"
“മണിപ്പൂരിൽ, സംഘർഷത്തിന്റെ ഇരുവശത്തുമുള്ള ആളുകൾ സമാധാനം ആഗ്രഹിക്കുമ്പോൾ, ആ ദിശയിൽ ഗുണപരമായ നടപടി സ്വീകരിക്കുമ്പോൾ ഏത് ശക്തികളാണ് എത്രയും വേഗം ഒരു സംഭവമുണ്ടാക്കി വിദ്വേഷവും അക്രമവും ഉണ്ടാക്കാൻ ശ്രമിക്കുന്നത്? മണിപ്പൂരിൽ നടന്ന അക്രമത്തെക്കുറിച്ച് സംസാരിച്ച ആർഎസ്എസ് മേധാവി ചോദിച്ചു.
“ഏറെ വർഷങ്ങളായി, മെയ്തി, കുക്കി സമുദായങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്. എങ്ങനെയാണ് പെട്ടെന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടത്? സംഘർഷം ബാഹ്യശക്തികൾക്ക് ഗുണം ചെയ്യും. ബാഹ്യ ശക്തികൾ ഉൾപ്പെട്ടിട്ടുണ്ടോ ” നാഗ്പൂരിൽ ആർഎസ്എസ് മേധാവി ചോദിച്ചു.
'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസം അവിടെ ഉണ്ടായിരുന്നു. ആരാണ് യഥാർത്ഥത്തിൽ സംഘർഷത്തിന് പിന്നിൽ? അക്രമം സംഭവിക്കുന്നില്ല, അത് സൃഷ്ടിക്കുകയാണ്," ഭഗവത് അഭിപ്രായപ്പെട്ടു.
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രവർത്തിച്ച സംഘ് പ്രവർത്തകരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
"ജനുവരി 22 ന് ശ്രീരാമന്റെ വിഗ്രഹം ക്ഷേത്രത്തിൽ സ്ഥാപിക്കും"
"അയോധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുന്നു… ജനുവരി 22ന് ക്ഷേത്രത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കും… അന്ന്, രാജ്യത്തുടനീളമുള്ള നമ്മുടെ സ്വന്തം ക്ഷേത്രങ്ങളിൽ നമുക്ക് പരിപാടികൾ സംഘടിപ്പിക്കാം…" അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് മോഹൻ ഭാഗവത് പറഞ്ഞു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച്
സ്വന്തം സനാതന മൂല്യങ്ങളിലും സംസ്‌കാരങ്ങളിലും അധിഷ്‌ഠിതമായ മാതൃകാപരമായി നയിക്കാൻ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടയിൽ, ലോകം ഇന്ത്യയെ മാതൃകയാക്കാനും സമാധാനത്തിലേക്കുള്ള പുതിയ പാത കാണിക്കാനും നോക്കുകയാണെന്ന് മോഹൻ ഭാഗവത് അവകാശപ്പെട്ടു.
താൽപ്പര്യങ്ങളും തീവ്രവാദവും തമ്മിലുള്ള ഏറ്റുമുട്ടൽ മൂലം ഉണ്ടാകുന്ന ഉക്രെയ്‌നിലെയോ ഗാസ മുനമ്പിലെയോ യുദ്ധങ്ങൾ ഒരു പരിഹാരവും കണ്ടെത്താനാകാതെ തുടരുന്നു. പ്രകൃതിയുമായി സമന്വയിപ്പിക്കാത്ത ഉപഭോഗസംസ്കാരത്തിനടിപ്പെട്ട ജീവിതശൈലി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിക്കുകയാണ്," ഭഗവത് പറഞ്ഞു.
"ഭീകരവാദം, ചൂഷണം, ഏകാധിപത്യം എന്നിവ നാശം വിതയ്ക്കാനുള്ള സ്വാതന്ത്ര്യം നേടുകയാണ്. ലോകത്തിന് അതിന്റെ പരിമിത വീക്ഷണം കൊണ്ട് ഈ പ്രശ്‌നങ്ങളെ നേരിടാൻ കഴിയില്ലെന്ന് വ്യക്തമാണ്. അതിനാൽ, പുതിയ മാതൃക കാണിക്കാനും നയിക്കാനും ലോകം, സ്വന്തം സനാതന മൂല്യങ്ങളിലും സംസ്‌കാരങ്ങളിലും അധിഷ്‌ഠിതമായ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള ഇന്ത്യയുടെ വഴിയിലേക്ക് ഉറ്റുനോക്കുന്നു,” അദ്ദേഹം അവകാശപ്പെട്ടു.
"മാർക്സിനെ മറന്ന ചില സാമൂഹിക വിരുദ്ധർ സ്വയം സാംസ്കാരിക മാർക്സിസ്റ്റുകൾ അല്ലെങ്കിൽ സാമൂഹിക നീതിയുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നവരായിരിക്കുന്നു"
"സാംസ്കാരിക മാർക്സിസ്റ്റുകളും സാമൂഹിക നീതി വിഷയം ഉന്നയിക്കുന്നവരും " രാജ്യത്തിന്റെ വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും നശിപ്പിക്കാൻ മാധ്യമങ്ങളിലും അക്കാദമിക്ക് രംഗത്തുമുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നുവെന്ന് ആർഎസ്എസ് മേധാവി ആരോപിച്ചു. "അവർ മാധ്യമങ്ങളുടെയും അക്കാദമികളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും വിദ്യാഭ്യാസം, സംസ്കാരം, രാഷ്ട്രീയം, സാമൂഹിക അന്തരീക്ഷം എന്നിവയെ ആശയക്കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും അഴിമതിയിലേക്കും തള്ളിവിടുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
"ഇന്ത്യ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കാത്ത ചില ആളുകൾ ലോകത്തും ഇന്ത്യയിലും ഉണ്ട്. അവർ സമൂഹത്തിൽ ചേരിതിരിവുകളും സംഘർഷങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുന്നു. നമ്മുടെ അറിവില്ലായ്മയും വിശ്വാസമില്ലായ്മയും കാരണം നമ്മളും ചിലപ്പോൾ അതിൽ കുടുങ്ങുന്നു… അനാവശ്യ ശല്യങ്ങൾ ഉണ്ടാക്കുന്നു.ഇന്ത്യ പുരോഗമിച്ചാൽ അവർക്ക് അവരുടെ കളികൾ കളിക്കാൻ കഴിയില്ല, അതിനാൽ അവർ നിരന്തരം എതിർക്കുന്നു. എതിർക്കാൻ വേണ്ടി മാത്രമാണ് അവർ പ്രത്യേക പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുന്നത്," അദ്ദേഹം പറഞ്ഞു.
"പ്രശ്നങ്ങൾ മറികടക്കാൻ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു"
"രാജ്യം മുന്നേറുകയാണ്. എന്നാൽ മുന്നോട്ട് പോകുമ്പോൾ, നമുക്ക് ലോകത്തെ കാണിക്കേണ്ടതുണ്ട്. നാം മറ്റാരുടെയും പാത പിന്തുടരരുത്. ഇത് നമ്മുടെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നു," ഇന്ത്യ ആഗോള രംഗത്ത് മുദ്ര പതിപ്പിക്കുകയാണെന്ന് തിരിച്ചറിയണമെന്ന് ആർഎസ്എസ് മേധാവി അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.