രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായി അവര്‍ മാറിയിരിക്കുന്നത്. രാഷ്ട്രപതി പദത്തിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതയാണ് ദ്രൗപദി മുര്‍മു.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ദ്രൗപദി മുര്‍മുവിനു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ 9.17-നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയുടെയും നിയുക്ത രാഷ്ട്രപതിയുടെയും വാഹനവ്യൂഹത്തെ ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്കു നീങ്ങി.

ഇരുവരെയും ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു. പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വായിച്ചു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞ.

ദ്രൗപദി മുര്‍മുവിന്റെ മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം എന്നിവരും മറ്റു കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിനു സാക്ഷ്യംവഹിച്ചു.

രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് അറുപത്തിനാലുകാരിയായ ദ്രൗപദി മുര്‍മു. ഒഡിഷയില്‍നിന്നുള്ള ആദിവാസി നേതാവായ ദ്രൗപതി നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.


1958 ജൂണ്‍ 20നു ജനിച്ച ദ്രൗപദി ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണർ എന്ന വിശേഷണത്തിനും ഇതൊടൊപ്പം അവർ അർഹയായി. 2015 മുതല്‍ 2021 വരെയാണു ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്.

ആദിവാസി മേഖലയില്‍ ജനിച്ച മകള്‍ക്ക് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയില്‍ എത്താന്‍ കഴിയുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണെന്നു ദ്രൗപദി മുര്‍മു പറഞ്ഞു. അധികാരമേറ്റശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വനിതാ ശാക്തീകരണത്തിനും ദലിത് ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
