/indian-express-malayalam/media/media_files/uploads/2018/11/fire3.jpg)
റോം: സ്‌കൂള്‍ വിദ്യാർഥികള്‍ യാത്ര ചെയ്തിരുന്ന ബസ് തട്ടിയെടുത്ത് തീയിട്ടു. 51 വിദ്യാർഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടു പോയി തീയിട്ടത് ഡ്രൈവര്‍ തന്നെയാണ്. എന്നാല്‍ തീപടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് പൊലീസെത്തി തീയണച്ചു. ഏതാനും കുട്ടികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടെങ്കിലും കാര്യമായ പരുക്കുകളില്ല.
ഔസിനോ സൈ എന്ന 47കാരനാണ് ബസിന് തീയിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെനഗലില്‍ നിന്ന് കുടിയേറി ഇറ്റാലിയന്‍ പൗരത്വമെടുത്ത ആളാണ് ഔസിനോ. തീയിടും മുമ്പ് ഇയാള്‍ ചില കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിട്ടിരുന്നു. ബസിന്റെ ജനലുകള്‍ തകര്‍ത്താണ് പൊലീസ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
ഇറ്റലിയുടെ അഭയാര്‍ത്ഥിനയത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ബസിന് തീകൊളുത്തിയതെന്നാണ് നിഗമനം. ബസിലുണ്ടായിരുന്ന കുട്ടികളിലൊരാള്‍ മാതാപിതാക്കളെ വിവരമറിയച്ചതോടെയാണ് പൊലീസ് ഉടന്‍ സംഭവസ്ഥലത്തെത്തിയത്. 'ഒരാള്‍ പോലും ജീവനോടെ രക്ഷപ്പെടില്ല,' എന്ന് ഡ്രൈവര്‍ ആക്രോശിച്ചതായി പൊലീസ് പറയുന്നു.
തങ്ങള്‍ക്കു മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുമെന്ന് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായി ഒരു വിദ്യാർഥി പറയുന്നു. "അയാൾ ഞങ്ങളിൽ ചിലരെ ബസിനുള്ളിൽ കെട്ടിയിട്ടു. അനങ്ങിയാൽ ഞങ്ങൾക്കു മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി," ഒരു വിദ്യാർഥി പറഞ്ഞു.
തനിക്ക് മൂന്ന് മക്കളെ നഷ്ടപ്പെട്ടെന്നും, അതിനാൽ നിങ്ങളും മരിക്കണം എന്ന് ഇയാൾ തങ്ങളോട് പറഞ്ഞെന്നും വിദ്യാർഥികൾ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.