ന്യൂഡൽഹി: ഡോ.കഫീൽ ഖാനെ ജയിലിൽ നിന്നു ഉടൻ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവ്. അലഹബാദ് ഹെെക്കോടതിയുടേതാണ് ഉത്തരവ്. ദേശീയ സുരക്ഷാ നിയമപ്രകാരം കഫീൽ ഖാനെ തടവിലാക്കുന്നതിനു മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ഹെെക്കോടതി റദ്ദാക്കി.
കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹെെക്കോടതി ഉത്തരവിൽ പറയുന്നു. ഉത്തർപ്രദേശിലെ മഥുര ജയിലിലാണ് കഫീൽ ഖാനെ തടങ്കലിലാക്കിയത്. ജനുവരി 29 നാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. അലിഗഢ് സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിയില്‍ പ്രകോപനകരമായി പ്രസംഗിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. 2019 ഡിസംബർ പത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് അലിഗഢ് സർവകലാശാലയിൽ കഫീൽ ഖാൻ പ്രസംഗിച്ചത്.
Read Also: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഇ.പി.ജയരാജൻ
ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നവജാത ശിശുക്കളടക്കം ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോ.കഫീൽ ഖാനെതിരെ നേരത്തെ കേസെടുത്തിരുന്നു. ബാബ രാഘവ് ദാസ് സ്മാരക ആശുപത്രിയിൽ നടന്ന ദുരന്തത്തിന് പിന്നാലെ ആശുപത്രിയിൽ ഓക്സിജൻ എത്തിക്കാൻ പ്രയത്നിച്ച ഡോ.കഫീൽ ഖാനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് പൊലീസ് കേസെടുത്തത്. യുപി സർക്കാർ കഫീൽ ഖാനെ മനപൂർവം വേട്ടയാടുന്നതായി ആരോപണമുയർന്നിരുന്നു.
2017 ഓഗസ്റ്റിൽ ദുരന്തം വൻ വിവാദമായതിന് പിന്നാലെ നടന്ന പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഗോരഖ്‌പൂരിൽ നിന്നും ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടാം വാരം സംഭവം നടന്നതിന് പിന്നാലെയാണ് കഫീൽ ഖാൻ സ്വന്തം പണം ചെലവഴിച്ച് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചത്. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വാർത്ത നൽകിയതിന് പിന്നാലെയാണ് കഫീൽ ഖാൻ സ്വയം ഹീറോയാകാൻ ശ്രമിക്കുകയായിരുന്നുവെന്ന് സർക്കാർ തന്നെ കുറ്റപ്പെടുത്തിയത്.