ഐസ്വാള്‍: പി.എസ്.ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസും മിസോറാം വിദ്യാർഥി സംഘടന മിസോ സിര്‍ലായി പൗലും രംഗത്ത്. കേന്ദ്രം മിസോറാമിനെ കേരളത്തിലെ ബിജെപി നേതാക്കളുടെ കുപ്പത്തൊട്ടിയാക്കിയെന്നാണ് വിമര്‍ശനം.
”മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാതെ വന്നതോടെ ബിജെപി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പിന്‍വാതിലിലൂടെ കയറിപ്പറ്റാന്‍ ശ്രമിക്കുകയാണ്” കോണ്‍ഗ്രസ് വക്താവ് ലാലിന്‍ചുന്‍ഗ പറഞ്ഞു.
Read More: പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണർ
അതേസമയം, ബിജെപിയുടെ കുപ്പത്തൊട്ടിയാക്കരുത് മിസോറാമിനെയെന്നും മറ്റേതെങ്കിലും ആളെ ഗവര്‍ണര്‍ ആക്കിയാല്‍ സ്വാഗതം ചെയ്യുമെന്നും മിര്‍സോ സിര്‍ലാ പൗല്‍ പ്രസിഡന്റ് രാംദില്‍ലാന രെന്തേയി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മിസോറാമിന് എട്ട് ഗവര്‍ണര്‍മാരെയാണ് ലഭിച്ചത്. ഇതില്‍ ഒരാളും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.
മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ്.ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന അധ്യക്ഷ പദവി കാലാവധി അടുത്ത മാസം തീരാനിരിക്കെയാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത്. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും, സ്ഥാനമാനങ്ങള്‍ക്കു വേണ്ടി താന്‍ ആരെയും സമീപിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ജനസേവനത്തിനുള്ള അവസരമായി കാണുന്നുവെന്നും നേരത്തെയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.