വാഷിംഗ്ടൺ: സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദിനെ പിന്തുണയ്ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. റഷ്യ പിന്തുണയ്ക്കുന്നത് പിശാചിന് തുല്യനായ വ്യക്തിയെ ആണെന്ന് ട്രംപ് പറഞ്ഞു.
ഏപ്രില്‍ 4ന് സിറിയൻ യുദ്ധവിമാനങ്ങൾ രാസായുധാക്രമണം നടത്തി 87 പേരുടെ ജീവനെടുത്ത സംഭവത്തെ അപലപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2003ല്‍ അമേരിക്ക ഇറാഖില്‍ അധിനിവേഷം നടത്തിയപ്പോള്‍ ഉയര്‍ത്തിയതിന് തുല്യമായ സംഭവമാണ് നടന്നതെന്നും ഇത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മോശപ്പെട്ട മനുഷ്യനാണ് അസദ്. അദ്ദേഹത്തിനു പിന്തുണ നൽകുന്നത് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിനും അദ്ദേഹത്തിന്‍റെ രാജ്യത്തിനും നല്ലതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് റഷ്യ സിറിയയില്‍ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുന്നത്. ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദികളെ ഇല്ലായ്മ ചെയ്യാനും ഭരണകൂടത്തെ സഹായിക്കാനുമാണ് സൈന്യത്തെ അയച്ചിരിക്കുന്നതെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് മരണത്തിനു കീഴടങ്ങിയത്. അതിനേക്കാളേറെ പേര്‍ അഭയാര്‍ഥികളായി നാടുവിട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന രാജ്യമായി സിറിയ മാറിക്കഴിഞ്ഞു.