/indian-express-malayalam/media/media_files/2025/12/31/world2026-2025-12-31-16-04-27.jpg)
Yearender 2025
ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപപ്പെട്ട ആഗോള ഭൗമരാഷ്ട്രീയ ക്രമങ്ങൾ അടിമുടി ഉലഞ്ഞ വർഷമായിരുന്നു 2025. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴം ലോകക്രമത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ, അയൽരാജ്യങ്ങളുമായുള്ള സംഘർഷങ്ങളും ആഭ്യന്തര മാറ്റങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളായി. ഈ അസ്ഥിരതകൾക്കിടയിൽ, നയതന്ത്ര സ്വയംഭരണാധികാരവും പുതിയ സഖ്യങ്ങളും തമ്മിലുള്ള തുലനം പാലിച്ചുകൊണ്ട് 2026-ലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യ.
2025: നയതന്ത്ര വെല്ലുവിളികളുടെ വർഷം
ഇന്ത്യ-യുഎസ് ബന്ധവും ട്രംപ് ഘടകവും: ട്രംപിന്റെ തിരിച്ചുവരവ് വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ കണ്ടതെങ്കിലും വർഷാവസാനമായപ്പോഴേക്കും ബന്ധത്തിൽ വിള്ളലുകൾ വീണു. ഇന്ത്യക്കുമേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി സാമ്പത്തിക മേഖലയെ ഉലച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ നിർബന്ധിതമായി. ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചതിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളും ഇന്ത്യയെ അസ്വസ്ഥമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' മേഖലയിൽ വലിയ പിരിമുറുക്കമുണ്ടാക്കി. പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീർ സ്വയം 'ഫീൽഡ് മാർഷൽ' ആയി പ്രഖ്യാപിച്ചതോടെ അയൽരാജ്യത്തെ അസ്ഥിരത വർദ്ധിച്ചു.
Also Read:ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി
നേപ്പാളിലെ ജനകീയ പ്രക്ഷോഭത്തെത്തുടർന്നുള്ള ഭരണമാറ്റവും ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാരിന്റെ വെല്ലുവിളികളും ഇന്ത്യയെ സസൂക്ഷ്മം നിരീക്ഷിക്കാൻ പ്രേരിപ്പിച്ചു.കാനഡയുമായുള്ള ബന്ധത്തിലും വലിയ പ്രതിസന്ധികൾ നേരിട്ട വർഷമാണ് കടന്നുപോകുന്നത്. നിജ്ജർ വധക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോയുടെ കാലത്തുണ്ടായ കടുത്ത ഭിന്നതകൾക്ക്, പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വരവോടെ ചെറിയ അയവ് വന്നു തുടങ്ങി.
2026 അവസരങ്ങളുടെയും പരീക്ഷണങ്ങളുടെയും വർഷം
2026 റിപ്പബ്ലിക് ദിനത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കളായ ഉർസുല വോൺ ഡെർ ലെയൻ, അന്റോണിയോ കോസ്റ്റ എന്നിവർ മുഖ്യാതിഥികളായി എത്തും. ഇത് യൂറോപ്പുമായുള്ള ഇന്ത്യയുടെ വ്യാപാര-നയതന്ത്ര ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനവും പ്രതീക്ഷിക്കപ്പെടുന്നു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ വ്‌ലാഡിമിർ പുടിനും ഷി ജിൻപിംഗും പങ്കെടുക്കും. അതേസമയം ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ക്വാഡ് ഉച്ചകോടി നടത്താനും ഇന്ത്യ ലക്ഷ്യമിടുന്നു. ഈ രണ്ട് ചേരികളെയും ഒരേപോലെ കൈകാര്യം ചെയ്യുക എന്നത് ഇന്ത്യയുടെ കരുത്ത് തെളിയിക്കും.നിർമിത ബുദ്ധി മേഖലയിൽ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനായി ഫെബ്രുവരിയിൽ വലിയൊരു എഐ ഉച്ചകോടിക്ക് ഡൽഹി വേദിയാകും.
Also Read:ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിച്ചു; അവകാശവാദവുമായി ചൈനീസ് വിദേശകാര്യ മന്ത്രി
ഉക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, സമാധാന ചർച്ചകളിൽ ഇന്ത്യ വലിയൊരു പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുടെ ഇന്ത്യ സന്ദർശനത്തിനുള്ള ചർച്ചകൾ സജീവമാണ്. അതിർത്തിയിൽ സൈനിക വിന്യാസം തുടരുന്നുണ്ടെങ്കിലും, വിസ നിയന്ത്രണങ്ങൾ നീക്കിയതും വിമാന സർവീസുകൾ പുനരാരംഭിച്ചതും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്.
ചുരുക്കത്തിൽ ഭിന്നിച്ചു നിൽക്കുന്ന ലോകക്രമത്തിൽ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു ആഗോള ശക്തിയായി വളരാനുള്ള ഇന്ത്യയുടെ നീക്കങ്ങളാണ് 2026-ൽ ലോകം സാക്ഷ്യം വഹിക്കുക.
Read More:ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്; ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us